'ഓണബിരിയാണി' എന്ന പേരിൽ അല്പം വൈചിത്ര്യം ഉണ്ടെന്നറിയാം. പക്ഷെ ഇതിന്റെ സാരാംശം ലളിതമാണ്. ചെറുപ്പത്തിൽ വളരെയധികം ആസ്വദിച്ചിരുന്നതും ആഘോഷിച്ചിരുന്നതുമായ ചില വിശേഷ ദിവസങ്ങളുടെ ഒരു ഓർമ്മക്കുറിപ്പ്.
അന്ന് ഞാനൊരു തരക്കേടില്ലാത്ത മുസ്ലീമായിരുന്നു. ഒരുവിധം യാഥാസ്ഥിതികമായ വിശ്വാസങ്ങൾ വെച്ച് പുലർത്തിയിരുന്ന ഒരു വലിയ കുടുംബത്തിന്റെ ഒരു ഇളമുറക്കണ്ണി. പക്ഷെ ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ചെറുപ്പം മുതലേ വീട്ടിൽ നിന്ന് ലഭിച്ചിരുന്നതിനാൽ ജാതിമത യാഥാസ്ഥിതികതയുടെ വലിയ ദോഷങ്ങളൊന്നും എന്നിൽ വന്നുചേർന്നില്ല. അതിന് അച്ഛനോടും അമ്മയോടും നന്ദി രേഖപ്പെടുത്തുന്നു. (ഏത് ജാതിയായാലും മതമായാലും വിശ്വാസം അമിതമായാൽ വിഷം തന്നെയാണ്, അതിപ്പോ ഇന്ന മതമെന്നൊന്നുമില്ല.)
ഓണം കേരളത്തിന്റെ ജാതിമത വേർതിരിവുകളില്ലാത്ത ദേശീയ ആഘോഷം എന്നാണ് വെപ്പ്. ഞാൻ അക്കാലത്ത് ജീവിച്ചിരുന്ന ആ ഗ്രാമത്തിൽ, ഹിന്ദു കുടുംബളിലൊഴികെയുള്ള ഇതര വിഭാഗങ്ങളിലൊന്നും, ഓണത്തിന് ടിവിയിൽ വരുന്ന പുതിയ സിനിമകൾ കാണുക എന്നതിനപ്പുറം വലിയ ആഘോഷങ്ങളൊന്നും കണ്ടിരുന്നില്ല. അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിൽ പൂക്കളങ്ങൾ കാണാം, കസവു മുണ്ടുകളും, ധാവണികളും മുല്ലപ്പൂവുകളും കാണാം, ഇടവഴികളിൽ നിന്ന് എന്റെ അടുക്കളവാതിൽ വഴി കയറിവരുന്ന പാലട പായസം നിറച്ച പാത്രങ്ങൾ കാണാം. എന്റെ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കിക്കൊണ്ടിരുന്നത് സേമിയ പായസമായതിനാൽ, ഇടയ്ക്കു വന്നു കേറുന്ന പാലട ശരിക്കുമൊരു താരമായിരുന്നു. ഇത് കൂടാതെ, എന്റെ രുചികൾ അറിയാമായിരുന്ന അടുത്ത വീട്ടിലെ ചില അമ്മമാർ, ചെറിയ പാത്രങ്ങളിൽ പുളിയിഞ്ചി നിറച്ച് എന്റമ്മയെ ഏൽപ്പിക്കുമായിരുന്നു. സദ്യ കഴിക്കാൻ പലപ്പോഴും ക്ഷണങ്ങൾ ലഭിച്ചിരുന്നെങ്കിലും, അന്നൊന്നും സദ്യയോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. അന്നൊക്കെ ഏതെങ്കിലും ഹിന്ദുകല്യാണങ്ങൾക്ക് പോയാൽ തന്നെ, കുറച്ച് ചോറിൽ കുറെ പുളിയിഞ്ചിയും, മൂന്നാലു പപ്പടവും, പൈനാപ്പിൾ കറിയും കുഴച്ച് ഒരടിയാണ്. ബാക്കിയുള്ള കറികളൊക്കെ വിളമ്പിയ പോലെ തന്നെ കിടക്കും. എല്ലാം കഴിഞ്ഞു രണ്ടോ മൂന്നോ ഗ്ലാസ് പായസവും.
