Wednesday, October 12, 2016

ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വ്യത്യസ്‍തമായ ഒരു യാത്ര

ബാംഗ്ലൂർ - ഓഗസ്റ്റ് 16

കോഴിക്കോട്ടേക്കായാലും കൊച്ചിക്കായാലും നേർവഴിക്ക് തിരിച്ചു പോരില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ബാംഗ്ലൂർ - കോയമ്പത്തൂർ - പാലക്കാട് - കൊച്ചി റൂട്ടും ബാംഗ്ലൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് റൂട്ടും ആദ്യമേ പടിക്ക് പുറത്തായി. ബാംഗ്ലൂർ ലെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും ഏത് വഴി പോകണം എന്ന് തീരുമാനിച്ചില്ലായിരുന്നു. ഇന്ദിരാനഗറിൽ നിന്ന് മെട്രോ ട്രെയിൻ കയറി സാറ്റലൈറ്റ് ബസ് സ്റ്റേഷന്റെ അടുത്ത് ഇറങ്ങി. ചെന്ന് കയറിയ ഉടനെ ദേ കിടക്കുന്നു ബാംഗ്ലൂർ - വിരാജ്‌പേട്ട ബസ്. ആ ബസിൽ കയറി ഗോണിക്കുപ്പ ഇറങ്ങിയാൽ ഇരുപ്പ് - കുട്ട - മാനന്തവാടി വഴി കേരളത്തിലെത്താം. പെട്ടെന്ന് ഒരു കുപ്പി വെള്ളവും കുറച്ചു ബിസ്കറ്റും ഒരു ചോക്ലേറ്റും വാങ്ങി ബസിൽ കയറി. മുൻപൊരിക്കൽ പോയ വഴി ആണെങ്കിലും ആ റൂട്ട് തന്നെ മതി എന്ന് ഉറപ്പിച്ചു ബസിൽ കയറി ഗോണിക്കുപ്പക്ക് ടിക്കറ്റ് എടുത്തു (360 രൂപ - എസി ബസ്).

ബാംഗ്ലൂർ - മാൻഡ്യാ - മൈസൂർ - ഹുൻസൂർ - ഗോണിക്കുപ്പ - വിരാജ്‌പേട്ട; ഇതാണ് ബസിന്റെ റൂട്ട്. മുൻപൊരിക്കൽ പോയ വഴിക്ക് ഒരിക്കൽ കൂടെ പോണോ എന്ന് വീണ്ടും വീണ്ടും മനസ്സിൽ ചോദിച്ചിരുന്നു. അങ്ങനെ കുറച്ചു വഴികളൊക്കെ മാപ്പിൽ തപ്പുകയും അച്ഛനോടും ചില കൂട്ടുകാരോടും അന്വേഷിക്കുകയും ചെയ്തപ്പോൾ ഗോണിക്കുപ്പക്കു മുൻപേ ഹുൻസൂർ ഇറങ്ങിയാൽ നാഗർഹോളെ വനത്തിന്റെ ഉള്ളിലൂടെ കുട്ടയിലെത്തുന്ന ഒരു വീതി കുറഞ്ഞ വഴി ഉണ്ടെന്നറിഞ്ഞു. ഇങ്ങനൊരു വഴി മുൻപ് കേട്ടിരുന്നെങ്കിലും പാടെ മറന്നുപോയിരുന്നു. ഹുൻസൂർ വഴി തന്നെ അല്ലെ ബസ് പോകുക എന്ന് കണ്ടക്ടറോട് ഒരിക്കൽ കൂടെ ചോദിച്ചു. ഏകദേശം 5.30 ആകുമ്പോൾ ഹുൻസൂർ എത്തും, അവിടുന്ന് കുട്ടക്കോ മാനന്തവാടിക്കോ ബസ് കിട്ടിയാൽ അർദ്ധരാത്രിയിൽ കേരളത്തിൽ എത്തും, അതായിരുന്നു പ്ലാൻ. കുട്ട എത്തി കിട്ടിയാൽ ഒന്നുമില്ലെങ്കിലും തോൽപ്പെട്ടി വഴി മാനന്തവാടി വരെ സർവീസ് നടത്തുന്ന ജീപ്പുകൾ എങ്കിലും കിട്ടും, അങ്ങനെ ഓരോന്ന് ഓർത്തങ്ങനെ ബസിൽ ഇരുന്നു.

നോട്ട്: ഗോണിക്കുപ്പ - ഇരുപ്പ് വഴിയും  ഹുൻസൂർ - നാഗർഹോളെ വഴിയും കുട്ടയിൽ ആണ് ഒത്തു ചേരുക.


മൈസൂർ എത്തിയപ്പോൾ ഒരു ധൈര്യത്തിന് പോയി കുട്ടക്ക് അവിടുന്ന് ബസ് ഉണ്ടോ എന്ന് ചോദിച്ചു, അപ്പോൾ ഗോണിക്കുപ്പ വഴി ഉണ്ട് എന്ന് പറഞ്ഞു. നാഗർഹോളെ റൂട്ടിൽ ബസ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർക്ക് വലിയ പിടി ഇല്ല.അപ്പോഴേക്കും ബസ് ഹോണടി തുടങ്ങി. കണ്ടക്ടർ എന്നോട് മൈസൂർ ആണോ, ഹുൻസൂർ ആണോ, ഗോണിക്കുപ്പ ആണോ എവിടെ എങ്കിലും ഒന്ന് ഉറപ്പിക്കാൻ പറഞ്ഞു. അവസാനം ഞാൻ ഹുൻസൂർ ഇറങ്ങും എന്ന് പറഞ്ഞു ബസിൽ തിരിച്ചു കയറി. മൈസൂർ - ഹുൻസൂർ റൂട്ട് മനോഹരമാണ്. മൈസൂർ നിന്നും HD കോട്ടെ - ബാവലി വഴി മാനന്തവാടിക്ക് മറ്റൊരു റൂട്ട് ഉണ്ട്. അതും മുൻപൊരിക്കൽ പോയതിനാൽ വേണ്ടെന്നു വെച്ചിരുന്നു. സായാഹ്‌ന സൂര്യന്റെ വെളിച്ചത്തിൽ ഹുൻസൂർ റൂട്ടിന്റെ ഭംഗി ഒക്കെ ആസ്വദിച്ച് അങ്ങനെ പോയി. 5.45 ആയപ്പോൾ ഹുൻസൂർ എത്തി.

ഹുൻസൂർ ബസ് സ്റ്റാൻഡിലെ അന്വേഷണ കൗണ്ടറിൽ ഓടി ചെന്ന് കുട്ടക്കോ മാനന്തവാടിക്കോ നാഗർഹോളെ വഴി ഇനി ബസ് എപ്പഴാ എന്ന് ചോദിച്ചു. ഡെസ്പ് ഉത്തരമാണ് കിട്ടിയത്. ലാസ്റ്റ് ബസ് 4.30 ക്ക് പോയത്രേ; ഇനി അടുത്ത ദിവസം രാവിലെ 7.30 നെ ഉള്ളുവത്രേ. വൈകീട്ട് 6 മുതൽ രാവിലെ 6  വരെ വനപാത അടച്ചിടും, അതാണ് കാര്യം. രാത്രി ഹുൻസൂർ തങ്ങേണ്ടി വരും. ചുറ്റും നോക്കിയപ്പോൾ പൊളിഞ്ഞു വീഴാറായ കുറച്ച് ലോഡ്ജുകൾ കണ്ടു. വിഷമം തീർക്കാൻ ഒരു റെസ്റ്റോറണ്ടിൽ കയറി 3 പൊറോട്ടയും ഒരു പീസ് തണ്ടൂരി ചിക്കനും കട്ടൻ ചായയും ഓർഡർ ചെയ്തു. 80 രൂപക്ക് കാര്യം കഴിഞ്ഞു. അവിടത്തെ കാഷ്യർ ഒരു കൊള്ളാവുന്ന ലോഡ്ജിനെ പറ്റി പറഞ്ഞു. VAM Arcade - സിംഗിൾ റൂമിനു 450 രൂപ. റൂമിൽ കയറിയിട്ടും വിഷമം അങ്ങ് മാറിയില്ല; 4.30 ന്റെ ബസിൽ പോയിരുന്നെങ്കിൽ ഇപ്പൊ നാഗർഹോളെ കാട്ടിലെ മൃഗങ്ങളെ ഒക്കെ കണ്ടു അങ്ങനെ പോകാമായിരുന്നു. നാഗർഹോളെ വനത്തിൽ കടുവ, കരടി, പുലി, കാട്ടുപോത്ത്, ആന, തുടങ്ങി ധാരാളം മൃഗങ്ങൾ ഉണ്ട്. ഒന്ന് കുളിച്ചിട്ട് ഹുൻസൂർ അങ്ങാടി ഒക്കെ ഒന്ന് ചുറ്റി കണ്ടു. ആളുകളൊക്കെ ചെറുതായിട്ട് ശ്രദ്ധിക്കുന്നതായി തോന്നി. ഹുൻസൂരിൽ അങ്ങനെ യാത്രികർ ഒന്നും അധികം ഉണ്ടാവാറില്ല. ലോഡ്ജിൽ മുറിയെടുക്കുന്നവർ തടി കച്ചവടക്കാർ ആയിരിക്കും മിക്കവാറും, എന്റെ അച്ഛന് അങ്ങനെ ആണ് ഈ സ്ഥലം പരിചയം. നാഗർഹോളെ ട്രെക്കിങ്ങിനു പോകുന്നവർ വനത്തിനടുത്ത് റൂം എടുക്കാറാണ് പതിവ്. ഒന്ന് ചുറ്റി വന്നിട്ട് നേരത്തെ തന്നെ കിടന്നുറങ്ങി.

ഹുൻസൂർ  - ഓഗസ്റ്റ് 17

രാവിലെ നേരത്തെ എഴുന്നേറ്റ്‌ റെഡി ആയി ബസ് സ്റ്റാൻഡിലേക്ക് പോയി.
പെട്ടെന്ന് 2  ഇഡ്‌ഡലിയും കട്ടൻ ചായയും കഴിച്ചു. കൃത്യം 7.30 ക്ക് ബസ് എത്തി. ഹുൻസൂരിൽ നിന്ന് നാഗർഹോളെ വനത്തിന്റെ തുടക്കം വരെ ഏകദേശം 20 കി.മി ദൂരമുണ്ട്. യാത്രയുടെ തുടക്കത്തിൽ ആകെ 3 - 4 പേരെ ബസിൽ ഉണ്ടായിരുന്നുള്ളു. ഞാൻ ഡ്രൈവറുടെ തൊട്ടു പിറകിലുള്ള സീറ്റിൽ മുന്നോട്ടേക്കു നന്നായി കാണുന്ന വിധത്തിൽ ഇരുന്നു. ലേഡീസ് സീറ്റ് ആയതിനാൽ ചെലപ്പോ എഴുന്നേൽക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. അങ്ങനെ വന്നാൽ മുൻപിൽ ഡോറിന്റെ അടുത്ത് നിൽക്കാം എന്ന് വിചാരിച്ചു. കാണാൻ നല്ല ചന്തമുള്ള ഒരു യുവതിയായിരുന്നു ബസിന്റെ കണ്ടക്ടർ. സ്ഥലങ്ങൾ കാണാൻ വേണ്ടിയാണു ഞാൻ മുന്പിലിരിക്കുന്നത് എന്നും വേണ്ടി വന്നാൽ എഴുന്നേൽക്കാം എന്നും ഞാൻ അവരോട് പറഞ്ഞു. തിരക്ക് ഉണ്ടാവില്ലെന്നും എഴുന്നേൽക്കേണ്ടി വരില്ലെന്നും അവരുടെ മറുപടി. അവരെ പരിചയപ്പെട്ടപ്പോൾ അവർ ഏതാനും മാസങ്ങളായി ഈ റൂട്ടിലെ ബസ് കണ്ടക്ടർ ആണെന്നും, ധാരാളം മൃഗങ്ങളെ അടുത്ത് കണ്ടിട്ടുണ്ടെന്നും പറഞ്ഞു. ശരിക്കും പേടിച്ച നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ ശീലമായി എന്നും അവർ പറഞ്ഞു. ഹുൻസൂർ - നാഗർഹോളെ റൂട്ടിലുള്ള വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ ആണ് അവരുടെ വീട്. നല്ല ഉയരം ഉണ്ടായിരുന്ന ആ സ്ത്രീ ശരിക്കും വളരെ സുന്ദരിയായിരുന്നു.

