Friday, July 8, 2022

കൊക്കാത്തോട് ഗ്രാമവും വാഴയിലയിൽ പൊതിഞ്ഞ ഇറച്ചിയും

കൊക്കാത്തോട് ഗ്രാമവും വാഴയിൽ പൊതിഞ്ഞ ഇറച്ചിയും
-------------------------------------------------------------------------------------------------------------------------
സ്ഥലപ്പേര് കണ്ടു കൊതിച്ചു നടത്തിയ ഒരു കുഞ്ഞു യാത്ര

വിഷുവിന് എനിക്കൊരു പതിവുണ്ട്. ഉണർന്നാൽ, കണ്ണടച്ചു പിടിച്ചോണ്ട്, ഉറക്കെ അമ്മയെ വിളിക്കും. അമ്മ അടുത്തെത്തി എന്ന് മനസ്സിലാകുമ്പോൾ കണ്ണ് തുറന്ന്, അമ്മയെ കണി കാണും. വീട്ടിൽ ഉള്ളപ്പോഴെല്ലാം വിഷുവിനു പതിവ് ഇത് തന്നെയാണ്.

2017 ലെ വിഷുവിന്റെ തലേ ദിവസം. രാത്രി ഞാൻ അങ്കമാലി സ്റ്റാൻഡിൽ നിൽപ്പാണ്. KSRTC  സ്റ്റാൻഡിൽ എത്തുമ്പോ സ്ഥിരമായി അനുഭവിക്കാറുള്ള കടുത്ത മാനസിക സംഘർഷം അന്നും ഉണ്ട്; വീട്ടിൽ പോണോ? ആഗ്രഹമുള്ള ഏതേലും സ്ഥലത്തു പോണോ? അതോ അപ്പൊ കാണുന്ന ഏതേലും ബസിൽ കേറി എങ്ങോട്ടേലും പോണോ? സമയം ഏകദേശം ഒരു 12 ആകാറായി കാണും. അവസാനം വീട്ടിൽ പോകാമെന്നു വെച്ച് വണ്ടി കയറി, തൃശൂർക്ക്. ടിക്കറ്റ് എടുത്തു കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ വീണ്ടും വടംവലി; വേറെ എങ്ങോട്ടേലും പോണം. അവസാനം വീട് തോറ്റു, പത്തനംതിട്ട ജയിച്ചു. പത്തനംതിട്ട എന്നും പ്രിയപ്പെട്ടതാണേലും, അന്ന് അതെങ്ങനെ തലയിൽ വന്നു എന്നറിയില്ല. ചാലക്കുടിയിൽ ബസ് ഇറങ്ങിയപ്പോൾ കണ്ടക്ടർ ഒന്ന് നോക്കി. അവിടുന്ന് അല്പം കഴിഞ്ഞപ്പോൾ പത്തനംതിട്ടക്ക് ബസ് കിട്ടി. ഒരു കണക്കിന് അത് നന്നായി; അങ്കമാലി എത്തിയപ്പോൾ കുറെ പേര് ഇറങ്ങിയതുകൊണ്ട് സീറ്റ് കിട്ടി. ഇറങ്ങിയതിന്റെ ഇരട്ടി ആൾക്കാർ അവിടുന്ന് കേറി.

പുലർച്ചെ 5 മണിയോടെ പത്തനംതിട്ട എത്തി. അവിടെ എത്തിയപ്പോഴേക്കും പ്ലാൻ ഏകദേശം സെറ്റ് ആയിരുന്നു. രാവിലെ ഇറങ്ങുക, കോന്നി പോകുക, മല്ലപ്പളിയിലുള്ള സുഹൃത്തിനെ പോയി വെറുപ്പിക്കുക, അടവി പോകുക, പിറ്റേന്ന് രാവിലത്തെ ബസിൽ ഗവി പോകുക, അവിടുന്ന് കുമളി കേറിയിട്ട്, കട്ടപ്പന - ഇടുക്കി - തൊടുപുഴ വഴിയോ, കട്ടപ്പന - വാഗമൺ - ഈരാറ്റുപേട്ട വഴിയോ കൊച്ചിക്ക് പോകുക. നേരം വെളുത്തിട്ടില്ല; റോഡിലൂടെ ചുമ്മാ അങ്ങനെ നടന്നപ്പോഴാണ് വിഷുക്കണിയുടെ കാര്യം ഓർമ വന്നത്.  പറ്റിയൊരു കണി തേടി കുറച്ചു ചുറ്റി. അവസാനം, ആ സമയത്തു നട തുറന്നിരുന്ന ഒരു കുഞ്ഞു ക്ഷേത്രത്തിലെ ദീപം കണിയായിട്ട് കണ്ടു.

റൂമെടുത്തു കുറച്ചു നേരം ഉറങ്ങി, ഫ്രഷ് ആയിട്ട് രാവിലെ കോന്നിക്ക് പോയി. ആനക്കൊട്ടിൽ കണ്ടു; അതിനെ കുറിച്ച് കാര്യായിട്ട് എഴുതുന്നില്ല. ഇനിയിപ്പോ എന്ത് ചെയ്യണം എന്ന് വീണ്ടും ആശയക്കുഴപ്പം. മല്ലപ്പള്ളിക്ക് പോകണ്ട എന്ന് വെച്ചു. അടവിയിൽ പോകുവാണേൽ വൈകുന്നേരം പോണം. ഇതിപ്പോ ഒരു 3 - 4 മണിക്കൂർ സമയം ഉണ്ട്, വെറുതെ. ബസ് സ്റ്റാൻഡിൽ ചുമ്മാ കറങ്ങിയടിച്ചു നിന്നപ്പോൾ, ഒരു KSRTC വന്നു നിർത്തിയിട്ടതു കണ്ടു. ബോർഡ് പോയി നോക്കി - കൊക്കാത്തോട്. പേര് കൊള്ളാം, മുൻപ് കേട്ടിട്ടും ഇല്ല. വഴിയിലുള്ള സ്ഥലങ്ങളുടെ പേര് നോക്കി: കല്ലേലി, കാട്ടാത്തി കോളനി; ബലേ ഭേഷ്. ബസ് ഇൽ ഒറ്റ മനുഷ്യൻ ഇല്ല. കണ്ടക്ടറോട് ചോദിച്ചപ്പോൾ, കാണാൻ അങ്ങനെ കാര്യായിട്ട് ഒന്നും ഇല്ല എന്നും, ഭംഗിയുള്ള വഴി ആണെന്നും, 2 മണിക്കൂർ കൊണ്ട് പോയി വരാമെന്നും പറഞ്ഞു. ആ ബസിൽ തന്നെ തിരിച്ചു കൊണ്ട് വരണമെന്ന് ചിരിച്ചു കൊണ്ട് ആദ്യമേ തന്നെ അദ്ദേഹത്തോട് ശട്ടം കെട്ടി.

