Saturday, November 26, 2016

പാണിയേലി പോര് - തൊമ്മൻകുത്ത് - കാൽവരി മൗണ്ട് - അഞ്ചുരുളി - ഒക്ടോബർ 2016

പാണിയേലി പോര് - തൊമ്മൻകുത്ത് - കാൽവരി മൗണ്ട് - അഞ്ചുരുളി 

അന്നൊരു ബുധനാഴ്ച. ഓഫീസിലെ ജോലിയൊക്കെ കഴിഞ്ഞു ഹോസ്റ്റൽ റൂമിലെത്തി ചുമ്മാ ഇരിക്കുമ്പോ ഒരു നേരംപോക്ക് തോന്നി, കേരളത്തിലെ, ഞാനിതു വരെ പോകാത്ത സ്ഥലങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കുക. അങ്ങനെ സഞ്ചാരി ഗ്രൂപ്പിൽ നിന്നും, പിന്നെ എന്റെ ഓർമയിൽ നിന്നുമൊക്കെ സ്ഥലങ്ങളെടുത്ത് ലിസ്റ്റിൽ ഇടാൻ തുടങ്ങി. ആലോചിക്കുന്തോറും ലിസ്റ്റിന്റെ നീളം കൂടിക്കൂടി വന്നപ്പോ തൽക്കാലത്തേക്ക് അതവിടെ നിർത്തി.

വെള്ളിയാഴ്ച വൈകുന്നേരം. വീക്കെന്ഡിലേക്ക് പ്ലാനൊന്നും ഇട്ടിട്ടില്ല. ചുമ്മാ സ്ഥലങ്ങളുടെ ലിസ്റ്റെടുത്തു നോക്കി. ഒരു യാത്രയ്ക്ക് കവർ ചെയ്യാവുന്ന ഒരു 3 - 4 സ്ഥലങ്ങൾ മാർക്ക് ചെയ്തു. ബസിൽ പോകാനായിരുന്നു പ്ലാൻ. ശനിയാഴ്ച രാവിലെ സ്ഥലം വിടാമെന്നു വിചാരിച്ചു. ആ പ്ലാനും ഉറപ്പിച്ചു മനക്കോട്ട കെട്ടിക്കൊണ്ട് ഉറങ്ങാൻ കിടന്നു.

രാവിലെ എണീറ്റപ്പോ കുറച്ചു മിസ്സ്ഡ് കോൾസ് കണ്ടു. നോക്കുമ്പോ യാത്ര പ്രിയനായ ഒരു സുഹൃത്താണ്. വിളിച്ചപ്പോൾ, താങ്കൾ സ്ഥലത്തുണ്ടെന്ന് അറിഞ്ഞെന്നും അപ്പോൾ എന്തായാലും യാത്ര കാണുമല്ലോയെന്നും, അവൻ പറഞ്ഞു. ഞാനവനോട് യാത്രയുണ്ടെന്നു പറയുകയും, എന്റെ പ്ലാൻ അവതരിപ്പിക്കുകയും ചെയ്തു. കേട്ടപ്പോൾ അവനും ഇഷ്ടപ്പെട്ടു. അങ്ങനാണേൽ അവന്റെ കാറിൽ പോകാമെന്നായി. അത് കേട്ടപ്പോൾ ഞാൻ പ്ലാനിലേക്ക് 2 സ്ഥലങ്ങൾ കൂടെ കൂട്ടിച്ചേർത്തു. നിന്നും ഇരുന്നും തിരിഞ്ഞും ഉച്ചയായി. അവൻ വീണ്ടും വിളിച്ചപ്പോൾ, പ്ലാൻ കുറച്ചൂടെ വലുതായൊന്നും 2 പേരും കൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നും പറഞ്ഞു. അങ്ങനെ പ്ലാൻ തയ്യാറായി: 1 കാറ് - 4 പേര് - റൂട്ട്: പാണിയേലി പോര് - തൊമ്മൻകുത്ത് - കാൽവരി മൗണ്ട് - അഞ്ചുരുളി - തങ്ങൾപ്പാറ - ഇല്ലിക്കൽകല്ല്.