ടിക്കറ്റ് ചാർജ് - 60 രൂപ.

ഹുൻസൂർ നിന്നും നങ്ങ്യ വഴി നല്ലൂർ പാലാ എന്ന സ്ഥലത്തു എത്തി. അവിടുന്ന് ഇടത്തോട്ട് പോയാൽ HD കോട്ടെ, വലത്തോട്ട് പോയാൽ നാഗർഹോളെ (12 കിമി). ഈ സ്ഥലത്തു കുറച്ചു റിസോർട്ടുകൾ ഒക്കെ കണ്ടു. റോഡിലൂടെ കുറെ മയിലുകൾ നടക്കുന്നതും കാണാമായിരുന്നു. വഴിയിൽ നിന്നൊക്കെ കുറച്ചു ആദിവാസികൾ ബസിൽ കയറുന്നുണ്ടായിരുന്നു. മുൻപിൽ തന്നെ ഫോൺ  കാമറ പിടിച്ച് ഒരുത്തൻ ഇരിക്കുന്നതിലെ കൗതുകം അവർ മറച്ചുവെച്ചില്ല. എനിക്ക് അങ്ങനെ നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ല എന്നത് വേറെ കാര്യം. ഒരു ബസിനു മാത്രം കടന്നു പോകാൻ വീതിയുള്ള റോഡിലൂടെ ഡ്രൈവർ പറപ്പിച്ചു വിടുകയാണ്. ഒപ്പമോ എതിരെയോ പോകാൻ മറ്റു വാഹനങ്ങൾ ഒന്നും തന്നെ ആ വഴിക്ക് ഇല്ല. കടകളും ഒന്നും കാര്യമായി കണ്ടില്ല. പോകെ പോകെ വഴിയുടെ വന്യതയും സൗന്ദര്യവും കൂടി കൂടി വന്നു. പതിയെ പതിയെ റോഡരികിൽ മാനുകളെ കണ്ടു തുടങ്ങി, ശരിക്കും വല്ല സമ്മേളനവും നടക്കുന്ന പോലെ. വീരനഹോസഹള്ളി ചെക്ക്പോസ്റ്റിനു മുൻപായി ഒരു തട്ടുകട കണ്ടു - ഹോട്ടൽ അജ്‌മീർ. വനത്തിനുള്ളിൽ കയറും മുൻപ് ഭക്ഷണം കഴിക്കണമെങ്കിൽ ഇത് പരിഗണിക്കാവുന്നതാണ്. ഇതേ സമയം ഒരു ജീപ്പ് ഓവർടേക്ക് ചെയ്തു മുൻപിൽ കയറി. ആദിവാസികളായിരുന്നു അതിൽ മുഴുവൻ. ജീപ്പിൽ വിറക് ശേഖരവും അരിച്ചാക്കുകളും വാഴക്കുലകളും ഉണ്ടായിരുന്നു. അല്പദൂരം പിന്നിട്ടപ്പോൾ മൂർക്കൽ എന്ന സ്ഥലത്തു എത്തി. അവിടെ ഒരു ഫോറസ്റ്റ് ഓഫീസ് പോലുള്ള കെട്ടിടം കണ്ടു. അവിടുന്ന് ഇടത്തോട്ട് ഇരുണ്ട ഘോരവനത്തിലേക്കെന്ന പോലെ തോന്നിക്കുന്ന ഒരു വഴി കണ്ടു. കണ്ടക്ടർ ചേച്ചിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞതും അത് തന്നെ. അവിടുന്ന് കുറച്ചു സ്കൂൾ കുട്ടികൾ ബസിൽ കയറി. അന്നേരം വരെ ഒഴിഞ്ഞു കിടന്നിരുന്ന എന്റെ സീറ്റിൽ, അവിടുന്ന് കയറിയ ഒരാൾ വന്നു വിൻഡോ സൈഡിൽ ഇരുന്നു. അവിടെയും ഒരു  മാൻകൂട്ടത്തെ കണ്ടു. വീരനഹോസഹള്ളിക്കു ശേഷം, മൂർക്കൽ ഒഴികെ ഉള്ള സ്ഥലങ്ങൾ ഒട്ടുമിക്കതും ഇരുണ്ട, യഥാർഥ വനത്തിന്റെ പ്രതീതി ഉളവാക്കുന്നതായിരുന്നു.

റോഡരികിലെല്ലാം മാനുകളുടെ അയ്യരുകളി ആയിരുന്നു. വൈകാതെ കാട്ടുപോത്തുകളെയും റോഡിൽ നിന്നും അല്പം മാറി കണ്ടു. അകലത്തിൽ ആനകൾ നിൽക്കുന്നത്  കണ്ടെങ്കിലും റോഡിൽ ഒന്നിനെയും കണ്ടില്ല. ഇടക്കൊക്കെ മുൻപിലായി നേരത്തെ പറഞ്ഞ ജീപ്പ് കാണാമായിരുന്നു. അല്പദൂരം കഴിഞ്ഞപ്പോൾ വലത്ത് വശത്തേക്ക് ഒരു റോഡ് കണ്ടു; കുറച്ചു ഇരുട്ട് പിടിച്ചതും കയറ്റം ഉള്ളതുമായ ആ  കാട്ടുപാത കാർമാട് എന്ന സ്ഥലത്തേക്കാണെന്നു മനസ്സിലായി. നേരത്തെ പറഞ്ഞ ജീപ്പ് അങ്ങോട്ട് തിരിഞ്ഞു. നാഷണൽ പാർക്ക് എത്തുന്നതിനു മുൻപായി കുറച്ച് സ്കൂൾ കുട്ടികൾ ബസിൽ കയറി. കൂട്ടത്തിൽ ഏറ്റവും ചെറിയവൻ എൻറ്റടുത്ത് വന്നിരുന്നു. ഫോൺകാമറ കണ്ട ആശാൻ പിന്നെ വിട്ടില്ല. അവസാനം അവനു കുറെ ഫോട്ടോസൊക്കെ കാണിച്ചു കൊടുക്കേണ്ടി വന്നു, അവന്റെ കുറച്ചു ഫോട്ടോസും എടുത്തു. അത് കഴിഞ്ഞപ്പോൾ അടുത്ത ആവശ്യം എത്തി; ഫോണിൽ ഗെയിം കളിക്കണം. എന്റെ ഫോണിൽ ഗെയിം ഇല്ലെന്നു പറഞ്ഞു ഒരുവിധം ഊരി. അവന്റെ കയ്യിലുള്ള ബാഗ് കൊടുക്കാമോന്ന് ചോദിച്ച് കണ്ടക്ടർ ചേച്ചി അവനെ കളിയാക്കുന്നുണ്ടായിരുന്നു. ഇടക്ക് അവൻ ചേച്ചിയെ ഇടിക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് കണ്ടു. അല്പദൂരം കഴിഞ്ഞു ഒരു ട്രെക്കിങ്ങ് ക്യാമ്പ് കണ്ടു. അവിടെയാണ് കുറെ നേരത്തിനു ശേഷം കുറച്ചു വാഹനങ്ങൾ കണ്ടത്. ബസ് കുറച്ചുനേരം അവിടെ നിർത്തി. അവിടെ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. അവിടുന്ന് കുറച്ച മുന്നോട്ടു പോയാൽ പിന്നെ വാഹനങ്ങൾ നിർത്താനോ പുറത്തിറങ്ങാനോ പാടില്ല. ദൂരെ ആനക്കൂട്ടത്തെയും കാട്ടുപോത്തുകളെയും മാനുകളെയും ഒക്കെ കണ്ടു. കടുവകൾക്കു പേരുകേട്ട സ്ഥലമാണെങ്കിലും ഒന്നിനെയും കണ്ടില്ല. നാഷണൽ പാർക്ക് കഴിഞ്ഞു വളരെ കുറച്ചു ദൂരമേ കുട്ടക്ക് ഉള്ളു. യാത്ര തീരാറായതിന്റെ ഒരു വിഷമം തോന്നി. അങ്ങനേ പോയി  ഒരു ഒൻപതര മണിയോടെ ബസ് കുട്ട സ്റ്റാൻഡിൽ എത്തി.കുട്ട കുടക് ജില്ലയിലുള്ള ഒരു അതിർത്തി ഗ്രാമമാണ്. ഒരു കുഞ്ഞു ബസ് സ്റ്റാൻഡും ഒരു സ്കൂളും കുറച്ചു കടകളും അവിടെ ആ കവലയിൽ കണ്ടു. ആ സ്കൂളിലേക്കുണ്ടായിരുന്ന പിള്ളേരെയാണ് ഞാൻ ബസിൽ കണ്ടത്. അവിടെന്നു തോൽപ്പെട്ടി വഴി കേരളത്തിൽ കടക്കാൻ 5 മിനിറ്റ് യാത്രയേ ഉള്ളു. ഞാൻ ബസ്റ്റാൻഡിന്റെ അടുത്തുള്ള കടയിൽ നിന്ന് ഒരു കട്ടൻചായയും സവാളവടയും കഴിച്ചു.

കുട്ട ബസ്റ്റാന്റിൽ നിൽക്കുന്നവരോട് അന്വേഷിച്ചപ്പോൾ മാനന്തവാടിക്കുള്ള ബസ് അല്പം കഴിഞ്ഞേ ഉള്ളുവെന്ന് അറിയാൻ കഴിഞ്ഞു. ഞാൻ അവിടെയൊക്കെയൊന്ന് ചുറ്റിനടന്നു, കുറച്ചു ഫോട്ടോസൊക്കെ എടുത്തു. പെട്ടെന്നാണ് തിരുനെല്ലി എന്ന ആശയം തലയിൽ ഉദിച്ചത്. പെട്ടെന്ന് തന്നെ തിരുന്നെല്ലിക്ക് വല്ല ജീപ്പും ഉണ്ടോയെന്ന് അന്വേഷിച്ചു. ആ സമയത്ത് ജീപ്പൊന്നുമില്ലാന്നും തിരുന്നെല്ലി പോണമെങ്കിൽ മാനന്തവാടി ബസിൽ കയറി തന്നെ പോണമെന്നും അറിയാൻ കഴിഞ്ഞു. 10 മണിയോടെ മാനന്തവാടിക്കുള്ള കേരള സ്റ്റേറ്റ്  ബസ് എത്തി. ഞാൻ അതിൽ കയറി തെറ്റ് റോഡിലേക്കുള്ള ടിക്കറ്റ് എടുത്തു - 18 രൂപ. ബസ് തോൽപ്പെട്ടി എത്തിയപ്പോൾ ഒരു excise ഉദ്യോഗസ്ഥൻ ബസിൽ കയറി ചിലരുടെ സഞ്ചികളൊക്കെ പരിശോധിക്കാൻ തുടങ്ങി. എന്റെ ബാക്ക്പാക്ക് ഗിയർബോക്സിന്റെ അരികിലായിരുന്നു. അതിനടുത്തെത്തിയ ഉദ്യോഗസ്ഥൻ അതാരുടേതാണെന്നു ചോദിച്ചപ്പോൾ ഞാൻ എണീറ്റ് ചെന്നു. ബാഗിൽ തുണികളാണെന്നും ബാംഗ്ലൂർ നിന്നും കൊച്ചിക്ക് പോകുകയാണെന്നും ഞാൻ അയാളോട് പറഞ്ഞു. അയാൾ വീണ്ടും ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ഞാൻ സ്ഥലങ്ങൾ കണ്ടു പതുക്കെ പോകാൻ വേണ്ടി ഇറങ്ങിയതാണെന്നു പറഞ്ഞു. ഒന്ന് ചിരിച്ചിട്ട് അയാൾ ഇറങ്ങിപ്പോയി. അല്പം കഴിഞ്ഞു ഒരു കൂട്ടം ബസിൽ കയറി. കൂട്ടുകുടുംബം ആണെന്ന് തോന്നുന്നു. കുറെ പെണ്ണുങ്ങളും പാത്രവും ഒച്ചയും ബഹളവും എല്ലാം കൂടി മുഴുവൻ ഓളമായി. ആരാണീ ബസിന്റെ ഉള്ളിൽ കൂളിംഗ് ഗ്ലാസ് ഇട്ടു ഇരിക്കുന്നത് എന്നൊരു കമന്റും കൂട്ടച്ചിരിയും കേട്ടു. അത് എന്നെ തന്നെ ഉദ്ദേശിച്ചാണെന്നു എനിക്ക് മനസ്സിലായി. പിന്നെയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് കേട്ടു, ഞാൻ ഒന്നും കേൾക്കാത്ത മട്ടിൽ പുറത്തേക്ക് നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞു കണ്ടക്ടർ തെറ്റ് റോഡ് എന്ന് വിളിച്ചു പറഞ്ഞപ്പോ ഞാൻ എണീറ്റു. അപ്പോൾ ദേ കൂളിംഗ് ഗ്ലാസ് പോകുവാണല്ലോ എന്നൊക്കെ പറയുന്നത് കേട്ടു. ഞാനൊരു ഇളിഞ്ഞ ചിരിയും ചിരിച്ച് ബസിറങ്ങി.