ബസ് വിട്ടു; ഞാനും ഡ്രൈവറും കണ്ടക്ടറും മാത്രം. കോന്നി - പുനലൂർ റോഡിൽ നിന്ന് എലിയരക്കൽ എന്ന സ്ഥലത്തു വെച്ച് ഇടത്തോട്ട് തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ, കുറച്ചാളുകൾ ബസിൽ കയറി. അരുവാപ്പുലം വഴി കല്ലേലി എത്തിയപ്പോൾ മുഴുവൻ ആളുകളും ഇറങ്ങിപ്പോയി. അവിടെയുള്ള അമ്പലത്തിൽ എന്തോ ഉത്സവം നടക്കുന്നുണ്ടാരുന്നു. ഇടക്ക് പുഴയുടെ കാഴ്ചകളൊക്കെ കാണാം; പിന്നെ നല്ല കട്ടിയുള്ള കനത്ത കാടിന്റെ ഭംഗിയും, അതിന്റെ നടുവിൽ കോറിയിട്ട പോലുള്ള ചെറിയ റോഡും. ചില സ്ഥലങ്ങളിലൊക്കെ വെച്ച്, ബസ് എങ്ങനെ ആ വഴിക്കൊക്കെ പോകുന്നു എന്ന് അത്ഭുതപ്പെട്ടു. കണ്ടക്ടർ ചേട്ടനുമായിട്ട് ഞാൻ അപ്പോഴേക്കും നല്ല കമ്പനി ആയിരുന്നു. കോന്നി, അച്ചൻകോവിൽ, പുനലൂർ തുടങ്ങിയ സ്ഥലങ്ങളെ കുറിച്ചൊക്കെ അദ്ദേഹം കുറെ അറിവ് പങ്കു വെച്ചു. അദ്ദേഹത്തിന് ഞാൻ കുറച്ചു കപ്പലണ്ടി ഓഫർ ചെയ്‌തെങ്കിലും അദ്ദേഹം സ്നേഹത്തോടെ നിരസിച്ചു. എനിക്കൊരു ഉപകാരം, അദ്ദേഹത്തിനൊരു പലഹാരം എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചത്.

കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ ചേട്ടൻ മുന്പിലിരുന്നു കഥ പറയാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ 2 പേരും മുൻപിൽ പോയി ഇരുന്നു. ഒരു സ്ഥലത്തു വെച്ച് ഇടത്തോട്ട് തിരിഞ്ഞു; നേരെ പോയാൽ അച്ചൻകോവിൽ എത്താം. ആ വഴി പോയാൽ ധാരാളം ആനകൾ ഉണ്ടാകുമെന്നും, പുനലൂരിന് അടുത്തുള്ള അലിമുക്ക് വഴി പോകുന്നതാണ് സുരക്ഷിതമെന്നും അവർ പറഞ്ഞു. ചെറുഗ്രാമങ്ങളും, കാടുകളും, കാട്ടാത്തി കോളനിയും കടന്ന് പോയിപ്പോയി കൊക്കാത്തോട് എത്തി. വളരെ ചെറിയൊരു ഗ്രാമം; കവലയിൽ കുറച്ചു കുഞ്ഞു കടകൾ, കുറച്ചപ്പുറത്ത് ഒരു പള്ളിയും ഉണ്ടെന്നു കേട്ടു. അവിടത്തെ ഒരു വളവിൽ വെച്ച് ബസ് തിരിച്ചു കുറച്ചു മുൻപിലായി കൊണ്ട് നിർത്തി. അര മണിക്കൂർ സമയം ഉണ്ടെന്നും, ആരേലും ഒക്കെ തിരിച്ചുപോകാൻ ഉണ്ടാകുമെന്നും കണ്ടക്ടർ പറഞ്ഞു. കവലയിലൊക്കെ ചുറ്റിനടന്നു; ഒരു ചായയും കുടിച്ചു. അവിടെ കണ്ട കുറച്ചു പ്രായമായ ആളുകളോടൊക്കെ സംസാരിച്ചിരുന്നു. ബസിന്റെ വൈകുന്നേരത്തെ ട്രിപ്പിൽ കുറച്ചൂടെ മുകളിലേക്ക് വരെ ബസ് പോകുമെന്ന് ഡ്രൈവർ പറഞ്ഞു. ജോലിക്ക് പോയി വരുന്നവരുടെ സൗകര്യാർത്ഥം ആണത്രേ അത്. 20 മിനിറ്റ് ആയിട്ടും ആരും വന്നില്ല; അങ്ങനെ അത്രേം വലിയ വണ്ടിയിൽ ഞങ്ങൾ മൂന്നു പേര് മാത്രായിട്ട് വീണ്ടും യാത്ര തുടങ്ങി.

തിരിച്ചു പോകുമ്പോൾ ഡ്രൈവറും കണ്ടക്ടറും കൂടെ ഊണിനെക്കുറിച്ച് കൂലങ്കഷമായ ചർച്ച. അത് കഴിഞ്ഞപ്പോൾ, സാർ എവിടുന്നാ ഊണു കഴിക്കുന്നേ എന്ന് ഡ്രൈവർ ചേട്ടൻ ചോദിച്ചു (എന്നെ, സാറേ എന്നൊക്കെ :D). ഞാൻ, അങ്ങനെ പ്രത്യേകിച്ച് ഒരു സ്ഥലം ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ. അദ്ദേഹം അവരുടെ കൂടെ കൂടിക്കോളാൻ പറഞ്ഞു. എന്നിട്ട് ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചിട്ട് ഭാര്യയോട് "എടിയേയ്, കുറച്ച് അധികം എടുത്തോ. ഞങ്ങളുടെ ബസിൽ ഇന്ന് കേറിയ ഒരു സാറും കൂടെ ഉണ്ടാകും" എന്ന് പറഞ്ഞു. ഞാൻ എന്താണെന്നു ചോദിച്ചപ്പോൾ, വിഷു സ്പെഷ്യൽ ആണെന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു. കല്ലേലി എത്തിയപ്പോൾ കുറച്ചാളുകൾ കയറി; ഉത്സവം കഴിഞ്ഞു വരുന്നവർ. പിന്നെ കോന്നി വരെ ബഹളം ആയിരുന്നു. ബലൂണും, പീപ്പിയും, പച്ച ഫ്രെയിം ഉള്ള കൂളിംഗ് ഗ്ലാസും, തോക്കും, കറങ്ങുന്ന വണ്ടിയും, അങ്ങനെ എല്ലാം കൂടെ ഓളം. കോന്നി ബസ് സ്റ്റാൻഡ് എത്തിയപ്പോൾ ഒരു ഓട്ടോറിക്ഷ അവിടെ കിടപ്പുണ്ടാരുന്നു. അതിൽ നിന്ന് ഒരു പയ്യൻ ഇറങ്ങി വന്നിട്ട് ഒരു പൊതി ഡ്രൈവർ ചേട്ടനെ ഏല്പിച്ചിട്ട്, എന്തോ കുശലം പറഞ്ഞു നടന്നു പോയി. ഡ്രൈവർ ചേട്ടൻ ഓട്ടോ എടുത്തു; ഞാനും കണ്ടക്ടറും പിറകിൽ ഇരുന്നു. വണ്ടി പോയത് ഒരു കുഞ്ഞു മെസ്സ് ഹൗസിലേക്കാണ്. അവിടുന്ന് ഞങ്ങൾ എല്ലാരും ഊണും, മത്തി വറുത്തതും പറഞ്ഞു. ഒരു മൂലയ്ക്ക് മാറിയാണ് ഞങ്ങൾ ഇരുന്നത്.