ഉച്ചതിരിഞ്ഞ് ഇറങ്ങുമ്പോഴേക്കും നല്ല മഴയുണ്ടായിരുന്നു. ആദ്യത്തെ യാത്ര അങ്കമാലി - പെരുമ്പാവൂർ - കുറുപ്പംപടി/ഓടക്കാലി വഴി പാണിയേലി പോര് ആണ്. അങ്കമാലി കഴിഞ്ഞു കാലടിയിൽ നിന്ന് ഇടത്തോട്ട് കോടനാടേക്കുള്ള ഒരു വഴിയുണ്ട്. മാപ്പ് നോക്കിയപ്പോൾ ആ റൂട്ടിലെ കുറെ ഉൾവഴികളിലൂടെ പോയാൽ പാണിയേലി പോര് എത്തിച്ചേരാമെന്നു മനസ്സിലായി. അങ്ങനെ കാലടിയിൽ നിന്നു ഞങ്ങൾ ഇടത്തോട്ടു തിരിഞ്ഞു. കാലടിയിൽ നിന്ന് കോടനാടിന്നടുത്തൂടെ, മലയാറ്റൂർ - ചെട്ടിനട - ക്രാരിയേലി (ഓരോരോ പേരുകളേയ്) റൂട്ടിലൂടെ ഞങ്ങൾ ചോദിച്ചു ചോദിച്ചു പോയി. ഈ വഴിയിലെ ചെറു കവലകളും, കലുങ്കുകളും, മലയാറ്റൂര് കഴിഞ്ഞുള്ള പാലവുമെല്ലാം നല്ല കാഴ്ചകളാണ്. കോടനാടിന്റെ സാമീപ്യമുള്ളത് കൊണ്ട്, അതിന്റെയൊരു ഇരുട്ടും തണുപ്പും അത് വേറെ. പാണിയേലി കവല കാണാൻ ഒരു പ്രത്യേക ചന്തമാണ്‌. ആളുകൾക്ക് സൊറ പറഞ്ഞിരിക്കാനുള്ള കുറച്ചു കൽകെട്ടുകളും നല്ല 2 ചായക്കടകളും ഉണ്ടവിടെ. ആ കവലയിൽ നിന്നു നേരെ പോയാൽ പാണിയേലി പോര്, വലത്തോട്ടു പോയാൽ ഓടക്കാലി. തിരിച്ച് അങ്കമാലി പോകുന്നവർക്ക്, ഈ വഴി പോയി അല്പം കഴിഞ്ഞു കുറുപ്പംപടി ഭാഗത്തേക്കു തിരിയുന്നതായിരിക്കും നല്ലത്. പാണിയേലി കവലയിൽ നിന്ന് ഏകദേശം 2 കിമി കാണും പോരിലേക്ക്. ഒരു Y കവല കാണാം. അവിടുന്ന് താഴേക്ക് മണ്ണിട്ട റോഡിലൂടെ ഇറങ്ങി വേണം പോരിലേക്ക് പോകാൻ. വലതുഭാഗത്ത് മുകളിലേക്കുള്ള റോഡ് മലയാറ്റൂർ വനം ഡിവിഷൻറെ ഉൾപ്രദേശങ്ങളിലേക്കാണ്. ആ പരിസരം ആകെമൊത്തത്തിൽ വളരെ മനോഹരമാണ്. കാട്ടിനുള്ളിലേക്കുള്ള വഴികൾ ഇടയ്ക്കിടെ കാണാം, എന്ന് വെച്ച് കേറിച്ചെല്ലാൻ നിൽക്കരുത്. പോരിലേക്കുള്ള പ്രവേശന ഫീസ് ആളൊന്നിന് 10 രൂപയാണ്. ഏകദേശം 4.30 വരെ പ്രവേശനം അനുവദിക്കും. പോരിലെ പോരാട്ടമൊക്കെ കഴിഞ്ഞപ്പോഴേക്കും ചെറിയ വിശപ്പൊക്കെ തോന്നിത്തുടങ്ങിയിരുന്നു. രാവിലെ കഴിച്ച മസാലദോശയും ഉഴുന്നുവടയും ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നു. പാണിയേലി കവലയിൽ തിരിച്ചെത്തി ചായയും പഴംപൊരിയും കഴിച്ചു. അപ്പപ്പോൾ ഉണ്ടാക്കിക്കിട്ടിയ ചൂടു പഴംപൊരികൾ ഏകദേശം 15 എണ്ണം ഞങ്ങൾ 4 പേരുംകൂടെ കഴിച്ചു. മാവ് തീർന്നൂന്ന് ഉറപ്പാക്കിയിട്ടാണ് ഞങ്ങൾ അവിടം വിട്ടത്. നേരെ ഓടക്കാലിക്ക്.