ആ ഗ്രാമത്തിൽ ക്രിക്കറ്റും ഫുട്‍ബോളും ഒക്കെ കളിക്കാൻ പറ്റിയ കുറെ പാടങ്ങളുണ്ടായിരുന്നു. ഒരു സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ അവിടെയൊക്കെ എപ്പോഴും ഒരുത്സവത്തിനുള്ള കൂട്ടമുണ്ടാകും. ശരിക്കും ആ സമയത്തൊക്കെ പലപ്പോഴും മഴക്കാലങ്ങളെ വെറുത്തിരുന്നു. വിഷുവിനു പെയ്യുന്ന പുതുമഴ പലപ്പോഴും ഏപ്രിൽ മാസങ്ങളിലെ ക്രിക്കറ്റ് കളി മൊത്തം നശിപ്പിച്ചിരുന്നു. ക്രിക്കറ്റും ഫുട്‍ബോളും ആയിരുന്നു പ്രധാനികളെങ്കിലും, ഉണ്ട ഏറ്, ചട്ടി ഏറ്, കബഡി തുടങ്ങിയ നാടൻ വെറൈറ്റികളും ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ വിവിധ കോണുകളിൽ താമസിക്കുന്നവർക്കായി ഓരോരോ പാടങ്ങൾ അലിഖിതമായി പതിച്ചു കിട്ടിയ പോലെയായിരുന്നു. ഒരു കോണിൽ താമസിച്ചിരുന്ന കുട്ടികൾ അവർക്കായി പറഞ്ഞു വെച്ച പാടങ്ങളിലെ കളിക്കുമായിരുന്നുള്ളു. അങ്ങനെയിരിക്കെ, പുതിയൊരു വിദ്ധ്വാൻ ഒരു വൈകുന്നേരം ഞങ്ങളുടെ പാടത്തെത്തി. ചീകിയൊതുക്കാൻ ശ്രമിച്ച മുള്ളൻ മുടിയും നെറ്റിയിൽ ചന്ദനക്കുറിയും പ്രസന്നതയാർന്ന മുഖവും. പരിചയപ്പെട്ടപ്പോൾ, അവന്റെ വീട് അല്പം മാറിയിട്ടാണെന്നും, പാടത്തിന്റെ തൊട്ടടുത്തുള്ള ഒരു തറവാട്ടിലെ അംഗമാണെന്നും മനസ്സിലായി. കടുകുമണി പോലുള്ള ഞങ്ങൾ ചെറിയ റാഗ്ഗിങ്ങൊക്കെ നടത്തിയ ശേഷം അവനെയും കളിക്കാൻ കൂട്ടി. വളരെ സ്‌നേഹപൂർണമായ പെരുമാറ്റവും, കളിക്കളത്തിലെ ആത്മാർത്ഥതയും (എന്ന് വെച്ചാൽ ക്രിക്കറ്റ് പന്ത് പിടിക്കാൻ വേണ്ടി ഓടിപ്പോയി വീഴലും, ചളിയിൽ കിടന്നുരുണ്ടുള്ള ഫുട്ബോൾ കളിയും അങ്ങനൊക്കെ) അവനെ ഞങ്ങളിലേക്ക് പെട്ടെന്ന് അടുപ്പിച്ചു. ഞാനും അപ്പോഴത്തെ എന്റെ വളരെയടുത്ത രണ്ടു കൂട്ടുകാരും (രണ്ടു പേരും മുസ്ലീങ്ങളായിരുന്നു) പിന്നെ ഇവനും പെട്ടെന്ന് തന്നെ ഒരു കെട്ടു പോലെയായി. അവധിദിവസങ്ങളിൽ രാവിലെ തന്നെ അവൻ ബസ് പിടിച്ചിട്ടോ നടന്നിട്ടോ ഞങ്ങളുടെ സ്ഥലത്തു വരും, കളി തുടങ്ങും. പലപ്പോഴും ഞങ്ങൾ, ഞങ്ങളുടെ കുട്ടി സൈക്കിളുകളും കൊണ്ട് അവനെ കൂട്ടികൊണ്ടു വരാനും പോകുമായിരുന്നു. വേനൽക്കാലങ്ങളിൽ പാടത്തും, അല്ലാത്തപ്പോ തെങ്ങിൻ തോപ്പിലും, ഇടവഴികളിലും, കുളക്കരകളിലും, കനാൽവരമ്പുകളിലും, ചാമ്പ്യൻസ് ലീഗും, ഐപിഎല്ലും, ലോകകപ്പുകളും മാറി മാറി അരങ്ങേറി. മഴയത്തു പുറത്തിറങ്ങാൻ പറ്റാത്ത ദിവസങ്ങളിൽ, തീപ്പെട്ടി പിക്ച്ചറും, ലേബിൽ കളിയും പോലുള്ള ഇൻഡോർ ഗെയിംസ്, കടത്തിണ്ണകളിലും, വീടുകളുടെ വരാന്തകളിലും, തകൃതിയായി നടന്നു.