ഒരു വൻ ഇൻട്രോഡക്ഷനോടെ ഡ്രൈവർ ചേട്ടൻ പൊതി തുറന്നു. കണ്ടതും, മണമടിച്ചതും ഓർമയുള്ളൂ; ബോധം പോയി. ആ കാഴ്ച തന്നെ മതിയാരുന്നു; നല്ല വാട്ടിയ വാഴയിൽ പൊതിഞ്ഞ, നല്ലോണം ഉള്ളിയിട്ട് വറ്റിച്ചെടുത്ത, ഇളം പോത്തിറച്ചി. അതിങ്ങനെ ചോറിലിട്ട്, പപ്പടവും കൂട്ടിക്കുഴച്ച് ഒരു പിടി അങ്ങട് പിടിച്ചാലുണ്ടല്ലോ, ഞാനൊന്നും പറയുന്നില്ല. അങ്ങേയറ്റം ആസ്വദിച്ച് ഞങ്ങൾ മൂന്നുപേരും വയറും മനസ്സും നിറച്ച് ഉണ്ടു. പാവം തോന്നിയിട്ടായിരിക്കും, അവരുടെ പൊതിയിൽ നിന്നും എനിക്ക് കുറച്ചു തന്നു. ഇല വരെ നക്കി തുടച്ച് സംതൃപ്തിയോടെ ഞങ്ങൾ എണീറ്റു. അവരോട് യാത്ര പറഞ്ഞ് അവിടുന്ന് അടവിക്ക് പോയി.

വാൽ കഷ്ണം:
പിറ്റേന്നത്തെ ഗവി പ്ലാൻ നടന്നില്ല. റാന്നി പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. റാന്നിയിൽ നിന്നപ്പോൾ കട്ടപ്പനയിലെ സാവോയ് ഹോട്ടലിൽ പോയിട്ട് പൊറോട്ട അടിക്കാൻ തോന്നി. അങ്ങനെ അവിടുന്ന് എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം വഴി കട്ടപ്പന പോയി. അവിടുന്ന് കഴിപ്പും കഴിഞ്ഞ്, ഇടുക്കി വഴി തൊടുപുഴക്ക് പോയി. അവിടുന്ന് മൂവാറ്റുപുഴ, പെരുമ്പാവൂർ വഴി അങ്കമാലി.

-------------------------------------------------------- ശുഭം-----------------------------------------------------





















Friday, April 7, 2017

മൺറോ തുരുത്ത് എന്ന വിസ്മയം

.................................മൺറോ തുരുത്ത് എന്ന വിസ്മയം....................................