അന്ന് ഇടുക്കി ജില്ലയിൽ ഹർത്താലായിരുന്നു. പക്ഷേ ഞങ്ങൾ ഇടുക്കി ജില്ലയിൽ പ്രവേശിക്കുമ്പോഴേക്കും ഹർത്താൽ സമയം കഴിഞ്ഞിരുന്നു. തൊമ്മൻകുത്തിലേക്ക് അന്നേ ദിവസം ഇനി പോകാൻ പറ്റില്ല, അപ്പോ ഇനി അന്ന് രാത്രി തങ്ങാനുള്ള സെറ്റപ്പ് നോക്കാമെന്നു തീരുമാനിച്ചു. തൊമ്മന്കുത്തിനു ഏറ്റവും അടുത്തുള്ള പ്രധാന പട്ടണം തൊടുപുഴയാണ്, ഏകദേശം 20 കിമി. ഫാമിലി ഒക്കെ ആയിട്ട് പോകുമ്പോൾ തൊടുപുഴയായിരിക്കും നല്ല ഓപ്ഷൻ. ആദ്യം ഞങ്ങളുടെ പ്ലാൻ ഓടക്കാലി - കോതമംഗലം വഴി തൊടുപുഴ പോകാനായിരുന്നു. പിന്നെയോർത്തു, തൊമ്മൻകുത്തിനു ഏറ്റവും അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് ചെറിയ സെറ്റപ്പിൽ വല്ലോം തങ്ങാമെന്ന്. അങ്ങനെ കോതമംഗലത്തു നിന്നു, തൊടുപുഴ വഴിക്ക് പോകാതെ, കാളിയാർ റൂട്ടിലേക്ക് വണ്ടി തിരിച്ചു. പോകുന്ന വഴിക്കൊന്നും ലോഡ്‌ജുകളുടെ ലക്ഷണമൊന്നും കണ്ടില്ല. അഥവാ ഒന്നും കിട്ടിയില്ലെങ്കിൽ തൊടുപുഴക്ക് പോകാം എന്നുള്ളത് കൊണ്ട് പ്രശ്നമില്ലായിരുന്നു. പോത്താനിക്കാട് തീരെ ചെറുതല്ലാത്തൊരു അങ്ങാടിയാണ്. അവിടെ ചോദിച്ചപ്പോൾ കുറച്ചു മുന്നോട്ട് പോയാൽ പൈങ്ങോട്ടൂർ എന്ന സ്ഥലത്ത് നല്ലൊരു ഹോട്ടൽ ഉണ്ടെന്നു പറഞ്ഞു. പൈങ്ങോട്ടൂര് ഒരു കവലയുണ്ട്, നേരെ പോയാൽ കാളിയാർ/തൊമ്മൻകുത്ത്, വലത്തോട്ട് പോയാൽ തൊടുപുഴ, ഇടത്തോട്ട് പോയാൽ തലക്കോട്/അടിമാലി/മൂന്നാർ. അവസാനം പറഞ്ഞ മൂന്നാർ റൂട്ടിൽ നല്ലൊരു ഹോട്ടൽ (കാഴ്ച്ചയിൽ മാത്രം) കണ്ടു. കയറിച്ചെന്നു ചോദിച്ചപ്പോൾ റൂമൊന്നിനു 3000 രൂപ. അതിൽ പരമാവധി മൂന്നു പേരെയേ കയറ്റു, അപ്പോൾ ബാക്കിയുള്ളവനെ എന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ മറ്റൊരു റൂം കൂടി എടുക്കണമെന്നായി. അപ്പോൾ ആകെമൊത്തം 6000 രൂപ, അതും രാവിലെ നേരത്തെ എണീറ്റ് പോകാനുള്ള ഞങ്ങളോട്. റൂം കാണിച്ചു തരാൻ പറഞ്ഞപ്പോൾ, അയാൾ പ്രാർത്ഥിച്ചു കഴിയുന്നവരെ കാത്തിരിക്കണമത്രേ. അതും കഴിഞ്ഞു വീണ്ടും അര മണിക്കൂർ കാത്തിരിക്കണമത്രേ റൂം വൃത്തിയാക്കി കിട്ടാൻ. അവിടെ ഒരൊറ്റ അതിഥികളും ഇല്ലാത്തതിന്റെ കാര്യം മനസ്സിലായി. വില്ലേജ് ഓഫീസിലൊക്കെ പോയി അപേക്ഷയൊക്കെ കൊടുത്തിട്ട്, കുറെ കാലം കഴിഞ്ഞൊക്കെ കാര്യം സാധിച്ചു കിട്ടില്ലേ? ആ ഒരു രീതിയാണ്, ഈ സ്വർണത്തിൽ പണിഞ്ഞ രാജകൊട്ടാരത്തിനും, അവിടിരിക്കുന്ന മഹാമന്ത്രിക്കും (രാജാവ് സ്ഥലത്തില്ല). സലാം പറഞ്ഞ് അവിടുന്നിറങ്ങി. 