അങ്ങനെയിരിക്കെ ഒരോണക്കാലം വന്നു. അത്തം മുതൽ പല വീടുകളിലും പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. ഞങ്ങളുടെ പുതിയ സുഹൃത്ത് മുസ്ലീങ്ങളായ ഞങ്ങൾ മൂന്നെണ്ണത്തിനെയും ഓണത്തിനേക്ക് അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ചെറിയ വീടാണെന്നും, ഉള്ള സ്ഥലത്തു നമുക്ക് അടിച്ചു പൊളിക്കാമെന്നും അവൻ പറഞ്ഞു. തിരുവോണത്തിന് കുറച്ചു ദിവസം മുൻപേ, വാശിപിടിച്ചും ബഹളം വെച്ചും ഒരു മുണ്ട് സംഘടിപ്പിച്ചു. അങ്ങനെ ആ സുദിനം വന്നെത്തി. മുണ്ടുടുത്തിട്ട് ചവിട്ടാൻ വയ്യാത്തോണ്ട്, സൈക്കിൾ വഴിയിൽ വെച്ചിട്ട് നടന്നു പോകേണ്ടി വന്നു. അത്രയും മോശം അവസ്ഥയിൽ ഉള്ള സൈക്കിൾ ആയോണ്ടും, അല്പം കുപ്രസിദ്ധി ഉള്ള ആ സൈക്കിൾ എന്റേതാണെന്നു അവിടെയുള്ള കടക്കാർക്കൊക്കെ അറിയുന്നത് കൊണ്ടും (എന്റെ അച്ഛൻ പലപ്പോഴും ആ സൈക്കിളും തോളത്ത് എടുത്തോണ്ട് സൈക്കിൾ റിപ്പയർ കടയിൽ പോകുന്നത്, ആ നാട്ടിലെ ഒരുവിധം എല്ലാരും കണ്ടുകാണും), ആരും എടുത്തോണ്ട് പോകും എന്ന പേടിയില്ലായിരുന്നു. വഴിയിൽ വെച്ച് സുഹൃത്തുക്കളെ കണ്ട്, അതിലൊരുത്തന്റെ സൈക്കിളിന്റെ പിറകിൽ കയറി യാത്ര തുടർന്നു. ആ ചെറിയ യാത്രയിൽ എത്ര തവണ മുണ്ടഴിഞ്ഞു വീണെന്ന് ഒരൂഹവുമില്ല. ആദ്യായിട്ടാണ് ഒരു വീട്ടിൽ ഓണാഘോഷത്തിനു പങ്കെടുക്കാൻ പോകുന്നത്. എന്താ നടക്കാൻ പോകുന്നതെന്ന് വലിയ പിടിയൊന്നുമില്ല. പൂക്കളൊന്നും വാങ്ങാൻ കാശില്ലാത്തതിനാൽ, വഴിയിൽ കണ്ട ചില ചാവാലി പൂക്കളും, ഇലകളും, കായകളും ഒക്കെ പറിച്ചോണ്ടാണ് ഈ പോക്ക്.