ഒരുവിധം എല്ലാ ആഴ്ചകളിലും യാത്ര ചെയ്യാറുണ്ട്. അതിനു വേണ്ടി ഏതേലും സ്ഥലങ്ങൾ തപ്പിപ്പിടിക്കും.കേട്ടും വായിച്ചും അറിഞ്ഞിരുന്നു മൺറോ തുരുത്തിനെ കുറിച്ച്. അപ്പോഴൊന്നും അത് ഇത്രയും ഗംഭീരം ആയിരിക്കും എന്നു പ്രതീക്ഷിച്ചില്ല.
പോകാൻ ഉദ്ദേശിച്ചതിന്റെ തലേ ദിവസം തന്നെ അവിടെയുള്ള വിജീഷ് എന്നൊരാളെ വിളിച്ചു, പിറ്റേന്ന് വരുമെന്ന് അറിയിച്ചിരുന്നു. ഒന്നുകിൽ രാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ വരുന്നതായിരിക്കും കൂടുതൽ നല്ലത് എന്നദ്ദേഹം പറഞ്ഞു. അങ്ങനെ ആ വെള്ളിയാഴ്ച രാത്രി വൈകീട്ട് കാറിൽ തൃശൂർ നിന്ന് കൊല്ലത്തേക്ക് യാത്ര തിരിച്ചു. രാവിലെ 6 മണിയോടെ അവിടെ എത്തിയപ്പോൾ ഇക്കരെക്കരയിൽ നിന്ന് വിജീഷിൻറെ അച്ഛൻ വഞ്ചിയിൽ അക്കരെ കൊണ്ടുപോയി. അവിടെയുള്ള അവരുടെ വീട്ടിൽ വെച്ച് ടോയ്‌ലറ്റ് സൗകര്യങ്ങളും, പല്ലു തേക്കാൻ ടൂത്ത് പേസ്റ്റും, കുടിക്കാൻ ചായയും നൽകി ഹൃദ്യമായി സ്വീകരിച്ചു. അവിടെ അവർക്ക് 3 - 4 കോട്ടേജുകളും ഉണ്ട്. വിജീഷിൻറെ അച്ഛനും അമ്മയുമായി കുറച്ചു നേരം സംസാരിച്ചിരുന്നു. ഒന്ന് ഫ്രഷായി, മുണ്ടും ഷർട്ടും ഒക്കെ ഇട്ടു വഞ്ചിപ്പുരയിലേക്ക് നടന്നു. ആറരയോടെ വിമലൻ ചേട്ടൻ (വിജീഷിന്റെ അച്ഛൻ) വീണ്ടും വഞ്ചിയെടുത്തു.
കല്ലടയാറിൻറെ തീരത്തൂന്നു തുടങ്ങിയ യാത്ര തുടക്കം മുതലേ ഗംഭീരമായിരുന്നു; അതിനു മേമ്പൊടി ചാർത്താൻ പുലർകാലത്തിന്റെ നേരിയ വെളിച്ചവും. വിമലൻ ചേട്ടൻ ആ നാടിനെയും നാട്ടാരെയും കുറിച്ചു ധാരാളം സംസാരിച്ചു. ആറിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരച്ചില്ലകളിലും മറ്റും തലയിടിക്കാതെ നോക്കാൻ അദ്ദേഹം പറയുന്നുണ്ടായിരുന്നു. 'തല കുനിക്കുക' എന്നതിൻറെ വിവിധ ഭാഷാ പരിഭാഷകളും അദ്ദേഹം ചിരിയോടെ പറഞ്ഞു തന്നു. വഞ്ചിയിൽ മൽസ്യം കൊണ്ടു നടന്നു വിൽക്കുന്നവരെയും, മണ്ണും, ചകിരിയും മറ്റും വഞ്ചിയിൽ നിറച്ചു കൊണ്ടുവരുന്നവരെയും ധാരാളം കണ്ടു. ഇടക്കൊരു ചായക്കടയിൽ നിർത്തി അദ്ദേഹം കട്ടൻ ചായയും പരിപ്പുവടയും മേടിച്ചു തന്നു.
ആറിൽ നിന്നിറങ്ങി, പിന്നീടുള്ള യാത്ര കനാലിലൂടെയാണ്. അതിന്റെ വീതി കൂടിയും കുറഞ്ഞുമിരിക്കും. കനാലിന്റെ ഇരുവശങ്ങളിലുമുള്ള ജീവിതങ്ങൾ മനോഹരമായ കാഴ്ചയാണ്. തനി നാട്ടുമ്പുറത്തെ പച്ച മനുഷ്യരുടെ സംസാരങ്ങളും, കളിചിരികളും, ജോലിത്തിരക്കുകളും, കയറുപിരിക്കലും, മീൻപിടിക്കലും, കുടത്തിൽ വെള്ളം നിറച്ചു കൊണ്ടുപോകലും, മുറ്റത്തെ കലത്തിൽ ആഹാരം പാകം ചെയ്യലും, അങ്ങനെ ഒരുപാടൊരുപാട് കാഴ്ചകൾ. കുട്ടനാട് പോലെയല്ല, ഇവിടെ താറാവുകളെ അധികം കണ്ടില്ല. ഇത്രയും ചെറിയ പാതകളിലൂടെയും ഇത്രയും താഴ്ന്ന കലുങ്കുകൾക്കടിയിലൂടെയുമൊക്കെ നമ്മുടെ വഞ്ചി പോകുമോ എന്നു ചോദിച്ചപ്പോൾ ചിരിയോടെ വിമലൻ ചേട്ടൻ തലയാട്ടി. തലയൊക്കെ കുനിച്ച്, ഇടക്ക് ശരീരം ഒക്കെയൊന്ന് വളച്ച് അഡ്ജസ്റ്റ് ചെയ്‌താൽ, പോകാം എന്നതാണ് സത്യം. ഒരിക്കലും കടന്നു പോകില്ല എന്നു ഉറച്ചു വിശ്വസിച്ച ചില വഴികളിലൂടെ ഒക്കെ വഞ്ചിയിൽ പോകാൻ കഴിഞ്ഞത് പുതുമയാർന്ന അനുഭവമായിരുന്നു.
കനാലിന്റെ വശങ്ങളിലുള്ള വീടുകളും പറമ്പുകളും,പലപ്പോഴും തെങ്ങിൻ തോപ്പുകൾക്കും, പൊക്കാളി പാടങ്ങൾക്കും, ചെമ്മീൻ കെട്ടുകൾക്കും, കുറ്റിക്കാടുകൾക്കും വഴിമാറിക്കൊടുത്തു കൊണ്ടിരുന്നു. കനാലിലേക്ക് ഇറങ്ങി നിൽക്കുന്ന കാടുകൾക്കടിയിലൂടെ വഞ്ചിയിൽ പോകുന്നത് ഒരു വിസ്മയിപ്പിക്കുന്ന അനുഭവമായിരുന്നു. ഓരോ വളവുകൾ തിരിയുമ്പോഴും പുതിയ തരം കാഴ്ചകൾ, അതിനു മോടി കൂട്ടാൻ, "അടുത്തതായി വരാൻ പോകാൻ പോകുന്നത് ഇതിനേക്കാൾ മികച്ചത്" എന്ന് പറഞ്ഞുകൊണ്ടിരുന്ന വിമലൻ ചേട്ടന്റെ മാരക ബിൽഡ് അപ്പും. ശരിക്കും പറഞ്ഞാൽ പല കാഴ്ചകളും നമ്മുടെ രോമങ്ങൾ എഴുന്നേറ്റു നിൽപ്പിക്കുന്ന അത്രയും കൊതിപ്പിക്കുന്നതായിരുന്നു.
കനാലിൽ നിന്ന് മാറി കണ്ടൽകാടുകളിലൂടെയായി പിന്നെ യാത്ര; അതിനിടെ വീതികുറഞ്ഞ, ടാറിട്ട ഗ്രാമപാതകളുടെ കലുങ്കുകൾക്കടിയിലൂടെയും. നമ്മളൊക്കെ പലപ്പോഴും ബസുകളിലും മറ്റും ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാറില്ലേ? അപ്പോഴൊക്കെ ചെറുവഞ്ചികളിൽ തോടുകളിലൂടെയും, കനാലുകളിലൂടെയും യാത്ര ചെയ്യുന്നവരെ കണ്ടു നമ്മളും കൊതിച്ചു കാണില്ലേ? അങ്ങനെയുള്ളവർക്ക് ഈ വഞ്ചിയാത്രയ്ക്കിടെ റോഡിലേക്ക് നോക്കുമ്പോൾ ഒരു വല്ലാത്ത സുഖമൊക്കെ തോന്നും. കണ്ടൽ കാടുകൾ കഴിഞ്ഞാൽ പിന്നെ അഷ്ടമുടി കായലാണ്. അവിടെന്നു കുറച്ചു വെയിലൊക്കെ സഹിക്കേണ്ടി വരും. കായലിലൂടെയുള്ള യാത്ര തന്നെ മനോഹരമാണ്, പക്ഷെ കണ്ടു കഴിഞ്ഞത് വെച്ച് നോക്കുമ്പോൾ, ഇതൊക്കെ എന്ത് എന്നു തോന്നിപോകും. "ഇനിയും നമ്മൾ കനാലിൽ കയറില്ലേ" എന്ന് ചോദിച്ചപ്പോൾ "അതൊക്കെ കാത്തിരുന്നു കണ്ടോളു" എന്നായിരുന്നു വിമലൻ ചേട്ടന്റെ മറുപടി.
കായൽ കഴിഞ്ഞു, തിരിച്ചു വരുന്ന വഴി മുൻപ് കണ്ടതിനെയെല്ലാം മലർത്തി അടിക്കുന്ന ഒന്നാംതരം കനാൽ ആയിരുന്നു. മുമ്പത്തേതിനേക്കാൾ വീതി കുറഞ്ഞ, ഇടയ്ക്കിടെ കനാലുകളുടെ കവലകളൊക്കെ ഉള്ള അതിമനോഹരമായ വഴി. കുഞ്ഞു കുഞ്ഞു വീടുകളും, ചകിരിക്കയർ നിർമിക്കുന്ന പറമ്പുകളും, പുകപ്പുരകളും എല്ലാം നിറഞ്ഞു നിന്നിരുന്നു അവിടെ. ഒരു ഉഗ്രൻ സിനിമയുടെ അത്യുഗ്രൻ ക്ലൈമാക്സ് പോലെ, തീരെ ഉയരം കുറഞ്ഞ ഒരു കലുങ്കിനടിയിലൂടെ കടന്നാണ് നമ്മൾ അങ്ങോട്ട് യാത്ര പോയ വഴിയിൽ തിരിച്ചെത്തുക. അവിടെ ശരിക്കും വഞ്ചിയുടെ ഇരിപ്പുപടിയിൽ നിന്നിറങ്ങി അടിയിൽ ഇരിക്കേണ്ടി വന്നു. അവിടുന്ന് കനാലിറങ്ങി, തിരിച്ചു കല്ലടയാറിലൂടെ, യാത്ര തുടങ്ങിയ സ്ഥലത്തെത്തും. ചേട്ടന്റെ വീട്ടിൽ തിരിച്ചു പോകേണ്ട ആവശ്യമില്ലാത്തതിനാൽ നേരെ അക്കരെ എത്തിച്ചു. പറഞ്ഞ കാശും ചെറിയൊരു ടിപ്പും നൽകി വഞ്ചിയിറങ്ങി. ആ രണ്ടരമണിക്കൂറിൽ യാത്ര ചെയ്ത സ്ഥലങ്ങളെ കുറിച്ചോർക്കുമ്പോൾ ഒന്നെണീറ്റു നിന്ന് കയ്യടിക്കാനും വിസിൽ അടിക്കാനുമൊക്കെ തോന്നിപ്പോയി. എടുത്ത ചിത്രങ്ങളൊക്കെ എന്നെന്നും സൂക്ഷിക്കാനുള്ള സ്വത്തു തന്നെയായിരുന്നു. സുന്ദരമായ ആ കൊച്ചു ഗ്രാമത്തിലെ കാഴ്ചകൾ കണ്ടുകൊണ്ട് മൺറോ തുരുത്തിൽ നിന്ന് വിട പറഞ്ഞു, മഴക്കാലത്തെ ഒരു പ്രഭാതത്തിൽ, വഞ്ചി സവാരിക്കായി വീണ്ടും അവിടെയെത്തും എന്നുറപ്പിച്ചു കൊണ്ട്.
കൂടുതൽ കഥകൾ, ഈ ചിത്രങ്ങൾ പറയും (മൊബൈൽ കാമറയിൽ എടുത്തതിന്റെ പോരായ്മകൾ ഉണ്ടാകും, ക്ഷമിക്കുക.).
സഞ്ചാര ദൈർഘ്യം: രണ്ടര മണിക്കൂർ
അഭികാമ്യമായ സമയം: പുലർച്ചെ അല്ലെങ്കിൽ വൈകീട്ടു നാല് മണിക്ക് ശേഷം
ചാർജ്: ആളൊന്നിന് 250 രൂപ
വഞ്ചിക്കാരൻ: വിജീഷ്
