പിന്നെയും മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ വണ്ണപുറം എന്ന സ്ഥലത്തെത്തി. അവിടെ അന്വേഷിച്ചപ്പോൾ ഒരു അരിക്കട നടത്തുന്ന ഇക്കാക്കയുടെ അടുത്തേക്ക് വിട്ടു. അങ്ങേരോട് റൂമുണ്ടോന്നു ചോദിച്ചു മുഴുമിപ്പിക്കേണ്ടി വന്നില്ല, അപ്പോഴേക്കും തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി. ഇടനാഴിയിലൂടെ നടന്നു റൂമിന്റെ മുൻപിലെത്തി. പുറത്തേക്ക് നോക്കിയപ്പോൾ ഒരമ്പലവും, പാടവും പിന്നെ ഒരു മലയുടെ നല്ല ഉഗ്രൻ വ്യൂ ഉം. റൂമിൽ 2 ഡബിൾകോട്ടു ബെഡ്, വാഷ് ബേസിൻ, വർക്ക് ഏരിയ, ഷെൽഫ്, ബാത്ത്റൂം, പിന്നെയും കുറെ സ്ഥലം ബാക്കി. എത്രയാ വാടകയെന്നു ചോദിച്ചപ്പോൾ 500 രൂപ എന്ന് പറഞ്ഞു. കേട്ടത് 500 എന്ന് തന്നെയാണെന്ന് ഉറപ്പിക്കാൻ ഒന്നൂടെ ചോദിച്ചു. അപ്പോൾ തൊട്ടടുത്ത റൂമാണെങ്കിൽ 300 മതി എന്നായി. അത് കുറച്ചൂടെ ചെറുതായിരുന്നു. അങ്ങനെ 500 ൻറെ റൂം ഉറപ്പിച്ചു. ഒരാൾക്ക് ചിലവ് വെറും 125 രൂപ, അതൊരു ലോട്ടറി തന്നെയായിരുന്നു. ഇനി അടുത്ത ചടങ്ങിലേക്ക്; രാത്രിഭക്ഷണം. ചുറ്റുമുള്ള ചെറിയ തട്ടുകടകളിലൊന്നും കാര്യമായിട്ട് ഒന്നുമില്ല. ഒരു സ്ഥലത്തു പൊറോട്ടയും സാമ്പാറും, വേറൊരു സ്ഥലത്തു കപ്പ മാത്രം, കറിയൊന്നുമില്ല, അങ്ങനെ അങ്ങനെ. കാര്യമെന്താന്നു ചോദിച്ചാൽ ഒന്നുമില്ല, ഹർത്താൽ തന്നെ. അങ്ങനെ വന്നവഴിക്ക് കുറച്ചു പോയി നോക്കിയപ്പോൾ ഒരു തട്ടുകട കണ്ടു. ചോദിച്ചപ്പോൾ നല്ല ചൂട് ദോശയും, പോത്തിറച്ചിയും ഉണ്ടെന്നു പറഞ്ഞു. 4 പ്ലേറ്റ് ഇറച്ചി നിരനിരയായിട്ട് വന്നുപോയി. കട അടക്കാറായോണ്ട് ബാക്കി വന്ന അര പ്ലേറ്റ് ഇറച്ചി സൗജന്യമായും തന്നു. അതും പോരാഞ്ഞു ഓംലെറ്റും ബുൾസൈയും ചായയും വാങ്ങിത്തകർത്തു, ആകെമൊത്തം ബഹളം. വളരെ നിസ്സാര തുകയെ ബില്ലായുള്ളു. ആ സ്ഥലത്തങ്ങു കൂടിയാലോന്നു ആലോചിച്ചുപോയി. തിരിച്ചു പോകുന്ന വഴിക്ക്, പഴയ സിനിമ ടാക്കീസുകളെ അനുസ്മരിപ്പിക്കുന്ന ഒരു ബിയർ പാർലർ കണ്ടു, അവിടെയും കേറി (അല്ലാ, ചുമ്മാ ആ വഴി പോയപ്പോ... ഇങ്ങനെ) തിരിച്ചു റൂമിൽ വന്നു, കുറച്ചു നേരം സംസാരിച്ചിരുന്നു, 12 മണിയോടെ എല്ലാരും ഉറങ്ങി.