തെറ്റ്റോഡിലെത്തി ആദ്യം ചെയ്ത കാര്യം ഉണ്ണിയപ്പം കഴിക്കലാണ്. ഉള്ളത് പറയാലോ ഇത്രയും രുചിയുള്ള ഉണ്ണിയപ്പം വേറെ കഴിച്ചിട്ടില്ല. പണ്ടത്തെ അതേ രുചി ഇപ്പോഴും നിലനിൽക്കുന്നു, കൂടിയൊന്നേ സംശയം ഉള്ളു. ഈ ഉണ്ണിയപ്പക്കട വളരെ പ്രസിദ്ധമാണ്. ചൂട് ഉണ്ണിയപ്പങ്ങൾ ഇങ്ങനെ വലിയൊരു കുട്ടകത്തിൽ കൊണ്ട് വന്നിടും. ആവശ്യമുള്ളത് കഴിച്ചു അവിടൊക്കെ ചുറ്റി നടന്നു കണ്ടു, പോകുമ്പോ നമ്മൾ തന്നെ എണ്ണം പറഞ്ഞു കാശ് കൊടുത്താൽ മതി. ഒന്നിന് 6 രൂപയാണ് ഇപ്പോൾ. ഇരുന്നു കഴിക്കാൻ ബെഞ്ചുകളും സിമന്റ് കെട്ടും ഉണ്ട്. ഞാൻ സിമന്റ് കെട്ടിൽ, റോഡിലേക്ക് കാലും നീട്ടിയാണ് ഇരുന്നത്. ഒരു ഉണ്ണിയപ്പം കഴിച്ചോണ്ട് അവിടെയൊക്കെ ഒന്ന് ചുറ്റിനടക്കുകയും ചെയ്തു. അവിടുന്ന് ഒരു വയസ്സായ ഇക്കാക്കയെയും ഒരു സ്വാമിയെയും പരിചയപ്പെട്ടു, കുറച്ചു നേരം സംസാരിച്ചിരുന്നു. അവർ കുട്ടിക്കാലം മുതലേ സുഹൃത്തുക്കൾ ആയിരുന്നത്രേ. അവരുടെ അടുത്ത സുഹൃത്തായിരുന്നത്രെ ഉണ്ണിയപ്പക്കട തുടങ്ങിയ നായര് ചേട്ടൻ. ആ കടയിൽ ടോയ്ലറ്റ് സൗകര്യം ഒക്കെ ഇപ്പോളുണ്ട്. അടുത്തു തന്നെ ഒരു കരകൗശല വസ്തുക്കൾ വിൽക്കുന്ന കടയും ഉണ്ട്. 11 മണിയോടെ തിരുനെല്ലിക്കുള്ള ബസ്സെത്തി. ടിക്കറ്റ് ചാർജ് - 14 രൂപ. ഞാൻ ഏറ്റവും പിറകിലുള്ള സീറ്റിൽ ആയിരുന്നു.

തിരുനെല്ലി പോകുന്ന വഴിക്ക് അപ്പപ്പാറ പരിസരത്ത് കനത്ത ആന ശല്യമാണെന്നു കണ്ടക്ടർ പറഞ്ഞു. ഒരു തകർന്ന ഓല മേഞ്ഞ കെട്ടിടം തെളിവായി നിന്നിരുന്നു. തിരുനെല്ലി എത്തുമ്പോഴേക്കും സാമാന്യം നല്ല മഴ ഉണ്ടായിരുന്നു. ബസ്സിറങ്ങി ക്ഷേത്രത്തിന്റെ വഴിയേ നടന്നു. നടയ്ക്കു മുൻപിൽ നിന്ന് കുറച്ചു നേരം കണ്ണടച്ചു നിന്നു. പിന്നെ പടികളിറങ്ങി പാപനാശിനി വഴിയിലേക്കു  തിരിച്ചു. വലിയ വഴുക്കൊന്നുമില്ലായിരുന്നെങ്കിലും സൂക്ഷിച്ചാണു നടന്നത്. ഭാര്യാഭർത്താക്കന്മാരായും കുടുംബങ്ങളായും കുറെ പേരെ കണ്ടു. മഴ കനത്തു തുടങ്ങിയെങ്കിലും പതിയെ പാറകളൊക്കെ അള്ളിപ്പിടിച്ചു പാപനാശിനിയിലേക്ക് കയറി. അപ്പോൾ മാത്രം ബാക്ക്പാക്കിന്റെ ഭാരം ശരിക്കുമൊരു ഭാരമായി തോന്നി. വലിയ ബാഗും കൊണ്ട്, 4 കാലിൽ, കുടയൊന്നുമില്ലാതെ, പാറപുറത്തൂടെ നടക്കുന്ന എന്നെ നോക്കി ചിലരൊക്കെ ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ നല്ല ഭംഗിയായിട്ട് നനഞ്ഞു കുതിർന്നു. പാപനാശിനിയിലെ തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകി. പിന്നെ അവിടുന്ന് തിരിച്ചു നടന്നു ഗണ്ഡികാ ശിവ ക്ഷേത്രത്തിലും പോയി. തിരിച്ചു വരുന്ന വഴി പഞ്ചതീർത്ഥത്തിന്റെ അടുത്ത് കുറച്ചു നേരം ഇരുന്നു. ക്ഷേത്രത്തിനു സമീപത്തു നിന്ന് കുറച്ചു ചെമ്പക തൈലവും മുല്ലപ്പൂ തൈലവും വാങ്ങി. ബസ് സ്റ്റോപ്പിലെത്തിയപ്പോഴേക്കും ഒരു മാനന്തവാടി ബസ് കണ്ടു. അതിൽ കയറി ബാക്ക്പാക്ക് അതിൽ വെച്ചു. പുറത്തിറങ്ങി ഒരു കട്ടൻ ചായ കൂടെ കുടിച്ചു. ഒരു 45 മിനിട്ട് യാത്രയിൽ ബസ് മാനന്തവാടി എത്തി. അപ്പോഴേക്കും വിശന്നിട്ട് ഒരു വഴി ആയിരുന്നു. ബിരിയാണി ഒഴികെ മറ്റൊന്നിനും എന്നെ തൃപ്തിപ്പെടുത്താൻ പറ്റില്ല എന്ന് ഉറപ്പായിരുന്നതിനാൽ, നല്ലൊരു ചിക്കൻ ബിരിയാണി തന്നെയങ്ങു കഴിച്ചു. അവിടത്തെ സോഫയിൽ ഇരുന്നു കുറച്ചു നേരം ഞാൻ മയങ്ങി പോയി. എഴുന്നേറ്റപ്പോഴേക്കും ആർത്തലച്ചു പെയ്യുന്ന മഴ. മഴ ഒന്നു കുറയുന്ന വരെ കടകളിലൊക്കെ കയറിനിന്നു സമയം കളഞ്ഞു. പിന്നെയും ഇറങ്ങി നടന്നു.

കോഴിക്കോട്ടേക്ക് ബസ് കയറിയാലോ എന്ന ചിന്തയിൽ നിൽക്കുമ്പോൾ ആണ് പെരിക്കല്ലൂരോ പാടിച്ചിറയോ പോയാലോന്ന് മറ്റൊരു ചിന്ത വന്നത്. പാതിരി കാട് വഴി ഒരു റൂട്ടും കണ്ടു. വൈകുന്നേരം ആവുന്നേയുള്ളു. ഇത്ര നേരത്തെ കോഴിക്കോട്ടേക്ക് പോയിട്ട് വലിയ വിശേഷം ഒന്നുല്ല. പിന്നെ ഒന്നും ആലോചിച്ചില്ല പുൽപ്പള്ളിക്ക് ബസ് കയറി. പാതിരി വഴിയുള്ള യാത്ര അതിമനോഹരമായിരുന്നു. ഏകദേശം ഒരു മണിക്കൂറിലധികമെടുത്തു പുൽപ്പള്ളി എത്താൻ. പുൽപ്പള്ളി എത്തിയ ഉടനെ സീതാമൗണ്ട് എന്ന സ്ഥലത്തേക്ക് പോകുന്ന ബസ് കണ്ടു. പേര് കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു, ഓടി ബസിൽ കയറി. കയറുമ്പോൾ തന്നെ കണ്ടക്ടർ പറഞ്ഞു, തിരിച്ചു പുൽപ്പള്ളിക്ക് വരാനാണെങ്കിൽ ആ ബസിൽ തന്നെ വരേണ്ടി വരുമെന്ന്. എന്തായാലും വഴിയൊക്കെ ഒന്ന് കാണാമെന്നു വെച്ച് ബസിൽ കയറി. ആ റൂട്ടിൽ മുള്ളൻകൊല്ലി വരെ മുൻപൊരിക്കൽ പോയിട്ടുണ്ട്; നല്ല ഭംഗിയുള്ള പാതയാണ്. അവിടെ ശിശുമല എന്ന സ്ഥലത്ത് കുന്നിന്റെ മുകളിൽ ഒരു പള്ളിയുമുണ്ട്. അങ്ങനെ മുള്ളൻകൊല്ലി - പാടിച്ചിറ വഴി സീതാമൗണ്ട് എത്തി. ശരിക്കും വയനാടിന്റെ ഗ്രാമീണത്തനിമ ആസ്വദിക്കാം ആ യാത്രയിൽ. സീതാമൗണ്ടിൽ എത്തിയപ്പോൾ കണ്ടക്ടർ പറഞ്ഞു, 5 - 10 മിനിട്ടുകൾക്കുള്ളിൽ ബസ് തിരിച്ചു പോകുമെന്ന്, അല്ലെങ്കിൽ പിന്നെ പാടിച്ചിറ വരെ ഓട്ടോയിൽ പോയാൽ, അവിടുന്ന് ബസ് കിട്ടുമെന്ന്. ഞാനൊന്നു നടന്നിട്ട് തിരിച്ചുവരാമെന്നു പറഞ്ഞു ബസിറങ്ങി. സീതാമൗണ്ട് കർണാടകയോട് ചേർന്ന് നിൽക്കുന്ന സ്ഥലമാണ്. കവലയിൽ ഒന്ന് ചുറ്റിക്കറങ്ങി നടന്നു, തിരിച്ചു ബസിൽ കയറി.

തിരിച്ചു പുൽപ്പള്ളി എത്തി ബസിറങ്ങിയപ്പോൾ ദേ കിടക്കുന്നു കോട്ടയത്തേക്കുള്ള സൂപ്പർ ഡീലക്സ് ബസ്. പെരിക്കല്ലൂരിൽ നിന്ന് വന്നു പുല്പള്ളിയിൽ നിർത്തിയിട്ടേക്കുന്ന ബസ്സാണ്. ടിക്കറ്റ് ഉണ്ടോന്നു ചോദിച്ചപ്പോ ഇഷ്ടം പോലെ ഉണ്ടെന്നു പറഞ്ഞു.ഒരു വിന്ഡോ സീറ്റിൽ കയറി ബാഗ് വെച്ചിട്ട് പുറത്തിറങ്ങി വെള്ളവും, ഒരു ചോക്കലേറ്റും, കപ്പലണ്ടിയും വാങ്ങി. പുൽപ്പള്ളി യിൽ നിന്ന് സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് വഴിയാണ് ബസ്. പുൽപ്പള്ളി - ബത്തേരി റൂട്ട് മാരകമാണ്‌. പ്രത്യേകിച്ചും ബത്തേരി എത്താറാകുമ്പോ ഉള്ള കുപ്പാടി (ഒരു തടികൂപ്പ് ഉണ്ടിവിടെ) എന്ന സ്ഥലവും പരിസരവും. അങ്ങനെ വിന്ഡോ സീറ്റിലിരുന്നു, നേരിയ ചാറ്റൽമഴയൊക്കെ കണ്ടു, തണുപ്പൊക്കെ കൊണ്ട് രാത്രിയോടെ കോഴിക്കോടെത്തി. അവിടുന്ന് ചില സുഹൃത്തുക്കളെയൊക്കെ മുഖം കാണിച്ചു അർദ്ധരാത്രിക്കു കൊച്ചിക്കും ബസ് കയറി.