അവൻ അടയാളമായി പറഞ്ഞിരുന്ന ബസ് സ്റ്റോപ്പ് എത്താറായി. സുസ്മേരവദനനായി, റോഡരികിൽ തന്നെ അവൻ കാത്തുനിൽപ്പുണ്ടായിരുന്നു. വിശാലമായ പാടങ്ങൾ കീറിമുറിച്ചോണ്ട് പോകുന്ന ടാറിട്ട വഴിയിൽ നിന്നിറങ്ങി, അല്പം മുകളിലേക്ക് കയറിപ്പോകുന്ന വളഞ്ഞുപുളഞ്ഞൊരു ഇടവഴിയുടെ അറ്റത്തായിരുന്നു അവന്റെ വീട്. ആ വീടിനപ്പുറം താഴെയായി ഒരു കനാലും, അതിനും അപ്പുറത്തൊരു കുളവും ഉണ്ടായിരുന്നു. പെട്ടെന്ന് വാ എന്ന് പറഞ്ഞോണ്ട് ആ ഇടവഴിയിലെ കയറ്റം അവൻ ഓടിക്കയറി, പിന്നാലെ ഞങ്ങളും. വീടിന്റെ മുറ്റത്തെത്തിയപ്പോൾ, അവന്റെ അച്ഛനും അമ്മയും നിൽക്കുന്നത് കണ്ടു. പൂക്കളം ഇടാനായി ഞങ്ങളെ കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. ചെറിയൊരു വട്ടത്തിൽ പൂക്കളും, അതിന്റെ നടുക്കായി ഒരു റോസാപ്പൂവും കാണാൻ കഴിഞ്ഞു. ചേമ്പിന്റെ ഇലകൾ വെട്ടിത്തന്നു ഞങ്ങൾക്ക് ഇരിക്കാൻ. അച്ഛനും അമ്മയും ഞങ്ങൾ 4 കുട്ടികളും അങ്ങനെ പൂക്കളം ഒരുക്കാൻ തുടങ്ങി. അവർ, ഞങ്ങൾ കൊണ്ടുപോയ ഇലകളും പൂക്കളും അവിടെയും ഇവിടെയുമൊക്കെയായി കൊള്ളിച്ചു; ഞങ്ങളുടെ ഒരു സമാധാനത്തിന്. പിന്നെ ലുഡോ ബോർഡ് കളി തുടങ്ങി. അന്നത്തെ ദിവസത്തേക്ക് വേണ്ടി വാങ്ങിയതെന്ന് തോന്നിപ്പിക്കുന്ന ഒരു പുത്തൻ ലുഡോ ബോർഡ്. കളിക്കിടയിൽ ചായയും, ജാഗിരിയും (ഒരു തരം ജിലേബി), പായസവുമൊക്കെ വന്നുകൊണ്ടിരുന്നു. എനിക്ക് ജാഗിരി ഇഷ്ടമാണെന്നു എപ്പോഴോ അവനോട് പറഞ്ഞത് എനിക്കോർമ്മ വന്നു. ഭക്ഷണം പാകം ചെയ്യുന്ന മണമടിച്ചപ്പോൾ അത് ചിരപരിചിതമായ എന്തിന്റെയോ ആണല്ലോ എന്നെനിക്ക് തോന്നാതിരുന്നില്ല. അല്പം കഴിഞ്ഞപ്പോൾ അച്ഛനോടും മക്കളോടും വാഴയില വെട്ടിക്കൊണ്ടുവരാൻ അമ്മ വന്നു പറഞ്ഞു. അച്ഛൻ മുൻപേയും ഞങ്ങൾ പിറകിലുമായി പോയിട്ട് വാഴയിലകൾ വെട്ടിക്കൊണ്ടു വന്നു. ഞങ്ങളോടു പോയി കളിച്ചോളാനും, ഭക്ഷണം തയ്യാറാക്കിയിട്ട് അച്ഛനും അമ്മയും വരാമെന്നും പറഞ്ഞു. അവിടെ അടുത്തുള്ള പറമ്പിലൂടെയൊക്കെ ചുറ്റി നടന്ന്, കാണുന്നവർക്കെല്ലാം അവൻ അതീവ സന്തോഷത്തോടെ ഞങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ടായിരുന്നു. മക്കളേ എന്ന ഉറക്കെയുള്ള വിളികേട്ട്, ചോറായി എന്ന് പറഞ്ഞോണ്ട് അവൻ വീട്ടിലേക്കോടി, പിറകെ ഞങ്ങളും. ചെറിയ ആ നടുമുറിയിൽ തറയിലായി 4 ഇലകൾ ഇട്ടിരുന്നു. ഞങ്ങൾ കഴിച്ചതിനു ശേഷം അച്ഛനും അമ്മയും കഴിച്ചോളാമെന്ന് പറഞ്ഞു. ഞങ്ങളെല്ലാരും നിർബന്ധിച്ചപ്പോൾ ഒടുവിൽ അച്ഛൻ കൂടെയിരുന്നു.