Saturday, November 26, 2016

ഓണബിരിയാണി




'ഓണബിരിയാണി' എന്ന പേരിൽ അല്പം വൈചിത്ര്യം ഉണ്ടെന്നറിയാം. പക്ഷെ ഇതിന്റെ സാരാംശം ലളിതമാണ്. ചെറുപ്പത്തിൽ വളരെയധികം ആസ്വദിച്ചിരുന്നതും ആഘോഷിച്ചിരുന്നതുമായ ചില വിശേഷ ദിവസങ്ങളുടെ ഒരു ഓർമ്മക്കുറിപ്പ്.
അന്ന് ഞാനൊരു തരക്കേടില്ലാത്ത മുസ്ലീമായിരുന്നു. ഒരുവിധം യാഥാസ്ഥിതികമായ വിശ്വാസങ്ങൾ വെച്ച് പുലർത്തിയിരുന്ന ഒരു വലിയ കുടുംബത്തിന്റെ ഒരു ഇളമുറക്കണ്ണി. പക്ഷെ ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ചെറുപ്പം മുതലേ വീട്ടിൽ നിന്ന് ലഭിച്ചിരുന്നതിനാൽ ജാതിമത യാഥാസ്ഥിതികതയുടെ വലിയ ദോഷങ്ങളൊന്നും എന്നിൽ വന്നുചേർന്നില്ല. അതിന് അച്ഛനോടും അമ്മയോടും നന്ദി രേഖപ്പെടുത്തുന്നു. (ഏത് ജാതിയായാലും മതമായാലും വിശ്വാസം അമിതമായാൽ വിഷം തന്നെയാണ്, അതിപ്പോ ഇന്ന മതമെന്നൊന്നുമില്ല.)
ഓണം കേരളത്തിന്റെ ജാതിമത വേർതിരിവുകളില്ലാത്ത ദേശീയ ആഘോഷം എന്നാണ് വെപ്പ്. ഞാൻ അക്കാലത്ത് ജീവിച്ചിരുന്ന ആ ഗ്രാമത്തിൽ, ഹിന്ദു കുടുംബളിലൊഴികെയുള്ള ഇതര വിഭാഗങ്ങളിലൊന്നും, ഓണത്തിന് ടിവിയിൽ വരുന്ന പുതിയ സിനിമകൾ കാണുക എന്നതിനപ്പുറം വലിയ ആഘോഷങ്ങളൊന്നും കണ്ടിരുന്നില്ല. അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിൽ പൂക്കളങ്ങൾ കാണാം, കസവു മുണ്ടുകളും, ധാവണികളും മുല്ലപ്പൂവുകളും കാണാം, ഇടവഴികളിൽ നിന്ന് എന്റെ അടുക്കളവാതിൽ വഴി കയറിവരുന്ന പാലട പായസം നിറച്ച പാത്രങ്ങൾ കാണാം. എന്റെ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കിക്കൊണ്ടിരുന്നത് സേമിയ പായസമായതിനാൽ, ഇടയ്ക്കു വന്നു കേറുന്ന പാലട ശരിക്കുമൊരു താരമായിരുന്നു. ഇത് കൂടാതെ, എന്റെ രുചികൾ അറിയാമായിരുന്ന അടുത്ത വീട്ടിലെ ചില അമ്മമാർ, ചെറിയ പാത്രങ്ങളിൽ പുളിയിഞ്ചി നിറച്ച് എന്റമ്മയെ ഏൽപ്പിക്കുമായിരുന്നു. സദ്യ കഴിക്കാൻ പലപ്പോഴും ക്ഷണങ്ങൾ ലഭിച്ചിരുന്നെങ്കിലും, അന്നൊന്നും സദ്യയോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. അന്നൊക്കെ ഏതെങ്കിലും ഹിന്ദുകല്യാണങ്ങൾക്ക് പോയാൽ തന്നെ, കുറച്ച് ചോറിൽ കുറെ പുളിയിഞ്ചിയും, മൂന്നാലു പപ്പടവും, പൈനാപ്പിൾ കറിയും കുഴച്ച് ഒരടിയാണ്. ബാക്കിയുള്ള കറികളൊക്കെ വിളമ്പിയ പോലെ തന്നെ കിടക്കും. എല്ലാം കഴിഞ്ഞു രണ്ടോ മൂന്നോ ഗ്ലാസ് പായസവും.
ആ ഗ്രാമത്തിൽ ക്രിക്കറ്റും ഫുട്‍ബോളും ഒക്കെ കളിക്കാൻ പറ്റിയ കുറെ പാടങ്ങളുണ്ടായിരുന്നു. ഒരു സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ അവിടെയൊക്കെ എപ്പോഴും ഒരുത്സവത്തിനുള്ള കൂട്ടമുണ്ടാകും. ശരിക്കും ആ സമയത്തൊക്കെ പലപ്പോഴും മഴക്കാലങ്ങളെ വെറുത്തിരുന്നു. വിഷുവിനു പെയ്യുന്ന പുതുമഴ പലപ്പോഴും ഏപ്രിൽ മാസങ്ങളിലെ ക്രിക്കറ്റ് കളി മൊത്തം നശിപ്പിച്ചിരുന്നു. ക്രിക്കറ്റും ഫുട്‍ബോളും ആയിരുന്നു പ്രധാനികളെങ്കിലും, ഉണ്ട ഏറ്, ചട്ടി ഏറ്, കബഡി തുടങ്ങിയ നാടൻ വെറൈറ്റികളും ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ വിവിധ കോണുകളിൽ താമസിക്കുന്നവർക്കായി ഓരോരോ പാടങ്ങൾ അലിഖിതമായി പതിച്ചു കിട്ടിയ പോലെയായിരുന്നു. ഒരു കോണിൽ താമസിച്ചിരുന്ന കുട്ടികൾ അവർക്കായി പറഞ്ഞു വെച്ച പാടങ്ങളിലെ കളിക്കുമായിരുന്നുള്ളു. അങ്ങനെയിരിക്കെ, പുതിയൊരു വിദ്ധ്വാൻ ഒരു വൈകുന്നേരം ഞങ്ങളുടെ പാടത്തെത്തി. ചീകിയൊതുക്കാൻ ശ്രമിച്ച മുള്ളൻ മുടിയും നെറ്റിയിൽ ചന്ദനക്കുറിയും പ്രസന്നതയാർന്ന മുഖവും. പരിചയപ്പെട്ടപ്പോൾ, അവന്റെ വീട് അല്പം മാറിയിട്ടാണെന്നും, പാടത്തിന്റെ തൊട്ടടുത്തുള്ള ഒരു തറവാട്ടിലെ അംഗമാണെന്നും മനസ്സിലായി. കടുകുമണി പോലുള്ള ഞങ്ങൾ ചെറിയ റാഗ്ഗിങ്ങൊക്കെ നടത്തിയ ശേഷം അവനെയും കളിക്കാൻ കൂട്ടി. വളരെ സ്‌നേഹപൂർണമായ പെരുമാറ്റവും, കളിക്കളത്തിലെ ആത്മാർത്ഥതയും (എന്ന് വെച്ചാൽ ക്രിക്കറ്റ് പന്ത് പിടിക്കാൻ വേണ്ടി ഓടിപ്പോയി വീഴലും, ചളിയിൽ കിടന്നുരുണ്ടുള്ള ഫുട്ബോൾ കളിയും അങ്ങനൊക്കെ) അവനെ ഞങ്ങളിലേക്ക് പെട്ടെന്ന് അടുപ്പിച്ചു. ഞാനും അപ്പോഴത്തെ എന്റെ വളരെയടുത്ത രണ്ടു കൂട്ടുകാരും (രണ്ടു പേരും മുസ്ലീങ്ങളായിരുന്നു) പിന്നെ ഇവനും പെട്ടെന്ന് തന്നെ ഒരു കെട്ടു പോലെയായി. അവധിദിവസങ്ങളിൽ രാവിലെ തന്നെ അവൻ ബസ് പിടിച്ചിട്ടോ നടന്നിട്ടോ ഞങ്ങളുടെ സ്ഥലത്തു വരും, കളി തുടങ്ങും. പലപ്പോഴും ഞങ്ങൾ, ഞങ്ങളുടെ കുട്ടി സൈക്കിളുകളും കൊണ്ട് അവനെ കൂട്ടികൊണ്ടു വരാനും പോകുമായിരുന്നു. വേനൽക്കാലങ്ങളിൽ പാടത്തും, അല്ലാത്തപ്പോ തെങ്ങിൻ തോപ്പിലും, ഇടവഴികളിലും, കുളക്കരകളിലും, കനാൽവരമ്പുകളിലും, ചാമ്പ്യൻസ് ലീഗും, ഐപിഎല്ലും, ലോകകപ്പുകളും മാറി മാറി അരങ്ങേറി. മഴയത്തു പുറത്തിറങ്ങാൻ പറ്റാത്ത ദിവസങ്ങളിൽ, തീപ്പെട്ടി പിക്ച്ചറും, ലേബിൽ കളിയും പോലുള്ള ഇൻഡോർ ഗെയിംസ്, കടത്തിണ്ണകളിലും, വീടുകളുടെ വരാന്തകളിലും, തകൃതിയായി നടന്നു.