ശുഭം!!!


ഈ യാത്ര പോയപ്പോൾ കണ്ടതും, മുൻപൊരിക്കൽ കണ്ടതും, കേട്ടറിഞ്ഞതുമായ ചില സ്ഥലങ്ങൾ റെക്കമൻഡ് ചെയ്യുന്നു:

കുട്ട പരിസരത്ത് - കുട്ട, ഇരുപ്പു വെള്ളച്ചാട്ടം, തോൽപ്പെട്ടി
മാനന്തവാടി പരിസരത്ത് - കാട്ടിക്കുളം, അപ്പപ്പാറ, തിരുന്നെല്ലി, ബാവലി
പുൽപ്പള്ളി പരിസരത്ത് - മുള്ളൻകൊല്ലി, ശിശുമല, സീതാമൗണ്ട്
ബത്തേരി പരിസരത്ത് - കുപ്പാടി, പിന്നെ ദേവർഷോല (ബത്തേരി - ഗുഡല്ലൂർ റോഡ്)














Monday, September 19, 2016

ഞാനൊഴുകിയ വഴി

അമ്മേ, എനിക്ക് കടല് കാണണം...

മകളുടെ ആഗ്രഹം ചെറിയൊരു ഉൾക്കിടിലത്തോടെയാണ് ആ അമ്മ കേട്ടത്. ആ അമ്മയ്ക്കറിയാമായിരുന്നു തന്നെ പോലുള്ള ഏതൊരമ്മയ്ക്കും മക്കളുടെ ആ ആഗ്രഹം കേൾക്കേണ്ടി വരുമെന്ന്. തന്റെ മറ്റു മക്കളെല്ലാം കടലു കാണണമെന്നുള്ള ആഗ്രഹം നിറവേറാതെ അകാലമൃത്യു വരിച്ചതും ആ അമ്മ ഓർത്തു. മകളെ ചേർത്തിരുത്തി അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അമ്മ മനസ്സിലുറപ്പിച്ചു, തന്റെ ഈ മകളെയെങ്കിലും കടല് കാണിക്കണമെന്ന്.

എന്റെ മോള് കുറച്ചൂടെ വലുതാവട്ടെ, എന്നിട്ട് ഞാനെന്റെ മോളെ കടല് കാണാൻ വിടാം കേട്ടോ?

അപ്പോ അമ്മ വരില്ലേ എന്റെ കൂടെ?

അമ്മയ്ക്ക് വന്നൂടല്ലോ മോളെ. അമ്മ ഇവിടുണ്ടായേ പറ്റൂ.

മകൾ നിരാശയോടെ അമ്മയുടെ മടിയിൽ മുഖമമർത്തി. പക്ഷെ കുറച്ചു കാലം കഴിഞ്ഞാൽ കടല് കാണാൻ പോകാമെന്ന പ്രതീക്ഷ അവളുടെ കുഞ്ഞുമനസ്സിൽ സന്തോഷത്തിന്റെ വിത്ത് പാകിയിരുന്നു. അതെ, പ്രതീക്ഷകളാണല്ലോ ജീവിതങ്ങളെ മുന്നോട്ട് നയിക്കുന്നത്.

ആ അമ്മയുടെ അതിരില്ലാത്ത വാത്സല്യങ്ങളേറ്റ് അവൾ വളർന്നു. അവൾ അവിടെയുള്ള എല്ലാ അമ്മമാരുടെയും കണ്ണിലുണ്ണിയായിരുന്നു. അമ്മമാരുടെ മടിത്തട്ടുകളിൽ കൂട്ടുകാരികളോടൊപ്പം അവൾ ആടിത്തിമിർത്തു. ഈ കാഴ്ചകളെല്ലാം അമ്മമാരുടെ മനസ്സിൽ ആനന്ദലഹരി നിറച്ചുവെങ്കിലും, ഈ മക്കളെയെല്ലാം  എന്നെങ്കിലും ഒരിക്കൽ പറഞ്ഞു വിടണമല്ലോ എന്ന ചിന്ത അവരുടെയെല്ലാം മനസ്സിനുള്ളിൽ ഒരു നെരിപ്പോട് പോലെ എരിഞ്ഞിരുന്നു; കുളിർമയാർന്ന ആ അന്തരീക്ഷത്തിലും ആ ചൂട് അവരറിഞ്ഞിരുന്നു. ആ മക്കളെല്ലാം അമ്മമാരെ വിട്ടുപോകും, ചുരുക്കം ചിലർ മാത്രം ജീവിതാവസാനം വരെ അമ്മയുടെ അരികിലും പരിസരങ്ങളിലുമായി ജീവിക്കും. അതു പക്ഷേ അവരുടെ ദുർവിധിയാണ്, ഒരമ്മയും അതാഗ്രഹിച്ചിരുന്നില്ല.

ഇന്നാണ് അവളുടെ ദിവസം! ഇന്നാണ് അവൾ അവളുടെ യാത്ര ആരംഭിക്കുന്നത്, കടല് കാണാൻ...അവളുടെ ആഴമേറിയ സൗന്ദര്യം അവളുടെ കൂട്ടുകാരികളിലും അവരുടെ അമ്മമാരിലും അസൂയ പടർത്തിത്തുടങ്ങി എന്ന് തോന്നിയ നിമിഷം, ആ അമ്മ മനസ്സിലുറപ്പിച്ചതാണ് ഇന്നേ ദിവസം അവളെ അവിടുന്ന് പറഞ്ഞയക്കണമെന്നു. അവളിന്നൊരു നിറഞ്ഞ പെണ്ണായി; തെളിമയുടെയും തേജസ്സിന്റെയും ആൾരൂപമായി. അവളിലേക്ക് നോക്കിയാൽ അവളുടെ മനസ്സ് കാണാമായിരുന്നു, അത്രയ്ക്കും സുതാര്യതയും നിഷ്കളങ്കതയുമായിരുന്നു അവൾക്ക്. അവളുടെ ശബ്ദമാണെങ്കിലോ, അങ്ങറ്റം കാതിനു ഇമ്പമുള്ളതും. ഇനി അവൾ പോട്ടെ, അവളുടെ ജീവിതം വെട്ടിപ്പിടിക്കട്ടെ. ഉള്ളിലെ എല്ലാ നന്മകളുമെടുത്തു ആ അമ്മ മകളെ ആശീർവദിച്ചു. മറ്റാരുടെയും വഴികൾ പിന്തുടരുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും സ്വന്തം വഴികൾ സ്വയം കണ്ടുപിടിച്ചു മുന്നേറുന്നവരാണ് വിജയികൾ എന്നും ആ അമ്മ ഓർമിപ്പിച്ചു. അഭയം തേടി വരുന്നവരെ കൈവിടരുതെന്നും കഴിയുന്നത്ര കാലം സംരക്ഷിക്കണമെന്നും ഒരു യാത്രാമൊഴി പോലെ ആ അമ്മ മകളുടെ കാതിലോതി. അമ്മമാരുടെയെല്ലാം അനുഗ്രഹങ്ങളേറ്റുവാങ്ങി, കൂട്ടുകാരികളെയെല്ലാം വാരിപ്പുണർന്നു യാത്രാമംഗളങ്ങൾ ചൊല്ലി, അവൾ യാത്ര ആരംഭിച്ചു. തന്റെ മകളുടെ ഗമനം നിറകണ്ണുകളോടെ ആ അമ്മ നോക്കി നിന്നു. കൂട്ടുകാരികൾ കുറച്ച് ദൂരം അവളെ അനുഗമിച്ചു. അവൾക്ക് ധൃതിയായി, കടല് കാണാൻ. അവൾ അവളുടെ നടത്തത്തിനു വേഗം കൂട്ടി, അവളുടെ ഒപ്പമെത്താനാകാതെ കൂട്ടുകാരികൾ ഓരോരുത്തരായി യാത്ര അവസാനിപ്പിച്ചു. അവരിൽ പലരും അവളുടെ ഒപ്പം പോകാൻ ആഗ്രഹിച്ചിരുന്നു. അവസാനത്തെ കൂട്ടുകാരിയും യാത്ര അവസാനിപ്പിച്ചു പിറകിൽ ഒരു പൊട്ടു പോലെ മാഞ്ഞു പോകുന്നത് അവൾ കണ്ടു. അവൾ അവളുടെ പ്രയാണം ആരംഭിച്ചിരിക്കുന്നു.

തന്റെ മകൾക്ക് പ്രായം തികഞ്ഞെന്നു തോന്നിയപ്പോ പല അമ്മമാരും അവരുടെ മക്കളെ ലോകത്തിന്റെ വിശാലതയിലേക്ക് തുറന്നുവിട്ടു. അവർ ഒറ്റയ്ക്കും കൂട്ടായും യാത്ര തിരിച്ചു. മാർഗ്ഗമദ്ധ്യേ പലരും തളർന്നു വീണു, അതിൽ ചിലർ എന്നെന്നേക്കുമായി ലോകത്തോട് വിട പറഞ്ഞു, ചിലർ തിരികെ അമ്മമാരുടെ അടുത്തേക്കോടി, ഒരു അവസാന ആശ്രയം തേടും പോലെ. തന്റെ മകളുടെ തോഴിമാരുടെ കുതിപ്പുകളും കിതപ്പുകളും ആ അമ്മ നോക്കിക്കാണുന്നുണ്ടായിരുന്നു. തന്റെ മകളിപ്പോ എങ്ങനെയിരിക്കുന്നുണ്ടാവും എന്നവർ ഓർത്തു. കൂട്ടുകാരികളിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്, തന്റെ മകൾ  കൂടുതൽ സുന്ദരിയായെന്നും, നിറഞ്ഞു തുളുമ്പുന്ന സ്ത്രീത്വമായി അവൾ വിളങ്ങി നിൽക്കുകയാണെന്നും. കാലം മുന്നോട്ടു പോകുന്തോറും അവൾ കൂടുതൽ കൂടുതൽ ശോഭിക്കട്ടെ, അവളുടെ അസുലഭ സൗന്ദര്യം എങ്ങും പരക്കട്ടെ, ആ അമ്മ മനസ്സുതൊട്ട് പ്രാർത്ഥിച്ചു. മഴയോടുള്ള മകളുടെ അഭിനിവേശം അമ്മ ഓർത്തു. മഴയത്ത് നൃത്തം ചെയ്യാൻ അവൾക്ക് വല്ലാത്ത താല്പര്യമായിരുന്നു. തന്റെ വളർച്ചയും സൗന്ദര്യവും അതിന്റെ പൂർണ്ണത പ്രാപിക്കുന്നത് മഴയിലൂടെ ആണെന്ന് അവളെപ്പോഴും പറയുമായിരുന്നു. ആദ്യമായി കടല് കാണുന്ന വേളയിൽ മഴയുടെ അകമ്പടി വേണമെന്ന് അവളാഗ്രഹിച്ചിരുന്നു.
തന്റെ മകൾ കടല് കണ്ടുകാണുമോ?