രാവിലെ എണീറ്റു തൊട്ടടുത്തുള്ള (തലേന്ന് അടച്ചിട്ടിരുന്ന) ഒരു കടയിൽ കേറി ഭക്ഷണം കഴിച്ചു. നല്ല വൃത്തിയുള്ള സ്ഥലവും, രുചികരമായ ഭക്ഷണവും, ഉഗ്രൻ സർവീസും. 4 പേരും കൂടെ കഴിച്ചിട്ടും 200 രൂപയിൽ താഴെയേ ആയുള്ളൂ. അവിടുന്ന് അല്പം മുന്നോട്ട് പോയാൽ കാളിയാറിലേക്കും, മുള്ളരിങ്ങാടേക്കും, തൊമ്മൻകുത്തിലേക്കുമുള്ള വഴികൾ കാണാം. ഏകദേശം 15 മിനിട്ടുകൾ കൊണ്ട് ഞങ്ങൾ തൊമ്മൻകുത്തിന്റെ കവാടത്തിലെത്തി. കവാടത്തിനരികെ തന്നെ കാണുന്ന വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത്. അതിന്റെ മുകളിലേക്കുള്ള മറ്റു കുത്തുകൾ (വെള്ളച്ചാട്ടങ്ങൾ) കാണാൻ വനംവകുപ്പിന്റെ പാസ്സ് എടുക്കണം; ഒരാൾക്ക് 20 രൂപ. നല്ല ഇരുട്ടു വീണു കിടക്കുന്ന ഒരുഗ്രൻ നടപ്പാതയാണ് അവിടെ നമ്മളെ കാത്തിരിക്കുന്നത്. ആ വഴി, മലയാറ്റൂർ ഡിവിഷനിലെ ഉൾക്കാട്ടിലുള്ള ഉറവകളിൽ നിന്ന് രൂപം കൊണ്ട പുഴയുടെ തീരത്തൂടെയാണ്. പുഴ ഒഴുകി മൂവാറ്റുപുഴയിൽ ചേരുകയും, പിന്നെ തൊടുപുഴയോടൊപ്പം പെരിയാറിൽ ചെന്നുചേരുകയും ചെയ്യുമെന്ന് അറിയാൻ കഴിഞ്ഞു. ഈ പുഴയിൽ തൊമ്മന്കുത്ത് കൂടാതെ, 9 വെള്ളച്ചാട്ടങ്ങൾ കൂടെയുണ്ട്. അവയിൽ 2 എണ്ണം വരെയേ നമുക്ക് സാധാരണ ഗതിയിൽ പ്രവേശനമുള്ളൂ. കൂടുതൽ മുകളിലേക്ക് പോകണമെങ്കിൽ ട്രെക്കിങ്ങ് പാക്കേജ് എടുക്കണം. ആ യാത്രയിൽ ധാരാളം മൃഗങ്ങളെ കാണാമെന്നു അവിടെയുള്ള ഗാർഡ് പറഞ്ഞു. ഒരിടത്തു പോലും പുഴയിലേക്കിറങ്ങാൻ അനുവാദമില്ല (30 ഓളം പേർ മരിച്ചിട്ടുണ്ട് ഇവിടെ). വേനൽക്കാലമൊഴികെയുള്ള സമയങ്ങളിൽ പുഴത്തീരത്ത് ഭക്ഷണം പാകം ചെയ്തു കഴിക്കാവുന്നതാണ്.  വഴിയിലുടനീളം അതിമനോഹരങ്ങളായ തീരങ്ങൾ കാണാം, അവിടെയൊക്കെ പോയിരിക്കാൻ നല്ല രസമാണ്. ആ വഴിയിലെ ആദ്യത്തെ കുത്തായ ഏഴുനിലക്കുത്ത് എത്തുന്നതിനു മുൻപായി വനംവകുപ്പിന്റെ ഒരു ഏറുമാടം ഉണ്ട്. അതിൽ നമുക്ക് കയറിയിരിക്കാം (ഒരു സമയത്തു പരമാവധി 3 പേർ).  