അങ്ങനെയിരിക്കെ ഒരോണക്കാലം വന്നു. അത്തം മുതൽ പല വീടുകളിലും പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. ഞങ്ങളുടെ പുതിയ സുഹൃത്ത് മുസ്ലീങ്ങളായ ഞങ്ങൾ മൂന്നെണ്ണത്തിനെയും ഓണത്തിനേക്ക് അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ചെറിയ വീടാണെന്നും, ഉള്ള സ്ഥലത്തു നമുക്ക് അടിച്ചു പൊളിക്കാമെന്നും അവൻ പറഞ്ഞു. തിരുവോണത്തിന് കുറച്ചു ദിവസം മുൻപേ, വാശിപിടിച്ചും ബഹളം വെച്ചും ഒരു മുണ്ട് സംഘടിപ്പിച്ചു. അങ്ങനെ ആ സുദിനം വന്നെത്തി. മുണ്ടുടുത്തിട്ട് ചവിട്ടാൻ വയ്യാത്തോണ്ട്, സൈക്കിൾ വഴിയിൽ വെച്ചിട്ട് നടന്നു പോകേണ്ടി വന്നു. അത്രയും മോശം അവസ്ഥയിൽ ഉള്ള സൈക്കിൾ ആയോണ്ടും, അല്പം കുപ്രസിദ്ധി ഉള്ള ആ സൈക്കിൾ എന്റേതാണെന്നു അവിടെയുള്ള കടക്കാർക്കൊക്കെ അറിയുന്നത് കൊണ്ടും (എന്റെ അച്ഛൻ പലപ്പോഴും ആ സൈക്കിളും തോളത്ത് എടുത്തോണ്ട് സൈക്കിൾ റിപ്പയർ കടയിൽ പോകുന്നത്, ആ നാട്ടിലെ ഒരുവിധം എല്ലാരും കണ്ടുകാണും), ആരും എടുത്തോണ്ട് പോകും എന്ന പേടിയില്ലായിരുന്നു. വഴിയിൽ വെച്ച് സുഹൃത്തുക്കളെ കണ്ട്, അതിലൊരുത്തന്റെ സൈക്കിളിന്റെ പിറകിൽ കയറി യാത്ര തുടർന്നു. ആ ചെറിയ യാത്രയിൽ എത്ര തവണ മുണ്ടഴിഞ്ഞു വീണെന്ന് ഒരൂഹവുമില്ല. ആദ്യായിട്ടാണ് ഒരു വീട്ടിൽ ഓണാഘോഷത്തിനു പങ്കെടുക്കാൻ പോകുന്നത്. എന്താ നടക്കാൻ പോകുന്നതെന്ന് വലിയ പിടിയൊന്നുമില്ല. പൂക്കളൊന്നും വാങ്ങാൻ കാശില്ലാത്തതിനാൽ, വഴിയിൽ കണ്ട ചില ചാവാലി പൂക്കളും, ഇലകളും, കായകളും ഒക്കെ പറിച്ചോണ്ടാണ് ഈ പോക്ക്.
അവൻ അടയാളമായി പറഞ്ഞിരുന്ന ബസ് സ്റ്റോപ്പ് എത്താറായി. സുസ്മേരവദനനായി, റോഡരികിൽ തന്നെ അവൻ കാത്തുനിൽപ്പുണ്ടായിരുന്നു. വിശാലമായ പാടങ്ങൾ കീറിമുറിച്ചോണ്ട് പോകുന്ന ടാറിട്ട വഴിയിൽ നിന്നിറങ്ങി, അല്പം മുകളിലേക്ക് കയറിപ്പോകുന്ന വളഞ്ഞുപുളഞ്ഞൊരു ഇടവഴിയുടെ അറ്റത്തായിരുന്നു അവന്റെ വീട്. ആ വീടിനപ്പുറം താഴെയായി ഒരു കനാലും, അതിനും അപ്പുറത്തൊരു കുളവും ഉണ്ടായിരുന്നു. പെട്ടെന്ന് വാ എന്ന് പറഞ്ഞോണ്ട് ആ ഇടവഴിയിലെ കയറ്റം അവൻ ഓടിക്കയറി, പിന്നാലെ ഞങ്ങളും. വീടിന്റെ മുറ്റത്തെത്തിയപ്പോൾ, അവന്റെ അച്ഛനും അമ്മയും നിൽക്കുന്നത് കണ്ടു. പൂക്കളം ഇടാനായി ഞങ്ങളെ കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. ചെറിയൊരു വട്ടത്തിൽ പൂക്കളും, അതിന്റെ നടുക്കായി ഒരു റോസാപ്പൂവും കാണാൻ കഴിഞ്ഞു. ചേമ്പിന്റെ ഇലകൾ വെട്ടിത്തന്നു ഞങ്ങൾക്ക് ഇരിക്കാൻ. അച്ഛനും അമ്മയും ഞങ്ങൾ 4 കുട്ടികളും അങ്ങനെ പൂക്കളം ഒരുക്കാൻ തുടങ്ങി. അവർ, ഞങ്ങൾ കൊണ്ടുപോയ ഇലകളും പൂക്കളും അവിടെയും ഇവിടെയുമൊക്കെയായി കൊള്ളിച്ചു; ഞങ്ങളുടെ ഒരു സമാധാനത്തിന്. പിന്നെ ലുഡോ ബോർഡ് കളി തുടങ്ങി. അന്നത്തെ ദിവസത്തേക്ക് വേണ്ടി വാങ്ങിയതെന്ന് തോന്നിപ്പിക്കുന്ന ഒരു പുത്തൻ ലുഡോ ബോർഡ്. കളിക്കിടയിൽ ചായയും, ജാഗിരിയും (ഒരു തരം ജിലേബി), പായസവുമൊക്കെ വന്നുകൊണ്ടിരുന്നു. എനിക്ക് ജാഗിരി ഇഷ്ടമാണെന്നു എപ്പോഴോ അവനോട് പറഞ്ഞത് എനിക്കോർമ്മ വന്നു. ഭക്ഷണം പാകം ചെയ്യുന്ന മണമടിച്ചപ്പോൾ അത് ചിരപരിചിതമായ എന്തിന്റെയോ ആണല്ലോ എന്നെനിക്ക് തോന്നാതിരുന്നില്ല. അല്പം കഴിഞ്ഞപ്പോൾ അച്ഛനോടും മക്കളോടും വാഴയില വെട്ടിക്കൊണ്ടുവരാൻ അമ്മ വന്നു പറഞ്ഞു. അച്ഛൻ മുൻപേയും ഞങ്ങൾ പിറകിലുമായി പോയിട്ട് വാഴയിലകൾ വെട്ടിക്കൊണ്ടു വന്നു. ഞങ്ങളോടു പോയി കളിച്ചോളാനും, ഭക്ഷണം തയ്യാറാക്കിയിട്ട് അച്ഛനും അമ്മയും വരാമെന്നും പറഞ്ഞു. അവിടെ അടുത്തുള്ള പറമ്പിലൂടെയൊക്കെ ചുറ്റി നടന്ന്, കാണുന്നവർക്കെല്ലാം അവൻ അതീവ സന്തോഷത്തോടെ ഞങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ടായിരുന്നു. മക്കളേ എന്ന ഉറക്കെയുള്ള വിളികേട്ട്, ചോറായി എന്ന് പറഞ്ഞോണ്ട് അവൻ വീട്ടിലേക്കോടി, പിറകെ ഞങ്ങളും. ചെറിയ ആ നടുമുറിയിൽ തറയിലായി 4 ഇലകൾ ഇട്ടിരുന്നു. ഞങ്ങൾ കഴിച്ചതിനു ശേഷം അച്ഛനും അമ്മയും കഴിച്ചോളാമെന്ന് പറഞ്ഞു. ഞങ്ങളെല്ലാരും നിർബന്ധിച്ചപ്പോൾ ഒടുവിൽ അച്ഛൻ കൂടെയിരുന്നു.