കോരിത്തരിപ്പിക്കുന്ന ഒരു തുലാവർഷ പ്രഭാതത്തിൽ ആ അമ്മയറിഞ്ഞു, തന്റെ മകൾ കടല് കണ്ട കാര്യം. കടലുമായുള്ള അവളുടെ സമാഗമം അതിമനോഹരമായിരുന്നത്രെ. തന്റെ മക്കളിൽ ഒരാളെങ്കിലും ആ ലക്‌ഷ്യം സാധിച്ചതിൽ ആ അമ്മ ഒരുപാട് സന്തോഷിച്ചു, എല്ലാവരുമായും ആ സന്തോഷം പങ്കിട്ടു. പിന്നങ്ങോട്ട് മകളെ പറ്റി നല്ല വാർത്തകൾ മാത്രമേ ആ അമ്മ കേട്ടുള്ളൂ. മകൾക്ക് സുന്ദരികളായ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടായി. അവളൊരുപാട് പേർക്ക് അഭയവും സംരക്ഷണവും നൽകി പോന്നു. അവളുടെ ആശ്രിതരെയെല്ലാം അല്ലലില്ലാതെ ജീവിക്കാൻ അവൾ സഹായിച്ചു. അവളെ എല്ലാരും ഒരുപാട് സ്നേഹിച്ചു. അവളെ എല്ലാവരും പ്രകീർത്തിച്ചു, വാഴ്ത്തിപ്പാടി. ആ അമ്മ മകളെയോർത്ത് അഭിമാനം കൊണ്ടു. അവളെ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, അത്യധികം കർമനിരതയായി ജീവിക്കുന്ന അവൾ സമയവും സന്ദർഭവും ഒത്തുവരുമ്പോൾ തന്നെ വന്നു കാണുമെന്നോർത്ത് ആ അമ്മ ആശ്വസിച്ചു. പിന്നീടങ്ങോട്ടുള്ള ഒരുപാട് കാലം ആ മകളുടെ ജൈത്രയാത്രയുടേതായിരുന്നു. അത് ആ നാടിന്റെയും വിജയമായിരുന്നു.

വർഷങ്ങൾ പോയിമറഞ്ഞു. അമ്മയുടെ മകൾ കൂടുതൽ രൂപഭംഗിയാലും വിഭവസമൃദ്ധിയാലും പ്രശോഭിച്ചു. അവളുടെ സമകാലീനരിലാരും തന്നെ അവളോളം സുന്ദരിയായിരുന്നില്ല. അവളുടെ മധുരതരമായ ശബ്ദത്തെ കവച്ചു വെക്കാനും ആരുമുണ്ടായിരുന്നില്ല. ശാന്തതയും സഹാനുഭൂതിയും അതിനെല്ലാം തുല്യം നിൽക്കുന്ന ദിവ്യതേജസ്സും അവളെ ഒരു സംസ്‌കൃതിയുടെ തന്നെ പര്യായമാക്കി മാറ്റി. അവളുടെ കനിവിനാൽ ഒരുപാട് ജീവിതങ്ങളിൽ നിറങ്ങൾ ചാലിക്കപെട്ടു. അവളൊരു ദൈവീക പ്രതീതി ഉളവാക്കി. മറുവശത്ത്, ഇതെല്ലാമറിഞ്ഞു അവളുടെ അമ്മ അഭിമാനപൂർണ്ണമായ ജീവിതം നയിച്ചുവെങ്കിലും, മറ്റുള്ള അമ്മമാരുടെ സ്ഥിതി തീർത്തും വ്യത്യസ്തമായിരുന്നു. കടല് തേടി പോയ അവരുടെ മക്കളിൽ ഭൂരിഭാഗം പേരും, പ്രയാണമദ്ധ്യേ പിച്ചിച്ചീന്തപ്പെട്ടു, പലരും വേരോടെ പിഴുതെറിയപ്പെട്ടു. മകളുടെ കൂട്ടുകാരികൾക്കൊന്നും അവളുടെ അടുത്തെത്താനോ അവളിൽ നിന്ന് കിട്ടിയേക്കാമായിരുന്ന സഹായങ്ങൾ സ്വീകരിക്കാനോ ഭാഗ്യമുണ്ടായില്ല. ആർക്കും അവിടെയെത്താൻ കഴിഞ്ഞില്ല, ഒരു പക്ഷെ അവരെ അതിനനുവദിച്ചില്ല, വിധിയോ അതല്ലെങ്കിൽ അവരുടെ വിധിയെഴുതാൻ സ്വയം അധികാരം കല്പിച്ചു നല്കിയവരോ.ചേതനയറ്റ മക്കളെ കണ്ടു അവരുടെ അമ്മമാർ വിലപിക്കുന്നത് ആ അമ്മയെയും അത്യധികം ആകുലപ്പെടുത്തി. സ്വന്തം മകൾക്കോ അവളുടെ തലമുറകൾക്കോ അത്തരമൊരു വിധി ഒരിക്കലും നൽകരുതേ എന്നവർ മനമുരുകി പ്രാർത്ഥിച്ചു.

ശിശിരങ്ങളും വസന്തങ്ങളും പിന്നെയും ഒരുപാട് കടന്നുപോയി. മകളെക്കുറിച്ചുള്ള വിവരങ്ങളറിയാനുള്ള, ആ അമ്മയുടെ കാത്തിരിപ്പുകളുടെ ദൈർഘ്യം കൂടിക്കൂടി വന്നു. പതിയെ പതിയെ അവളെക്കുറിച്ച് ഒന്നും കേൾക്കാതായി. ആ അമ്മ ആധി പിടിച്ചു നടന്ന ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. അമ്മ പലരോടും അന്വേഷിച്ചുവെങ്കിലും അവ്യക്തമായ മറുപടികളും മൗനങ്ങളും ഒക്കെയായിരുന്നു അവർക്ക് ലഭിച്ചു കൊണ്ടിരുന്നത്. സൂര്യഗ്രഹണം ബാധിച്ചാലെന്ന പോലെ നിശ്ചലമായൊരു ദിവസത്തിൽ ആ അമ്മ, അങ്ങ് ദൂരെ നിന്ന്, നിറം മങ്ങിയ, കൊലുന്നനെയുള്ള ഒരു രൂപം നടന്നടുക്കുന്നത് കണ്ടു. അടുത്തെത്തുന്തോറും അമ്മയുടെ മുഖത്തു സമ്മിശ്രഭാവങ്ങൾ മിന്നിമറഞ്ഞു. വന്നടുക്കുന്നത് തന്റെ മകളാണ്. യുഗങ്ങൾക്ക് ശേഷം അവർ തന്റെ മകളെ കാണുകയാണ്. പക്ഷേ, അവളുടെ ആ രൂപം അമ്മയെ വല്ലാതെ നൊമ്പരപ്പെടുത്തി. പളുങ്കു പോലെ തെളിമയാർന്ന രൂപത്തിനുടമയായിരുന്ന തന്റെ മകൾ ഇപ്പോൾ നിറം മങ്ങി ഇരുണ്ടു പോയിരിക്കുന്നു. നിറഞ്ഞ സൗന്ദര്യസമ്പത്തിൽ വിലസിച്ചിരുന്ന അവളിപ്പോ മെലിഞ്ഞു ശോഷിച്ചു പോയിരിക്കുന്നു, ഏതോ മഹാരോഗം പിടിപ്പെട്ട പോലെ. അഴുക്കുപുരണ്ട ശരീരത്തിലെ കൊത്തിവലിച്ചാലെന്ന പോലുള്ള മുറിവുകൾ ആ അമ്മ ഒരു ഞെട്ടലോടെ നോക്കികണ്ടു. അവൾക്ക് നേരെ നടക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ശോഷിച്ച അവളുടെ കൈകാലുകൾ കണ്ട് അമ്മ വിങ്ങിപ്പൊട്ടി. വീഴാറായിത്തുടങ്ങിയ അവളെ അമ്മ തന്റെ മടിയിലേക്ക് കിടത്തി. ഒഴുകിത്തുടങ്ങിയിരുന്ന കണ്ണുകൾ ഇറുകെയടച്ചു അവൾ കിടന്നു, അമ്മയ്ക്ക് നേരെ നോക്കാനാവാതെ. ദയനീയമായ കാഴ്ചകളുടെ പ്രഹരം താങ്ങാനാവാതെ വന്ന ഒരു നിമിഷത്തിൽ, മകളെ മുറുകെ കെട്ടിപ്പിടിച്ച അമ്മയുടെ വാക്കുകൾ, ഒരു നിലവിളിയായി പുറത്ത് വന്നു.

ഒടുവിൽ എന്റെ മോൾക്കും ഈ വിധി വന്നല്ലോ

എന്നെയവർ പിച്ചിച്ചീന്തി അമ്മേ. ഞാനെക്കാലവും എല്ലാവരെയും സ്നേഹിച്ചിട്ടേയുള്ളു, സംരക്ഷിച്ചിട്ടേയുള്ളു. എന്റെ ആശ്രിതരെയെല്ലാം ഞാനൂട്ടിയുറക്കി. എല്ലാരേയും വൃത്തിയോടെയും വെടിപ്പോടെയും കാത്തു. വെയിലിന്റെ കാഠിന്യമേറിയപ്പോഴും, എന്റെ മക്കളിൽ പലരും ഒരിറ്റു ജീവവായു കിട്ടാതെ പിടഞ്ഞുമരിച്ചപ്പോഴുമെല്ലാം സ്വന്തം ദുഃഖങ്ങൾ വകവെക്കാതെ ഞാനെല്ലാവരെയും പോറ്റിയിട്ടേ ഉള്ളൂ അമ്മേ. എന്നിട്ടും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി അവരെന്നെ ചതിച്ചു. രാത്രികളുടെ ഇരുളിലും, കാടിന്റെ മറവുകളിലും  അവരെന്റെ എല്ലുകൾ തച്ചുടച്ചു, മുടിയിഴകൾ പറിച്ചെറിഞ്ഞു, വിരലുകൾ വേർപെടുത്തി കൊണ്ടുപോയി, അഴുക്കുപുരണ്ട നഖങ്ങൾ കൊണ്ടെന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു .എന്റെ കുഞ്ഞുങ്ങളെ പോലും അവർ വെറുതെ വിട്ടില്ലമ്മേ...

അവൾ ഏങ്ങലടിച്ചു പോയി. അമ്മയറിഞ്ഞു, അവൾക്ക് ശബ്ദം പോലും നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

പലയിടങ്ങളിലും രക്തത്തിൽ  കുളിച്ചു കിടന്നയെന്നെ രക്ഷിക്കാൻ ആരും വന്നില്ല. ഒറ്റപ്പെട്ട ചിലർ മുന്നോട്ടു വന്നെങ്കിലും, അവരിൽ പലരും ക്രൂരമായ മർദ്ധനമേറ്റു എന്റെ മടിയിൽ കിടന്നു പിടഞ്ഞിട്ടുണ്ട്. എനിക്ക് വേണ്ടിയാരും ദുരിതങ്ങളനുഭവിക്കുന്നത് എനിക്ക് സഹിക്കാനാവില്ല. എന്നെ ഉപദ്രവിക്കുന്നവരെ തിരിച്ചടിക്കാനുള്ള ശക്തിയെനിക്കില്ല, എനിക്കതിനു ആഗ്രഹവുമില്ല. എന്നെ ജീവിക്കാൻ വിട്ടൂടെ അമ്മേ അവർക്ക്? ഞാനെക്കാലവും സ്നേഹിച്ച കടലും മഴയും എല്ലാം എനിക്ക് അന്യമായി തുടങ്ങി. ഇനിയെനിക്കൊരു ഉയിർത്തെഴുന്നേൽപ്പുണ്ടാകുമെന്നു തോന്നുന്നില്ല. അമ്മയുടെ മടിയിൽ കിടന്നു മരിക്കണമെന്നു എനിക്കാഗ്രഹമുണ്ട്. പക്ഷേ ഇപ്പോഴും എന്നെ  പ്രതീക്ഷിച്ച്‌  റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ എന്റെ വഴിത്താരകളിലേക്ക് ഉറ്റുനോക്കുന്ന ജീവിതങ്ങളുണ്ട്. അവരെ എനിക്ക് നിരാശപെടുത്താനാവില്ല. ഇനിയൊരിക്കൽ വരാൻ കഴിഞ്ഞേക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാനിന്നു എന്റമ്മയെ കാണാൻ വന്നത്. 

അമ്മയ്ക്ക് അവളോട് ഒന്നും പറയാനുണ്ടായിരുന്നില്ല. ഉണ്ടായിരുന്നതെല്ലാം ഉള്ളിലെവിടെയോ തട്ടി ചിതറിത്തെറിച്ചുപോയിരുന്നു.

മകൾ അമ്മയുടെ മടിയിൽനിന്നു ഉയർന്നു. വേച്ചു വേച്ചു അവൾ ഒരുവിധം നേരെ നില്ക്കാൻ ശ്രമിച്ചു. വാടിയ മുഖത്തോടെ അവൾ അമ്മയെ നോക്കി. സർവ്വപ്രതാപിയായി രാജകുമാരിയെ പോലെ ജീവിച്ച മകളുടെ, നല്ലകാലം വിളിച്ചോതുന്ന ഒരു നുറുങ്ങു വെട്ടം, അപ്പോഴും അവളുടെ കണ്ണുകളിൽ കാണാൻ അമ്മയ്ക്ക് സാധിച്ചു.