ഏഴുനിലക്കുത്തിൽ വെള്ളം ഏഴുനിലകളായിട്ടാണ് ചാടുന്നത്. നിലകൾ തീരെ ചെറുതായതിനാൽ, ഏഴെണ്ണമുണ്ടെന്നു കണ്ടാൽ മനസ്സിലാവില്ല. ഒരകലത്തിൽ നിന്ന് കാഴ്ച കാണാം, കമ്പിവേലിക്കുള്ളിലൂടെ കയറാൻ നോക്കിയാൽ ഗാർഡുമാർ വെടിവെച്ചിടും (ചുമ്മാ, പക്ഷെ നല്ല പോലെ പോയി വന്നാൽ, അതല്ലേ നല്ലത്. വെള്ളത്തിൽ പലയിടത്തും കണ്ണിൽപ്പെടാത്ത ആഴമുള്ള കുഴികളുണ്ട്.) പ്രവേശനകവാടത്തൂന്ന്, ഒരു കിമി ഇൽ താഴെ ദൂരമേ ഈ കുത്തു വരെയുള്ളൂ. അടുത്ത കുത്തായ തേൻകുഴിക്കുത്തിലേക്ക് ഏകദേശം ഒരു കിമി കൂടെ. ആ കുത്തിലേക്ക് നടന്നു പോകവേ ഒരു ഗാർഡിനെ പരിചയപ്പെട്ടു. അദ്ദേഹം ഞങ്ങളെ സാധാരണ വഴിയിൽ നിന്ന് താഴേക്കിറക്കി പുഴയുടെ തൊട്ടടുത്തുള്ള പാറകളിലൂടെ കൊണ്ടുപോയി. അത് നല്ലൊരു അനുഭവമായിരുന്നു (വഴുക്കൽ ശ്രദ്ധിക്കണം; ഞാൻ 2 വട്ടം വീണു). നമ്മൾ അവിടുന്ന് കയറിയെത്തുക തേൻകുഴിക്കുത്തിനു തൊട്ടടുത്താണ്. അവിടുന്ന് കാഴ്ച കണ്ടിട്ട് പിന്നെ തിരിച്ചിറങ്ങണം. അവിടുന്ന് അപ്പുറത്തേക്ക് പ്രവേശനമില്ല (ട്രക്കിങ്ങുകാർ ഒഴികെയുള്ളവർക്ക്). വഴി അടച്ചിട്ടിരിക്കുന്നയിടം വരെ ഒന്ന് പോയി കണ്ടു. പിന്നെയങ്ങോട്ട് ശരിക്കുള്ള വഴിയൊന്നുമില്ല. ആനകൾ ആ അടച്ചിരിക്കുന്ന ഭാഗം വരെയൊക്കെ വരാറുണ്ടെന്ന് പറഞ്ഞു. പണ്ടൊരിക്കൽ വന്നിട്ട് നേരത്തെ പറഞ്ഞ ഏറുമാടം വരെയെത്തുകയും, അത് അടിച്ചുപൊളിക്കുകയും ചെയ്തുവത്രേ. ഞങ്ങൾ തിരിച്ചിറങ്ങി, ഒരു കാപ്പിയും കുടിച്ചോണ്ട് റോഡിലൂടെ നടന്നു തൊമ്മന്കുത്ത് വെള്ളച്ചാട്ടം കുറച്ചു നേരം കണ്ടിരുന്നു. അവിടുന്ന് അടുത്ത ലക്ഷ്യമായ കാൽവരിമൗണ്ടിലേക്ക് തിരിച്ചു.