ഇലകളിൽ കണ്ണും നട്ടിരുന്ന ഞങ്ങൾക്ക് മുൻപിലേക്ക് ആദ്യം വന്നു വീണത് വലിയുള്ളി (സവാള) ചേർത്ത തൈരായിരുന്നു. അതിനു പിന്നാലെ മാങ്ങാച്ചാറും, ചമ്മന്തിയും. എന്റെയും കൂടെ വന്നവരുടെയും മുഖത്തു ഒരു ചെറുചിരി വന്നു തുടങ്ങിയിരുന്നു. തലയുയർത്തി അവനെ നോക്കിയപ്പോൾ എങ്ങനുണ്ടെടാ എന്റെ സെറ്റപ്പ് എന്നൊരു ഭാവം അവന്റെ മുഖത്തും. വലിയൊരു പാത്രത്തിൽ ആവിപറക്കുന്ന ബിരിയാണിയുമായി, അമ്മ വീണ്ടും രംഗപ്രവേശം ചെയ്തു. ഞങ്ങളുടെയെല്ലാം മുഖത്ത് ബൾബ് കത്തിയ ഭാവം. മസാലകളും, കയമ അരിയും, കോഴിക്കഷണങ്ങളും ചേർന്ന് അവിടെയാകെ സുഗന്ധം പരത്തി; അതിൽ മയങ്ങി നിൽക്കുന്ന ഞാനുൾപ്പെടെയുള്ള കുറച്ചാത്മാക്കളും. വലിയ തവികളിൽ ബിരിയാണിയും വാത്സല്യവും ചേർത്ത്, ആ അമ്മ വിളമ്പി. ഏറ്റവും കൃത്യമായി വെന്ത അരിമണികളും, ഏറ്റവും നന്നായി യോജിപ്പിച്ച മസാലകളും, ഞങ്ങൾക്ക് സമ്മാനിച്ചത് അന്നോളം കഴിച്ചതിൽ വെച്ച് ഏറ്റവും നല്ല ബിരിയാണിയായിരുന്നു. അതിന്റെ രുചിയിൽ സന്തോഷം കൊണ്ട് കരഞ്ഞു പോകുമോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു. കൂടെയുള്ളവരുടെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. ഞങ്ങൾ ആർത്തിയോടെ കഴിക്കുന്നത് വാത്സല്യം നിറഞ്ഞ കണ്ണുകളോടെ ആ അച്ഛനും അമ്മയും നോക്കുന്നുണ്ടായിരുന്നു. വയറു നിറയെ ബിരിയാണി കഴിച്ച് ഞങ്ങൾ എഴുന്നേറ്റു. കൈകഴുകി വന്ന ഉടനെ, പുറത്തെ ബെഞ്ചിലും, അകത്തു വിരിച്ചിരുന്ന പായിലുമൊക്കെയായി കിടന്ന് ഞങ്ങൾ 4 പേരും ഉറക്കം പിടിച്ചു. വൈകുന്നേരം എണീറ്റപ്പോൾ അമ്മ നല്ല കട്ടൻ ചായ ഉണ്ടാക്കി തന്നു. അത് കുടിച്ചോണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു, ഞങ്ങളെല്ലാരും ബിരിയാണി ഇഷ്ടപെടുന്ന ആൾക്കാരാണെന്നു അറിയാവുന്നതു കൊണ്ടാണ് അന്ന് ബിരിയാണി തന്നെ വച്ചതെന്ന്. ബിരിയാണി ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് എങ്ങനെ മറുപടി പറയണം എന്നെനിക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ ആളുകൾ (മുസ്ലീങ്ങൾ) വെക്കുന്ന പോലെ ആയിട്ടുണ്ടാവില്ലെന്നും, എന്നാലും അമ്മയൊന്നു ശ്രമിച്ചു നോക്കിയതാണെന്നും പറഞ്ഞപ്പോൾ, ഇനിയും വന്നാൽ ഇത് പോലത്തെ ബിരിയാണി ഉണ്ടാക്കിതരണമെന്ന് ഞങ്ങൾ പറഞ്ഞു. ശരിക്കും, കോഴിക്കോട്ടെ തലമൂത്ത, എണ്ണം പറഞ്ഞ വെപ്പുകാർ ഉണ്ടാക്കുന്ന ബിരിയാണിയോട് കിടപിടിക്കുന്നതായിരുന്നു അന്ന് അമ്മ ഉണ്ടാക്കിയ ബിരിയാണി എന്ന കാര്യത്തിൽ എനിക്കിപ്പോഴും ഒരു സംശയവുമില്ല.
ആ അച്ഛന്റെയും അമ്മയുടെയും ഏകമകന്റെ, അക്കാലത്തെ ചുരുക്കം സുഹൃത്തുക്കളിൽ ഒരാളായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങളോട് അവർ എത്രത്തോളം സ്നേഹം കാണിച്ചു എന്നതിന്, ഞങ്ങളെ കാത്തിരുന്നു ഞങ്ങളോടൊപ്പം ഒരുക്കിയ പൂക്കളവും, അന്നേക്ക് വേണ്ടി വാങ്ങിയ ലുഡോ ബോർഡും, എനിക്കായി കരുതിയ ജാഗിരിയും, പിന്നെ അമ്മ ഞങ്ങൾക്കായി മാറ്റിവെച്ച ബിരിയാണി കൈപ്പുണ്യവും, മാത്രം മതി തെളിവായിട്ട്. ആ ബിരിയാണി, സദ്യയെന്ന യാഥാസ്ഥിതികതക്കു മേലെ ആ വീട്ടുകാർ ഞങ്ങളോടുള്ള സ്നേഹത്തിനും ഞങ്ങളുടെ രുചികൾക്കും എത്രത്തോളം പ്രാധാന്യം നൽകി എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു.
ഒരുപാട് വർഷങ്ങൾ ഓണത്തിനും വിഷുവിനും ഒക്കെയായി വീണ്ടും ഞങ്ങളവിടെ ഒത്തുകൂടി. ആഘോഷങ്ങളുടെ പേര് മാറിയെങ്കിലും, പൂക്കളത്തിനു പകരം മാലപ്പടക്കങ്ങൾ വന്നെങ്കിലും, ഒരു കാര്യത്തിന് മാത്രം മാറ്റമുണ്ടായിരുന്നില്ല; ഇലയിൽ സദ്യക്ക് പകരം ആ അമ്മ സ്നേഹത്തോടെ വിളമ്പുന്ന ബിരിയാണിക്കും, അതിന്റെ രുചിക്കും.
വാൽക്കഷ്ണം: ഇത് പോലുള്ള ബിരിയാണികൾ തിന്നു വളർന്ന ഞാൻ, മലബാറിനു താഴേക്കുള്ള പ്രദേശങ്ങളിലെ പല കടകളിലും പോയി, പൈൻ ആപ്പിളും, എസ്സെൻസും ഒക്കെയിട്ട് മധുരിപ്പിച്ച ബിരിയാണി കഴിച്ച്, ഇത് ബിരിയാണിയല്ല എന്ന് പറഞ്ഞു വഴക്കുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതില് വലിയ അത്ഭുതമൊന്നുമില്ല. തീറ്റദോഷം കൊണ്ടാണെന്നു കരുതി ക്ഷമിച്ചേരെ.
അടിക്കുറിപ്പ്: ചെറുപ്പത്തിൽ ഞാനൊരു ബിരിയാണി ആയിരുന്നെങ്കിലും, ഇപ്പൊ ഞാൻ ബിരിയാണിയുമല്ല, വട്ടയപ്പവുമല്ല, സദ്യയുമല്ല. പണ്ട് പച്ച നിറത്തോട് ചെറിയ ചായ്‌വുണ്ടായിരുന്നെങ്കിലും, ഇപ്പൊ പച്ചയോ, ചുമപ്പൊ, കാവിയോ താൽപര്യമില്ല; പ്രത്യേക മമതയോ പുച്ഛമോ ഇല്ല. മിട്ടായി തെരുവും, സ്വരാജ് റൗണ്ടും, മട്ടാഞ്ചേരിയും, മുല്ലക്കലും, ചാല മാർക്കറ്റും ഒരു പോലെ പ്രിയങ്കരം; അത് പോലെ തന്നെ നരസിംഹ മന്നാടിയാരും, മംഗലശ്ശേരി നീലകണ്ഠനും.
യാഥാസ്ഥിതികതകളില്ലാത്ത, മുൻവിധികളില്ലാത്ത അഭിവാദ്യങ്ങൾ...





