എന്റെ മോള് ഒരിക്കൽ കൂടെ വരുമോ ഈ അമ്മയെ കാണാൻ?

മകൾ തിരിഞ്ഞു നടന്നു. ഒരുതരം മരവിപ്പായിരുന്നു അവളുടെ മുഖത്ത്. ജീവിതവും മരണവും എല്ലാം കണ്ടുകഴിഞ്ഞതിന്റെ മരവിപ്പ്. അമ്മയ്ക്ക് മുഖം കൊടുക്കാതെ അവൾ നടന്നകന്നു. അവളുടെ മറുപടി അമ്മയ്ക്ക് ഊഹിക്കാമായിരുന്നു...

ഇനിയൊരിക്കൽ വരാൻ അവര് സമ്മതിക്കില്ലമ്മേ...



അടിക്കുറിപ്പ് 

മണലെടുപ്പിലൂടെയും മലിനീകരണത്തിലൂടെയും ആഗോളതാപനത്തിലൂടെയും പീഡിപ്പിക്കപ്പെട്ടു, ശോഷിച്ചു, ഊർദ്ധശ്വാസം വലിക്കുന്ന നിളാ നദിക്ക്, നമ്മുടെ ഭാരതപുഴക്ക്, ഈ ചിന്താശകലം സമർപ്പിക്കുന്നു. മണൽ കക്കുന്നവരുടെയും, മാലിന്യങ്ങൾ പുഴയിൽ വലിച്ചെറിയുന്നവരുടെയും, മരങ്ങൾ മുറിക്കുന്നവരുടെയും, കരണത്തടിക്കുന്ന അടികളാവട്ടെ ഇതിലെ ഓരോ അക്ഷരങ്ങളും.

Wednesday, August 24, 2016

ചീന്തിയെടുത്ത ഏടുകൾ - 1 - ചെമ്പകപ്പൂ

ചീന്തിയെടുത്ത ഏടുകളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം; അതിന്റെ വക്കുകളിൽ ഒരുപക്ഷേ  രക്തം പൊടിഞ്ഞ പാടുകൾ കണ്ടേക്കാം.

ചെമ്പകപ്പൂ

കുഞ്ഞുനാളിൽ അമ്മവീടിനടുത്തു കണ്ട ചില കാഴ്ചകൾ ഇന്ന് വീണ്ടും മനസ്സിലേക്ക് വന്നു, കാരണമറിയില്ല. കാഴ്ചകൾ എന്ന് മാത്രം പറഞ്ഞാൽ പോരാ, ചില വിളികൾ, ഒരു പക്ഷെ മൗനങ്ങളും, പിന്നെ ചെമ്പകപൂവിന്റെ മണവും.

വയനാട്ടിലെ ആ ചെറുപട്ടണത്തിൽ നിന്ന് അമ്മയുടെ വീട്ടിലേക്കു 2 വഴികളുണ്ടായിരുന്നു; 1) കാപ്പിത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള എപ്പോഴും ഇരുട്ട് വീണു കിടക്കുന്ന ഒരു വഴിയും 2) കുറച്ചു പാടങ്ങളും വാഴത്തോട്ടങ്ങളും ഒരു വശത്തും, കാപ്പിത്തോട്ടങ്ങൾ (ഈ കാപ്പിത്തോട്ടങ്ങൾ ആണ് 2  വഴികളെയും  വേർതിരിക്കുന്നത്)  മറുവശത്തും ഒക്കെ ആയിട്ടുള്ള, മണ്ണിട്ട മറ്റൊരു വഴിയും. ഈ രണ്ടു വഴികളും പട്ടണത്തിന്റെ രണ്ടറ്റത്താണ് ചെന്നെത്തുകയെങ്കിലും, എന്റെ വീടിനടുത്തെത്താറാകുമ്പോ ഈ വഴികൾ  ഏകദേശം സമാന്തരമാകുകയും വീട് കഴിഞ്ഞു അല്പദൂരം പിന്നിടുമ്പോൾ മണ്ണിട്ട വഴി മറ്റേ വഴിയിൽ ചേരുകയും ചെയ്യുന്നു. ഇരുൾ വഴിയുടെ ഓരത്തായിരുന്നു, ആ നാട്ടുകാർ അലക്കാനും കുളിക്കാനും എല്ലാം ആശ്രയിച്ചിരുന്ന ആ ചെറിയ പുഴ. മണ്ണിട്ട വഴിയുടെ ഓരത്തായിരുന്നു എന്റെ വീട്. ഇരുൾവഴിയിലൂടെ വീട്ടിലേക്ക് പോകുകയാണെങ്കിൽ, മേൽപറഞ്ഞ കവലയിൽ എത്തി അല്പം പിറകോട്ട് മണ്ണിട്ട വഴിയിലൂടെ പോയിട്ട് വേണം എത്താൻ. കാപ്പിത്തോട്ടത്തിന്റെ വീതി നേർത്തു വരികയാൽ, സ്വാഭാവികമായും എന്റെ വീടിനു മുന്നിൽ നിന്ന് നോക്കിയാൽ ഇരുൾവഴിയിലൂടെ വാഹനങ്ങൾ പോകുന്നത് കാപ്പിച്ചെടികൾക്കിടയിലൂടെ അവ്യക്തമായി കാണാമായിരുന്നു. വീടിനു മുൻപിലായി മണ്ണിട്ട വഴിയുടെ ഓരത്ത് കാപ്പിത്തോട്ടത്തിന്റെ ഉള്ളിലായി ഒരു പടുകൂറ്റൻ മരം ഉണ്ടായിരുന്നു. ഇരുൾവഴിയിലൂടെ പോകുമ്പോൾ ആ മരം ആയിരുന്നു വീടിന്റെ സ്ഥാനത്തിനുള്ള അടയാളമായി ഞാൻ കരുതിയിരുന്നത്. അവധിക്കാലം കഴിഞ്ഞു കോഴിക്കോട്ടേക്ക്‌ പോരുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞു ഇരുൾവഴിയിൽ കയറിയ ശേഷം ഞാൻ അമ്മയുടെ മടിയിലിരുന്ന് അതീവ ദുഃഖത്തോടെ ഈ മരത്തോട് കൈവീശി കാണിക്കുമായിരുന്നു.

ഞാൻ പറഞ്ഞു വരുന്നത് ഇരുൾ മൂടിയ ആ  വഴിയെയും വെളിച്ചമുള്ള രണ്ടാമത്തെ വഴിയെയും കുറിച്ചല്ല, അവയെ വേർതിരിക്കുന്ന കാപ്പിത്തോട്ടങ്ങളെ കുറിച്ചല്ല, ഇവയെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന കുറച്ച് ജീവിതങ്ങളെ കുറിച്ചാണ്. നല്ല ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന ആ നാട്ടുകാരുമായി എന്റെ വീടിനു നല്ല ബന്ധമായിരുന്നു. എനിക്കൊക്കെ ഓരോ നേരത്തും ഓരോ വീട്ടിൽ നിന്നായിരുന്നു ഊണ്. ഏതെങ്കിലും വീട്ടിൽ നിന്ന് ആരെങ്കിലുമൊക്കെ വന്നു എന്നെ അവരുടെ കൂടെ കൊണ്ട് പോകുകയും അവരുടെ കുട്ടികളുടെ കൂടെ ഇരുത്തി എനിക്ക് ഭക്ഷണം വാരിത്തരുകയും ചെയ്തിരുന്നു. പക്ഷെ, ഒരു വീട്ടിൽ നിന്ന് മാത്രം ഒരിക്കലും ആരും എന്നെ എടുത്ത് കൊണ്ടുപോകാൻ വന്നില്ല. എന്റെ അമ്മയോ മുത്തശ്ശനോ എന്നെ അങ്ങോട്ട് കൊണ്ട് പോയിട്ടുമില്ല. ആ വീട് മേല്പറഞ്ഞ വഴികളെ വേർതിരിക്കുന്ന കാപ്പിത്തോട്ടത്തിനുള്ളിൽ ആയിരുന്നു. ഇരുളിനെയും വെളിച്ചത്തിനെയും ബന്ധിപ്പിക്കാൻ ശ്രമിച്ച ആ വീട്ടിൽ ശരിക്കും ഇരുളായിരുന്നോ? അതോ വെളിച്ചമോ? അതോ രണ്ടിനും ഇടയിലുള്ള ഏതെന്നു തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയോ? അങ്ങറ്റം പഴക്കം ചെന്നൊരു വീട്; മങ്ങിയ നീല നിറമായിരുന്നു ആ വീടിന്. ഇരുൾ വഴിയിലൂടെ പോകുമ്പോൾ ആ വീടിന്റെ മുൻവശവും മൺവഴിയിലൂടെ പോകുമ്പോൾ, വീടിന്റെ പിൻവശത്തെത്തി ചേരുന്ന വളഞ്ഞുപുളഞ്ഞൊരു നടപ്പാതയും, ചെടികൾ ഇടതൂർന്നു വളർന്നിരുന്ന ഒരു പറമ്പും ഒരു കിണറും കാണാമായിരുന്നു. ആ വീടിന്റെ തിണ്ണയിൽ എപ്പോഴും ഒരു വളരെ പഴയ മോഡൽ റേഡിയോ കാണാമായിരുന്നു; ആ വീട്ടിലെ മുത്തശ്ശന്റെ റേഡിയോ. ആ വീടിനു മുന്നിലൂടെ ഒരിക്കൽ നടന്നു പോയപ്പോൾ 'ചന്ദനമണിവാതിൽ പാതിചാരി' എന്ന പാട്ടു കേട്ടത് ഞാനോർക്കുന്നുണ്ട്. ആ വീട്ടിൽ നല്ല ഉയരമുള്ള, കാണാൻ നല്ല ഐശ്വര്യമുള്ള ഒരു ചേട്ടൻ ഉണ്ടായിരുന്നു. പാട്ടു പാടുന്നത് ആ ചേട്ടൻ ആണെന്നായിരുന്നു കുറെ കാലം ഞാൻ വിചാരിച്ചിരുന്നത്. ആ പാട്ടിന്റെ ദൃശ്യങ്ങൾ കണ്ടിരുന്നില്ലാത്തതിനാൽ അത് ചേട്ടനെ വെച്ചു ഞാൻ സങ്കല്പിച്ചിരുന്നു; ചേട്ടൻ കിണറ്റിന്റെ കരയിൽ നിന്ന് രാവിലെ പാടിയിരുന്ന പാട്ടായിരുന്നു എനിക്കത്. ആ വീടിനും പരിസരത്തിനും എപ്പോഴും ചെമ്പകപൂവിന്റെ ഗന്ധം ആയിരുന്നു. പക്ഷെ ആ വീട്ടിലോ മുറ്റത്തോ പറമ്പിലോ ഞാൻ ഒരിക്കലും ചെമ്പകപ്പൂക്കൾ കണ്ടിരുന്നില്ല. അവിടെ ഞാൻ കണ്ടിരുന്നത് സൂര്യകാന്തി പൂക്കൾ ആയിരുന്നു.