ഇലകളിൽ കണ്ണും നട്ടിരുന്ന ഞങ്ങൾക്ക് മുൻപിലേക്ക് ആദ്യം വന്നു വീണത് വലിയുള്ളി (സവാള) ചേർത്ത തൈരായിരുന്നു. അതിനു പിന്നാലെ മാങ്ങാച്ചാറും, ചമ്മന്തിയും. എന്റെയും കൂടെ വന്നവരുടെയും മുഖത്തു ഒരു ചെറുചിരി വന്നു തുടങ്ങിയിരുന്നു. തലയുയർത്തി അവനെ നോക്കിയപ്പോൾ എങ്ങനുണ്ടെടാ എന്റെ സെറ്റപ്പ് എന്നൊരു ഭാവം അവന്റെ മുഖത്തും. വലിയൊരു പാത്രത്തിൽ ആവിപറക്കുന്ന ബിരിയാണിയുമായി, അമ്മ വീണ്ടും രംഗപ്രവേശം ചെയ്തു. ഞങ്ങളുടെയെല്ലാം മുഖത്ത് ബൾബ് കത്തിയ ഭാവം. മസാലകളും, കയമ അരിയും, കോഴിക്കഷണങ്ങളും ചേർന്ന് അവിടെയാകെ സുഗന്ധം പരത്തി; അതിൽ മയങ്ങി നിൽക്കുന്ന ഞാനുൾപ്പെടെയുള്ള കുറച്ചാത്മാക്കളും. വലിയ തവികളിൽ ബിരിയാണിയും വാത്സല്യവും ചേർത്ത്, ആ അമ്മ വിളമ്പി. ഏറ്റവും കൃത്യമായി വെന്ത അരിമണികളും, ഏറ്റവും നന്നായി യോജിപ്പിച്ച മസാലകളും, ഞങ്ങൾക്ക് സമ്മാനിച്ചത് അന്നോളം കഴിച്ചതിൽ വെച്ച് ഏറ്റവും നല്ല ബിരിയാണിയായിരുന്നു. അതിന്റെ രുചിയിൽ സന്തോഷം കൊണ്ട് കരഞ്ഞു പോകുമോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു. കൂടെയുള്ളവരുടെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. ഞങ്ങൾ ആർത്തിയോടെ കഴിക്കുന്നത് വാത്സല്യം നിറഞ്ഞ കണ്ണുകളോടെ ആ അച്ഛനും അമ്മയും നോക്കുന്നുണ്ടായിരുന്നു. വയറു നിറയെ ബിരിയാണി കഴിച്ച് ഞങ്ങൾ എഴുന്നേറ്റു. കൈകഴുകി വന്ന ഉടനെ, പുറത്തെ ബെഞ്ചിലും, അകത്തു വിരിച്ചിരുന്ന പായിലുമൊക്കെയായി കിടന്ന് ഞങ്ങൾ 4 പേരും ഉറക്കം പിടിച്ചു. വൈകുന്നേരം എണീറ്റപ്പോൾ അമ്മ നല്ല കട്ടൻ ചായ ഉണ്ടാക്കി തന്നു. അത് കുടിച്ചോണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു, ഞങ്ങളെല്ലാരും ബിരിയാണി ഇഷ്ടപെടുന്ന ആൾക്കാരാണെന്നു അറിയാവുന്നതു കൊണ്ടാണ് അന്ന് ബിരിയാണി തന്നെ വച്ചതെന്ന്. ബിരിയാണി ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് എങ്ങനെ മറുപടി പറയണം എന്നെനിക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ ആളുകൾ (മുസ്ലീങ്ങൾ) വെക്കുന്ന പോലെ ആയിട്ടുണ്ടാവില്ലെന്നും, എന്നാലും അമ്മയൊന്നു ശ്രമിച്ചു നോക്കിയതാണെന്നും പറഞ്ഞപ്പോൾ, ഇനിയും വന്നാൽ ഇത് പോലത്തെ ബിരിയാണി ഉണ്ടാക്കിതരണമെന്ന് ഞങ്ങൾ പറഞ്ഞു. ശരിക്കും, കോഴിക്കോട്ടെ തലമൂത്ത, എണ്ണം പറഞ്ഞ വെപ്പുകാർ ഉണ്ടാക്കുന്ന ബിരിയാണിയോട് കിടപിടിക്കുന്നതായിരുന്നു അന്ന് അമ്മ ഉണ്ടാക്കിയ ബിരിയാണി എന്ന കാര്യത്തിൽ എനിക്കിപ്പോഴും ഒരു സംശയവുമില്ല.