തൊടുപുഴ - ചെറുതോണി വഴി പോയാൽ മതി ശരിക്കും. പോകാത്ത റൂട്ടിൽ യാത്ര ചെയ്യണമെന്ന ആഗ്രഹമുള്ളോണ്ട് മറ്റൊരു വഴി തപ്പിപ്പിടിച്ചു. ആ വഴിയെ കുറിച്ച് അവിടെയുള്ളൊരു ചേട്ടനോട് ചോദിച്ചപ്പോൾ പറഞ്ഞത് വളരെ സമയലാഭം ഉണ്ടാകുമെന്നായിരുന്നു. അങ്ങനെ തൊമ്മൻകുത്ത് നിന്ന് വെണ്മണി - കഞ്ഞിക്കുഴി - ചേലച്ചുവട് റൂട്ട് ഞങ്ങൾ ഫിക്സ് ചെയ്തു. ആ വഴിയെ പറ്റി ഇപ്പൊ എന്താ പറയുക; പ്ലാനിങ്ങിൽ ഒരു 7 - 8 ഹെയർപിൻ ഉണ്ടായിരുന്നത്, സമയവും പണവും ലാഭിക്കാൻ വേണ്ടി നേരെ കുത്തനെ ആക്കിയാൽ എങ്ങനെയിരിക്കും, ആ അത് തന്നെ. പക്ഷെ, ജനവാസം കുറവുള്ള ആ മേഖലയിലൂടെയുള്ള ഡ്രൈവ് രസകരമായിരുന്നു. പണ്ടൊരിക്കൽ മൂന്നാർ പോകവെ, നേർവഴി പോകാതെ മുള്ളരിങ്ങാട്ടേക്ക് തിരിഞ്ഞു കയറി ഈ റൂട്ടിലെ വെണ്മണിയിലെങ്ങാനും എത്തിയിരുന്നതായി ഓർക്കുന്നു. ചേലച്ചുവടും ചെറുതോണിയും കടന്നു കട്ടപ്പന പോകുന്ന വഴിയിൽ, കുറച്ച് ഹട്ടുകൾ ഒക്കെയുള്ള നല്ലൊരു കടയിൽ നിന്ന് ഊണ് കഴിച്ചു. ചോറും മോരുകറിയും പോത്തിറച്ചിയും മീൻ പൊരിച്ചതും എല്ലാം ഉഷാറായിരുന്നു. അവിടുന്ന് കുറച്ചു ദൂരം കൂടെ പിന്നിട്ടു ഞങ്ങൾ കാൽവരി മൗണ്ടിലെത്തി. (ഒരാൾക്ക് ടിക്കറ്റിനു 20 രൂപ, പാർക്കിംഗ് ഫീസ് 20 രൂപ.) നല്ല ചുട്ട വെയിലത്തായിരുന്നു ഞങ്ങളവിടെ എത്തിയത്. അവിടെ 3 ദിശകളിലും കാഴ്ചകളുണ്ട്. നേരെ പോയാൽ ഇടുക്കി ഡാമിന്റെ സംഭരണിയുടെ നല്ല ഉഗ്രൻ വ്യൂ കിട്ടും. അവിടെ കുന്നിന്റെ ചെരുവിലൂടെ കുറച്ചു ദൂരം ഇറങ്ങി തിരികെ കയറിയപ്പോഴേക്കും ക്ഷീണിച്ച് ഒരു വഴിയായിരുന്നു. പിന്നെ  ഇടത്തോട്ട് കുരിശുമല ഭാഗത്തേക്ക് നടന്നു. ആ വഴിക്ക് കുന്നിന്റെ ഏറ്റവും മുകളിലായി കുരിശുകൾ കാണാം. കുറെ ദൂരം കയറിയിട്ട് തിരിച്ചിറങ്ങി. അവിടെ വലതുഭാഗത്തേക്ക് നടന്നാൽ കോട്ടേജുകൾ ഒക്കെ കാണാം. വെയിലാറിയപ്പോൾ കോട്ടേജുകൾക്കടുത്തുള്ള പാറപ്പുറത്ത് കിടന്നു കുറച്ചു നേരം ഉറങ്ങി. പിന്നെ വീണ്ടും സംഭരണിയുടെ സൈഡിലേക്ക് നടന്നു. അവിടെ പുൽത്തകിടികൾക്കിടയിലുള്ള നടപ്പാതയിൽ കുറെ മഞ്ഞ ബെഞ്ചുകൾ ഇട്ടിട്ടുണ്ട്. നല്ല കാറ്റത്ത് അതിൽ കിടന്നു ഞാൻ കുറച്ചു നേരം മയങ്ങി. അങ്ങനെയൊരു 4 മണിയോടെ കാൽവരി മൗണ്ടിൽ നിന്ന് ഇറങ്ങി. അവിടുന്ന് കട്ടപ്പന പരിസരത്ത് പോകാതെ അഞ്ചുരുളിക്ക് ഒരു കുറുക്കുവഴിയുണ്ട്. ചോദിച്ചു ചോദിച്ചു പോണം.