മൺവഴിയിലൂടെ പോകുമ്പോ ഒരിക്കൽ ചെമ്പകപ്പൂ തേടി ഞാൻ ആ വീടിന്റെ കിണറിന്റെ അടുത്തു വരെ പോയി നോക്കിയിരുന്നു. അതിന്റെ അപ്പുറത്തേക്ക് പോകാൻ എനിക്ക് തോന്നിയില്ല. ഒരു തരം ആജ്ഞാതമായ നിശബ്ദത ആയിരുന്നു അവിടെ; നേരത്തെ പറഞ്ഞ ഇരുളോ വെളിച്ചമോ എന്ന് തിരിച്ചറിയാൻ വയ്യാത്ത ഒരു തരം കാഴ്ച്ചയും.
ചെമ്പകപൂക്കളുടെ ഗന്ധം അന്തരീക്ഷത്തിൽ അലയടിച്ചിരുന്ന ഒരു സായാഹ്നത്തിൽ ഞാനാ കിണറിന്റെ അരികെ തേജോമയിയായ ഒരു രൂപം കണ്ടു. നന്നേ വെളുത്ത്, സുന്ദരിയായ, മുഖത്തൊരു കറുത്ത മറുകുള്ള സ്ത്രീ. അടിമുടി പ്രൗഢി വിളങ്ങിനിന്നിരുന്ന ഒരു രൂപം. അടുത്തെത്തിയപ്പോൾ ഞാനൊന്ന് ചിരിച്ചു. അവർ വിടർന്ന കണ്ണുകൾ കൊണ്ട് നോക്കുക മാത്രമേ ചെയ്തുള്ളൂ. വഴിനീളെ കാണുന്നവരോടെല്ലാം ടാറ്റ പറയുന്ന ശീലമുണ്ടായിരുന്ന ഞാൻ ഇവിടെയും അത് തന്നെ ആവർത്തിച്ചു; അവർ കണ്ണിമയ്ക്കാതെ നോക്കികൊണ്ടേയിരുന്നു. തിരിഞ്ഞു നോക്കി, എൻറെ കുഞ്ഞുകൈകൾ വിടർത്തി ഞാൻ വീണ്ടും വീശികാണിച്ചുവെന്നാണ് എന്റെ ഓർമ; അവർ നിർന്നിമേഷയായി നോക്കി നിന്നതേയുള്ളൂ. ഞാൻ തിരിഞ്ഞു മുന്നോട്ട് നടന്നു. ഒരിക്കൽ കൂടെ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവർ കൈ താഴ്ത്തുന്നത് ഞാൻ കണ്ടു. അപ്പോൾ അവർ കൈവീശിക്കാണില്ലേ? അത് ഞാൻ തിരിഞ്ഞു നടന്നപ്പോൾ കാണാതെ പോയതായിരിക്കാം. വീണ്ടും നടന്നു തുടങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ ആ രൂപം അപ്രത്യക്ഷമായിരുന്നു. ചെരുപ്പിൽ എന്തോ തടഞ്ഞ പോലെ; നോക്കിയപ്പോൾ ചതഞ്ഞരഞ്ഞൊരു ചെമ്പകപ്പൂ...

ഞാൻ വീട്ടിൽ തിരിച്ചെത്തിയ ശേഷം അമ്മയോട് ആ സ്ത്രീയെ കുറിച്ച് ചോദിച്ചു. അവരെ ഞാൻ മുൻപൊരിക്കലും പുറത്തു കണ്ടിരുന്നില്ല. അമ്മ പറഞ്ഞു, ആ വീട്ടിലെ മുത്തശ്ശന്റെ ഇളയ മകൾ, പാട്ടുകാരൻ ചേട്ടന്റെ അനിയത്തി. മാനസിക അസ്വസ്ഥതകൾ കാരണം അവർ അധികം വീട്ടിനു പുറത്തിറങ്ങാറില്ലത്രേ. ഞാൻ അവരെ കണ്ടു എന്നു പറഞ്ഞത് അമ്മയ്ക്കും ചെറിയ അത്ഭുതമായിരുന്നു. അപൂർവമായി അവർ പുറത്തിറങ്ങിയ ഒരു വേളയിലായിരിക്കാം ഞാൻ അവരെ കണ്ടത്. മുത്തശ്ശി അപ്പോൾ വന്നു അമ്മയോട് പറയുന്നത് കേട്ടു, എന്തൊരു ഐശ്വര്യമാണ് ആ സ്ത്രീക്ക് എന്ന്. ഈ രോഗാവസ്ഥ കാരണം വിവാഹപ്രായമെല്ലാം കഴിഞ്ഞിട്ടും ആരും അവരെ സ്വീകരിക്കാൻ വരാതിരുന്നതിനെ പറ്റി അവർ സംസാരിക്കുന്നത് ഞാൻ കേട്ടു. ഞാൻ ആ കണ്ണുകളിലെ പ്രകാശത്തെ കുറിച്ചോർത്തു. അണിഞ്ഞൊരുങ്ങി നിന്നിരുന്ന അവരുടെ രൂപത്തെ കുറിച്ചോർത്തു. അവർ എപ്പോഴും അങ്ങനെ ആയിരുന്നത്രേ, നല്ല ഭംഗിയുള്ള വസ്ത്രങ്ങളെല്ലാം ധരിച്ച്; ആഭരണങ്ങളെല്ലാമണിഞ്ഞു കൊണ്ട് മാത്രമേ എല്ലാവരും അവരെ കണ്ടിട്ടുള്ളുവത്രേ. ഒരു പക്ഷെ കല്യാണപല്ലക്കിലേറാൻ അവർ എല്ലായ്‌പോഴും ഒരുങ്ങിനിന്നിരുന്നതാവുമോ? അടുത്ത വീട്ടിലെ ബഹളം എന്നെ ചിന്തകളിൽ നിന്നുണർത്തി. അവിടെ ഒരു മുത്തശ്ശി അലക്കുകല്ലിൽ തുണികൾ അടിച്ചുകഴുകി കൊണ്ടിരിക്കുന്നു. അവരുടെ പേരമകനെ അവിടെ ഷഡ്ഢിപ്പുറത്ത് നിർത്തിയിട്ടുണ്ട്. എണ്ണ തേൽപ്പിച്ചു കുളിപ്പിക്കാൻ വേണ്ടി നിർത്തിയിരിക്കുകയാണ്. നിറയെ എണ്ണയിൽ കുളിച്ച അവനെ കാണാൻ പഴംപൊരി പോലുണ്ടായിരുന്നു. മുത്തശ്ശി തുണികൾ നനച്ചു കല്ലിൽ അടിക്കുമ്പോൾ അവൻ ഉറക്കെ കൊല്ല് കൊല്ല് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. അവന്റെ വിചാരം ഓരോ ഉപയോഗത്തിന് ശേഷവും തുണികളെ അല്പം വെള്ളം കൊടുത്ത് തല്ലിക്കൊല്ലുകയായിരിക്കും എന്നാവും.

ഇരുൾ വഴിയിലൂടെയും മൺവഴിയിലൂടെയും നടക്കുമ്പോൾ പലപ്പോഴും സാരി അണിഞ്ഞ ആ രൂപം ചെമ്പകപ്പൂ മണമുള്ള ആ വീടിന്റെ അകത്തളങ്ങളിൽ ഒരു നിഴലുപോലെ നടന്നു നീങ്ങുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ വളർന്നു, ആ നാട്ടിൽ നിന്ന് നഗരത്തിലേക്ക്. നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു. ഇടക്കുള്ള സന്ദർശനങ്ങളിലൊന്നും അവരെ പറ്റി ആരും ഒന്നും പറഞ്ഞു കേട്ടില്ല. ഞാൻ അന്വേഷിച്ചിരുന്നുമില്ല. ഇരുൾവഴിയിലൂടെ നടന്നപ്പോൾ ഞാനാ തിണ്ണയിൽ റേഡിയോ കണ്ടില്ല. 'ചന്ദനമണിവാതിൽ പാതിചാരി' എന്ന പാട്ട് ഇന്നെന്റെ ഫോണിൽ കിടപ്പുണ്ട്, പക്ഷെ, ആ വീട്ടിൽ നിന്ന് പിന്നീട് ആ പാട്ട് ഞാൻ കേട്ടില്ല. എവിടെയെങ്കിലും യാത്ര പോകണം എന്ന് വിചാരിക്കുമ്പോൾ, ഭംഗിയുള്ള സ്ഥലങ്ങളെ കുറിച്ചോർക്കുമ്പോൾ പലപ്പോഴും എന്റെ ചിന്തകൾ, ആ വീടിന്റെ ഇരുൾമൂടിയ മുറ്റവും സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്ന, നിറയെ ചെടിപ്പടർപ്പുകൾ ഉണ്ടായിരുന്ന ആ പറമ്പും, ആ കിണറും, ചെമ്പകപ്പൂവിന്റെ മണവും തേടി പോകാറുണ്ട്. പ്രൗഢയായ, സുന്ദരിയായ ആ സ്ത്രീ, അവരുടെ അസുഖങ്ങൾ എല്ലാം മാറി, ഇപ്പോ നല്ലൊരു ജീവിതം നയിക്കുന്നുണ്ടാകും, അങ്ങനെയായിരിക്കണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവിടെ ചെമ്പകപ്പൂക്കൾ പൂത്തുതളിർത്തു നിൽക്കുന്നുണ്ടാകട്ടെ.  ചെമ്പകപ്പൂങ്കാറ്റിന്റെ സുഗന്ധം അവിടെയെങ്ങും അലയടിക്കുന്നുണ്ടാകട്ടെ.







Tuesday, March 12, 2013

തുടര്‍ക്കഥ

(2010 ലെ കോളേജ്  മാഗസിനില്‍ പ്രസിദ്ധീകരിച്ച എന്റെ ചെറുകഥ, പുതിയ കൂട്ടുകാര്‍ക്ക് വേണ്ടി ഞാന്‍ ഈ ബ്ലോഗില്‍  പകര്‍ത്തിയെഴുതുന്നു.)  
                                                    

നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നിന്നും അനന്തപുരിയിലേക്ക്‌ ഞാന്‍ വിരുന്നു വന്നു. എനിക്കെല്ലാം അജ്ഞാതമായിരുന്നു; പുതിയ സ്ഥലം, ചുറ്റും കുറെ അപരിചിതര്‍, എല്ലാം കൂടെ വീര്‍പ്പുമുട്ടുന്ന ഒരു അവസ്ഥ. അന്നൊരു തിങ്കളാഴ്ച ആയിരുന്നു. അന്നത്തെ ആ നനുത്ത പ്രഭാതത്തില്‍ ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടി. അവളെന്നെ നോക്കി, എനിക്കൊരു ചെറു പുഞ്ചിരി സമ്മാനിച്ചു. പക്ഷെ ഞാന്‍ അവളെ കണ്ട ഭാവം നടിച്ചില്ല. തിരിച്ചൊന്നു ചിരിക്കാന്‍ പോലും ഞാന്‍ മടിച്ചു. എനിക്ക് എല്ലാവരോടും വെറുപ്പായിരുന്നു. സ്വന്തം നാടിനെ പിരിഞ്ഞു നില്‍ക്കുന്നതിലുള്ള ദുഃഖം, നിരാശ, അരക്ഷിതത്വം അങ്ങനെ എല്ലാം കൂടെ ചേര്‍ന്നൊരു മാനസികാവസ്ഥയ്ക്ക് ഞാന്‍ അടിപ്പെട്ടിരുന്നു. അത് കൊണ്ടായിരിക്കാം അതി സുന്ദരിയായ അവളുടെ പുഞ്ചിരി എന്നില്‍ ഒരു വികാരവും സൃഷ്ടിക്കാതെ കടന്നു പോയത്. എനിക്കിവിടെ ബന്ധുക്കളില്ല, കൂട്ടുകാരില്ല, ആരുമില്ല; എനിക്ക് എന്നെ തന്നെ നഷ്ടപെടുകയാണോ എന്ന് ഞാന്‍ സംശയിച്ചു. ഒരു തരം ഒറ്റപെടല്‍.......

ദിവസങ്ങള്‍ കടന്നു പോയി. എന്നും അവളെന്നെ നോക്കി പുഞ്ചിരി തൂകും. പക്ഷെ ഒരു 
തരം നിസ്സംഗത ആയിരുന്നു എന്റെ മനസ്സില്‍. ഒരു ദിവസം അവളെന്നോട് വന്നു സംസാരിച്ചു. അന്ന് ഞാന്‍ മനസ്സിലാക്കി, അവള്‍ സുന്ദരി മാത്രമല്ല, മാധുര്യമാര്‍ന്ന സ്വരത്തിന് കൂടെ ഉടമ ആണെന്ന്. പക്ഷെ ഞാന്‍ ആ തോന്നല്‍ പുറത്തു കാണിച്ചില്ല. അവളെന്നോട് വാ തോരാതെ എന്തൊക്കെയോ സംസാരിച്ചു. ഞാന്‍ എല്ലാം  കേട്ടിരുന്നു, ചിലപ്പോഴൊക്കെ അലസമായി ഒന്ന് മൂളി. ഞാനും അവളും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ ആവര്‍ത്തനങ്ങളായി, തുടര്‍ക്കഥയായി. ഞാനും അവളും കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു. എനിക്ക് ഒഴിഞ്ഞു മാറണമെന്ന് തോന്നി. എനിക്ക് ആരെയും സ്നേഹിക്കാന്‍ വയ്യായിരുന്നു. 