ആ അച്ഛന്റെയും അമ്മയുടെയും ഏകമകന്റെ, അക്കാലത്തെ ചുരുക്കം സുഹൃത്തുക്കളിൽ ഒരാളായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങളോട് അവർ എത്രത്തോളം സ്നേഹം കാണിച്ചു എന്നതിന്, ഞങ്ങളെ കാത്തിരുന്നു ഞങ്ങളോടൊപ്പം ഒരുക്കിയ പൂക്കളവും, അന്നേക്ക് വേണ്ടി വാങ്ങിയ ലുഡോ ബോർഡും, എനിക്കായി കരുതിയ ജാഗിരിയും, പിന്നെ അമ്മ ഞങ്ങൾക്കായി മാറ്റിവെച്ച ബിരിയാണി കൈപ്പുണ്യവും, മാത്രം മതി തെളിവായിട്ട്. ആ ബിരിയാണി, സദ്യയെന്ന യാഥാസ്ഥിതികതക്കു മേലെ ആ വീട്ടുകാർ ഞങ്ങളോടുള്ള സ്നേഹത്തിനും ഞങ്ങളുടെ രുചികൾക്കും എത്രത്തോളം പ്രാധാന്യം നൽകി എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു.
ഒരുപാട് വർഷങ്ങൾ ഓണത്തിനും വിഷുവിനും ഒക്കെയായി വീണ്ടും ഞങ്ങളവിടെ ഒത്തുകൂടി. ആഘോഷങ്ങളുടെ പേര് മാറിയെങ്കിലും, പൂക്കളത്തിനു പകരം മാലപ്പടക്കങ്ങൾ വന്നെങ്കിലും, ഒരു കാര്യത്തിന് മാത്രം മാറ്റമുണ്ടായിരുന്നില്ല; ഇലയിൽ സദ്യക്ക് പകരം ആ അമ്മ സ്നേഹത്തോടെ വിളമ്പുന്ന ബിരിയാണിക്കും, അതിന്റെ രുചിക്കും.
വാൽക്കഷ്ണം: ഇത് പോലുള്ള ബിരിയാണികൾ തിന്നു വളർന്ന ഞാൻ, മലബാറിനു താഴേക്കുള്ള പ്രദേശങ്ങളിലെ പല കടകളിലും പോയി, പൈൻ ആപ്പിളും, എസ്സെൻസും ഒക്കെയിട്ട് മധുരിപ്പിച്ച ബിരിയാണി കഴിച്ച്, ഇത് ബിരിയാണിയല്ല എന്ന് പറഞ്ഞു വഴക്കുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതില് വലിയ അത്ഭുതമൊന്നുമില്ല. തീറ്റദോഷം കൊണ്ടാണെന്നു കരുതി ക്ഷമിച്ചേരെ.
അടിക്കുറിപ്പ്: ചെറുപ്പത്തിൽ ഞാനൊരു ബിരിയാണി ആയിരുന്നെങ്കിലും, ഇപ്പൊ ഞാൻ ബിരിയാണിയുമല്ല, വട്ടയപ്പവുമല്ല, സദ്യയുമല്ല. പണ്ട് പച്ച നിറത്തോട് ചെറിയ ചായ്‌വുണ്ടായിരുന്നെങ്കിലും, ഇപ്പൊ പച്ചയോ, ചുമപ്പൊ, കാവിയോ താൽപര്യമില്ല; പ്രത്യേക മമതയോ പുച്ഛമോ ഇല്ല. മിട്ടായി തെരുവും, സ്വരാജ് റൗണ്ടും, മട്ടാഞ്ചേരിയും, മുല്ലക്കലും, ചാല മാർക്കറ്റും ഒരു പോലെ പ്രിയങ്കരം; അത് പോലെ തന്നെ നരസിംഹ മന്നാടിയാരും, മംഗലശ്ശേരി നീലകണ്ഠനും.
യാഥാസ്ഥിതികതകളില്ലാത്ത, മുൻവിധികളില്ലാത്ത അഭിവാദ്യങ്ങൾ...
ഓണത്തിന് ബിരിയാണി.... സംഭവം തകർത്തു...ട്ടോ... ഒരു മട്ടൻ ബിരിയാണി കഴിച്ച സുഖം ... ആ ചങ്ങാതി ഒക്കെ ഇപ്പോ എവിടെ യാ ണാവോ???
ReplyDeleteThank you Souja itha
DeleteThis comment has been removed by a blog administrator.
ReplyDeleteAnna devo bhava..
ReplyDeleteTrue :-)
Deleteഅടിപൊളി
ReplyDeleteThanks man
Deleteahha haa... kollalo
ReplyDeleteThanks bro :-)
DeleteBale Besh Macha..... Oru OnaBiriyani kayicha Sandripthi........
ReplyDeleteThanks macha :-)
DeleteAnna devo bhava..
ReplyDeleteIth kolalo...
ReplyDelete