സായാഹ്നത്തിലെ, നല്ല താഴ്ന്നു തുടങ്ങിയ വെയിലിൽ ഞങ്ങൾ അഞ്ചുരുളിയിൽ എത്തി. കാഞ്ചിയാർ സംഭരണിയുടെ കാഴ്ച്ച അതിമനോഹരമാണ് (കാൽവരി മൗണ്ടിൽ നിന്ന് വിദൂരതയിൽ കണ്ട സംഭരണിയുടെ ഒരു ഭാഗം). അതിവിശാലമായ ആ സംഭരണിയിൽ ആകെ ഒരേയൊരു വഞ്ചിയും അതിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പ്രായമായ ഒരു മനുഷ്യനെയും കണ്ടു. അവിടുന്ന് വലത്തോട്ട് പോയാൽ അഞ്ചുരുളിയിലെ പ്രശസ്തമായ ആ ടണൽ കാണാം. ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കുന്ന സ്രോതസ്സുകളിൽ ഒന്ന് ഇവനാണ്. ടണലിലൂടെ വരുന്ന വെള്ളം ഒരു വെള്ളച്ചാട്ടത്തിലൂടെ സംഭരണിയിലെത്തുന്നു. ദയവായി ഇവിടെ പോകുന്നവർ വളരെയധികം ശ്രദ്ധിക്കുക; ടണൽ കാണുന്നതിനു വേണ്ടി കയറി നിൽക്കാൻ ആകെയൊരു ചെറിയ പാറയെ ഉള്ളൂ. അവിടുന്ന് തെല്ലൊന്നനങ്ങിയാൽ വെള്ളച്ചാട്ടത്തിലേക്ക് വീണേക്കാം. യാതൊരു ശ്രദ്ധയും ഇല്ലാതെ ആളുകൾ ഓടിക്കേറി പാറയിലേക്ക് ചാടുന്നത് കാണാം, ചിലർ കൊച്ചുകുഞ്ഞുങ്ങളെയൊക്കെ പിടിച്ചോണ്ട്. അതിനടുത്തായി സൂചനാ ബോർഡുകളോ, സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ല. കുറെ പേര് ഇവിടെ വീണു മരിച്ചിട്ടുമുണ്ട്. അവിടുത്തെ കാഴ്ചകളൊക്കെ കണ്ടു കഴിഞ്ഞപ്പോഴേക്കും ഏകദേശം ഇരുട്ട് വീണു തുടങ്ങിയിരുന്നു. കൊച്ചിക്ക് ഏതു വഴി തിരിച്ചിറങ്ങുമെന്നുള്ള ചർച്ച തുടങ്ങി (തങ്ങൾപാറ - ഇല്ലിക്കൽ കല്ല് പ്ലാൻ ഇതിനിടെ ഉപേക്ഷിച്ചിരുന്നു). അങ്ങനെ നേരെ വിട്ടു, കുട്ടിക്കാനം റോഡിന് . കാഞ്ചിയാറൊക്കെ പിന്നിട്ട് അല്പദൂരം കഴിഞ്ഞു ഉപ്പുതറ എന്ന സ്ഥലത്തെത്തി വഴി ചോദിച്ചു, അവിടുന്നൊരു കുറുക്കുവഴിയും കിട്ടി, എങ്ങോട്ടാ, വാഗമൺ തന്നെ. വഴി അല്പം മോശമായിരുന്നു, പോരാത്തതിനു പെരും മഴയും. ഏത് നേരത്താണെലും വാഗമണിലെ വിശാലവും വിജനവുമായ റോഡുകളിൽ ചുമ്മാ നില്ക്കാൻ ഒരു രസം തന്നെയാ. വാഗമൺ പരിസരത്തൂന്ന് ചായയും കുടിച്ചു ഞങ്ങൾ ടീക്കോയ് - ഈരാറ്റുപേട്ട റൂട്ട് പിടിച്ചു. ഈരാറ്റുപേട്ട - പാലാ - കൂത്താട്ടുകുളം - മൂവാറ്റുപുഴ ആയിരുന്നു റൂട്ട്. പാലായിൽ എത്തിയപ്പോൾ നല്ല വിശപ്പായിരുന്നു. അവിടെ രാജധാനിയിൽ കയറി, നല്ല പൊറോട്ടയും, പോർക്കും, ബീഫും അടിച്ചു ഞങ്ങൾ വെച്ച് പിടിച്ചു, കൂരക്ക് ചേരാൻ.

ശുഭം!














No comments:

Post a Comment