നേര്‍ത്ത ചാറ്റല്‍ മഴയുള്ളൊരു ദിവസം. ഞാന്‍ ആ മഴ മുഴുവനായി ഏറ്റു വാങ്ങി നടക്കുകയാണ്. നനഞ്ഞു കുതിര്‍ന്ന എന്റെ അടുത്തേക്ക് ഒരു കുടയുമായി അവള്‍ ഓടി വന്നു. അവള്‍ നനയുന്നുണ്ടെങ്കിലും, കൂടുതല്‍ നനയാതെ അവള്‍ എന്നെ കാത്തു. ചാറ്റല്‍ മഴയും, കുളിര്‍ക്കാറ്റും, ഇളം തണുപ്പും സമ്മേളിച്ച അതിമനോഹരമായ ആ അന്തരീക്ഷത്തെ സാക്ഷിയാക്കി, പറഞ്ഞറിയിക്കാനാവാത്ത ഭാവഹാവാധികളോടെ അവള്‍, തന്റെ പ്രണയം എന്നെ അറിയിച്ചു. എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. എന്റെ മനസ്സില്‍ പതഞ്ഞു വന്ന വികാരങ്ങള്‍ക്ക്, സ്നേഹ വായ്പ്പുകള്‍ക്ക് കടിഞ്ഞാണിട്ടു കൊണ്ടു ഞാന്‍ പറഞ്ഞു "ഇല്ല, എനിക്ക് നിന്നെ സ്നേഹിക്കാനാവില്ല, എന്റെ മനസ്സില്‍ കയറിപ്പറ്റാന്‍ നിനക്ക് ഒരിക്കലും സാധിക്കില്ല". അവളില്‍ ഒരു നടുക്കം ഞാന്‍ കണ്ടു. പക്ഷെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളില്‍ അവള്‍ പറഞ്ഞു, "നീ എന്നെ സ്നേഹിക്കും, തമ്മില്‍ പിരിയാനാവാത്ത വിധം നമ്മള്‍ തമ്മില്‍ അടുക്കും." ഇത്രയും പറഞ്ഞു അവള്‍ ആ മഴയത്തു ഇറങ്ങി നടന്നു. 
തളം കെട്ടി കിടന്ന മഴ വെള്ളം അവളുടെ കാലുകളില്‍ തട്ടി ചിതറി തെറിച്ചു. 


ദിവസങ്ങള്‍ കടന്നു പോയി. അവളെന്നെ കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു കൊണ്ടേയിരുന്നു. അവളുടെ ഒരുപാട് നല്ല സുഹൃത്തുക്കളെ എനിക്ക് പരിചയപെടുത്തി തന്നു. ആ സുഹൃത്തുക്കള്‍  പില്‍ക്കാലത്ത് എന്റെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു. എന്റെ വീഴ്ചകളില്‍ നിന്ന് അവള്‍ എന്നെ കൈപിടിച്ചുയര്‍ത്തി. എല്ലാ കാര്യങ്ങളിലും മുന്‍കൈ എടുക്കാന്‍ അവളെന്നെ പ്രേരിപിച്ചു. എനിക്ക് ഒരു ശക്തമായ മേല്‍വിലാസം അവളിലൂടെ രൂപപ്പെടുകയായിരുന്നു. ഞാന്‍ പക്വത കൈവരിച്ചതും, ഞാനെന്ന വ്യക്തിത്വം വികസിച്ചതും, ഞാന്‍ ഈ ലോകത്തെ കൂടുതല്‍ അറിഞ്ഞതും അവളിലൂടെയയിരുന്നു. എന്നിലുണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതത്തോടെ ഞാന്‍  നോക്കിക്കണ്ടു. അവളുടെ നോട്ടവും, സംസാരവും, പെരുമാറ്റവുമെല്ലാം എന്നിലേക്ക്‌ പ്രവഹിക്കുന്ന കാന്തിക തരംഗങ്ങള്‍ ആണെന്ന് എനിക്ക് തോന്നി. അവധി ദിവസങ്ങള്‍ കിട്ടുമ്പോള്‍ 
നാട്ടിലേക്കൊടിയിരുന്ന  എന്റെ മനസ്സ് ഇവിടെ ഉടക്കി നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ നാടിനെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഞാനും അവളും ഞങ്ങളുടെ സുഹൃത്തുക്കളും ചേര്‍ന്ന്  ജീവിതം മതിമറന്നു ആഘോഷിക്കാന്‍  തുടങ്ങിയിരിക്കുന്നു. എന്റെ ജീവിതത്തില്‍  പരിണാമങ്ങള്‍  സംഭവിച്ചു കൊണ്ടിരിക്കുന്നു, ഞാന്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. ഈ സൗഭാഗ്യങ്ങളെല്ലാം  എനിക്ക് സമ്മാനിച്ചവള്  തന്റെ സ്വതസിദ്ധമായ പുഞ്ചിരിയുമായി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അപ്പോഴൊക്കെ എനിക്ക്  അവളോട്‌  തോന്നിയ വികാരം എന്തായിരുന്നു? അത് വെറും സ്നേഹമോ, ബഹുമാനമോ മാത്രം ആയിരുന്നില്ല, പിന്നെ? സംശയങ്ങള്‍ എന്നില്‍ ഉടലെടുത്തു. ഞാന്‍ എന്നോട് തന്നെ ചോദിച്ചു; ഇതല്ലേ  പ്രണയം? അതെ, പ്രണയം തന്നെ, ഞാന്‍ അവളെ ഗാഢമായി  പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു.


ഞാന്‍ എന്റെ പ്രണയം അവളെ അറിയിച്ചപ്പോള്‍ ഒരു വിജയിയുടെ ഭാവമായിരുന്നു അവളുടെ മുഖത്ത്. അങ്ങേയറ്റം ചമ്മലോടെയാണ് അവള്‍  കാത്തിരുന്ന ആ മറുപടി ഞാന്‍ കൊടുത്തത്. അത് തിരിച്ചറിഞ്ഞിട്ടെന്ന വണ്ണം അവളെന്നെ നോക്കി ചിരിച്ചു. വീണ്ടും, അവളുടേത്‌  മാത്രമായ, നയന മനോഹരമായ ആ ചിരി. ഞങ്ങളുടെ പ്രണയം സുഹൃത്തുക്കള്‍ക്ക് എല്ലാം ഒരു ആഘോഷമായിരുന്നു. കാരണം ഞാനും അവളും എല്ലാവര്ക്കും പ്രിയങ്കരരായിരുന്നു. ഞാന്‍ എന്റെ നാടിനെ മറന്നു, എന്നെ തന്നെ മറന്നു. എന്റെ മനസ്സ് മുഴുവന്‍ അവളായിരുന്നു. പരസ്പരം മാല്സര്യത്തോടെ ഞങ്ങള്‍ സ്നേഹിച്ചു. നാട്ടിലേക്കുള്ള എന്റെ യാത്രകള്‍ കുറഞ്ഞു, കാരണം അവള്‍ ഇവിടെയാണ്‌. അവധി ദിവസങ്ങളെ ഞാന്‍ വെറുത്തു, കാരണം അവളുടെ അസ്സാനിധ്യം എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഞങ്ങള്‍ അറിഞ്ഞു, പ്രണയം ജ്വലിക്കുകയാണ്, തീവ്രതയോടെ... അതിന്റെ താപത്തില്‍, തേജസ്സില്‍ ഞങ്ങള്‍ ഉരുകുകയാണ്. ഇപ്പോള്‍ ഞാനും അവളും ഇല്ല, ഞങ്ങള്‍ മാത്രമേയുള്ളൂ. എന്റെ അസ്ഥിത്വം അവളിലുടെയാണ് പൂര്‍ണ്ണത പ്രാപിക്കുന്നത്.


കാലം കടന്നു പോയി. അതില്‍  വേലിയേറ്റങ്ങളും  വേലിയിറക്കങ്ങളും ഉണ്ടായിരുന്നു. പലപ്പോഴും അവളുടെ പെരുമാറ്റം എന്നില്‍  സംശയങ്ങളുണര്‍ത്തി. എന്നോട് എന്തോ അവള്‍ക്കു ഒരു അകല്‍ച്ച പോലെ, എന്നോട് മാത്രമല്ല ഞങ്ങളുടെ സുഹൃത്തക്കളോടും. ഞങ്ങളുടെ ഇടയിലെ സംസാരം കുറഞ്ഞു, കൂടിക്കാഴ്ചകള്‍ നാമമാത്രമായി. അവള്‍ എന്നെ കാണുമ്പോഴെല്ലാം ഒഴിഞ്ഞു മാറാന്‍ തുടങ്ങി. അവളോട്‌ സംസാരിക്കാന്‍ ഞാനും കൂട്ടുകാരും പല തവണ ശ്രമിച്ചെങ്കിലും അവള്‍ കൂട്ടാക്കിയില്ല. ഞങ്ങളുടെ ഇടയില്‍ കാര്‍മേഘങ്ങള്‍ വന്നു നിറഞ്ഞു. മ്ലാനത ഞങ്ങളെ കീഴ്പെടുത്തുകയാണ്. അവളുടെ പുഞ്ചിരിക്കു ഇപ്പോള്‍ പഴയ തിളക്കം ഇല്ല. എന്നെ വേര്പിരിയുന്നതിലുള്ള ദുഃഖം അവളുടെ കണ്ണുകളില്‍ തളം കെട്ടി കിടന്നിരുന്നു. തെറ്റ് പറ്റിയത് എനിക്കാണ്; ഞാന്‍ നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു, അവളെ സ്നേഹിക്കാനേ  എനിക്ക്  കഴിയു , സ്വന്തമാക്കാന് കഴിയില്ല എന്നു. ഞാനും അവളും വേര്‍പിരിയേണ്ടത്  കാലത്തിന്റെ അനിവാര്യതയാണ്. വിരുന്നുകാരനായി വന്ന ഞാന്‍ തിരിച്ചു പോകേണ്ടവനാണ്‌. ഞാന്‍ തിരിഞ്ഞു  നടക്കുകയാണ്, അവളെ വിട്ട് , എന്റെ സുഹൃത്തുക്കളെ വിട്ട് , എന്നെ ഞാനാക്കിയ ഈ നാടിനെ വിട്ട്, ഞാന്‍ പോകുകയാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ എന്റെ പേര് വിസ്മൃതിയിലാണ്ടു പോയേക്കാം. അവളുടെ മനസ്സില്‍ ഇപ്പോള്‍ എന്റെ ചിത്രം ഉണ്ടോ എന്നെനിക്കറിയില്ല. തിരിഞ്ഞു നടക്കുമ്പോഴും ഞാന്‍ അവളുടെ മധുരതരമായ പിന്‍വിളിക്കായി  കാതോര്‍ത്തു. അവള്‍ വിളിക്കില്ല എന്നുറപ്പായിരുന്നുവെങ്കിലും വെറുതെ ഒരു മോഹം. 


വിധിയുടെ നിഴല്ക്കൂത്തില്‍ എന്റെ പ്രണയം പൊലിഞ്ഞു പോയി. എങ്കിലും എനിക്കിന്നും കാണാം, എക്കാലവും കാണാം, തേജോമയിയായി, സ്നേഹത്തിന്റെ നിറകുടമായി, വിദ്യാദീപമായി അവള്‍ കൂടുതല്‍ രൂപസൗകുമാര്യത്തോടെ പ്രശോഭിക്കുന്നു. 
അനര്‌ഘ  സൗന്ദര്യമേ..... ഞാന്‍ പ്രണയിച്ച എന്‍ പ്രിയ കലാലയമേ......... നിനക്ക് സായാഹ്ന വന്ദനം.







പിന്കുറിപ്പ് : പഠിച്ച കലാലയവുമായി ആഴത്തില്‍ ഹൃദയബന്ധം കാത്തുസൂക്ഷിച്ച് , ഒരുനാള്‍ ഭാരിച്ച മനസ്സുമായി പടിയിറങ്ങേണ്ടി വരുന്ന ഒരുപാട്  വിദ്യാര്‍ഥികളെ  എല്ലാ കലാലയ വര്‍ഷവും  കാണാം. അങ്ങനെ ഉള്ളവര്‍ക്കായി, എന്നെ പോലുള്ളവര്‍ക്കായി ഞാന്‍ ഈ ചെറുകഥ സമര്‍പ്പിക്കുന്നു. 
             
                                                റോള് നം :20, മെക്കാനിക്കല്‍  2010,
                                                മാര്‍ ബസേലിയോസ്  
                                                തിരുവനന്തപുരം