പാണിയേലി പോര് - തൊമ്മൻകുത്ത് - കാൽവരി മൗണ്ട് - അഞ്ചുരുളി - ഒക്ടോബർ 2016

പാണിയേലി പോര് - തൊമ്മൻകുത്ത് - കാൽവരി മൗണ്ട് - അഞ്ചുരുളി 

അന്നൊരു ബുധനാഴ്ച. ഓഫീസിലെ ജോലിയൊക്കെ കഴിഞ്ഞു ഹോസ്റ്റൽ റൂമിലെത്തി ചുമ്മാ ഇരിക്കുമ്പോ ഒരു നേരംപോക്ക് തോന്നി, കേരളത്തിലെ, ഞാനിതു വരെ പോകാത്ത സ്ഥലങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കുക. അങ്ങനെ സഞ്ചാരി ഗ്രൂപ്പിൽ നിന്നും, പിന്നെ എന്റെ ഓർമയിൽ നിന്നുമൊക്കെ സ്ഥലങ്ങളെടുത്ത് ലിസ്റ്റിൽ ഇടാൻ തുടങ്ങി. ആലോചിക്കുന്തോറും ലിസ്റ്റിന്റെ നീളം കൂടിക്കൂടി വന്നപ്പോ തൽക്കാലത്തേക്ക് അതവിടെ നിർത്തി.

വെള്ളിയാഴ്ച വൈകുന്നേരം. വീക്കെന്ഡിലേക്ക് പ്ലാനൊന്നും ഇട്ടിട്ടില്ല. ചുമ്മാ സ്ഥലങ്ങളുടെ ലിസ്റ്റെടുത്തു നോക്കി. ഒരു യാത്രയ്ക്ക് കവർ ചെയ്യാവുന്ന ഒരു 3 - 4 സ്ഥലങ്ങൾ മാർക്ക് ചെയ്തു. ബസിൽ പോകാനായിരുന്നു പ്ലാൻ. ശനിയാഴ്ച രാവിലെ സ്ഥലം വിടാമെന്നു വിചാരിച്ചു. ആ പ്ലാനും ഉറപ്പിച്ചു മനക്കോട്ട കെട്ടിക്കൊണ്ട് ഉറങ്ങാൻ കിടന്നു.

രാവിലെ എണീറ്റപ്പോ കുറച്ചു മിസ്സ്ഡ് കോൾസ് കണ്ടു. നോക്കുമ്പോ യാത്ര പ്രിയനായ ഒരു സുഹൃത്താണ്. വിളിച്ചപ്പോൾ, താങ്കൾ സ്ഥലത്തുണ്ടെന്ന് അറിഞ്ഞെന്നും അപ്പോൾ എന്തായാലും യാത്ര കാണുമല്ലോയെന്നും, അവൻ പറഞ്ഞു. ഞാനവനോട് യാത്രയുണ്ടെന്നു പറയുകയും, എന്റെ പ്ലാൻ അവതരിപ്പിക്കുകയും ചെയ്തു. കേട്ടപ്പോൾ അവനും ഇഷ്ടപ്പെട്ടു. അങ്ങനാണേൽ അവന്റെ കാറിൽ പോകാമെന്നായി. അത് കേട്ടപ്പോൾ ഞാൻ പ്ലാനിലേക്ക് 2 സ്ഥലങ്ങൾ കൂടെ കൂട്ടിച്ചേർത്തു. നിന്നും ഇരുന്നും തിരിഞ്ഞും ഉച്ചയായി. അവൻ വീണ്ടും വിളിച്ചപ്പോൾ, പ്ലാൻ കുറച്ചൂടെ വലുതായൊന്നും 2 പേരും കൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നും പറഞ്ഞു. അങ്ങനെ പ്ലാൻ തയ്യാറായി: 1 കാറ് - 4 പേര് - റൂട്ട്: പാണിയേലി പോര് - തൊമ്മൻകുത്ത് - കാൽവരി മൗണ്ട് - അഞ്ചുരുളി - തങ്ങൾപ്പാറ - ഇല്ലിക്കൽകല്ല്.

ഉച്ചതിരിഞ്ഞ് ഇറങ്ങുമ്പോഴേക്കും നല്ല മഴയുണ്ടായിരുന്നു. ആദ്യത്തെ യാത്ര അങ്കമാലി - പെരുമ്പാവൂർ - കുറുപ്പംപടി/ഓടക്കാലി വഴി പാണിയേലി പോര് ആണ്. അങ്കമാലി കഴിഞ്ഞു കാലടിയിൽ നിന്ന് ഇടത്തോട്ട് കോടനാടേക്കുള്ള ഒരു വഴിയുണ്ട്. മാപ്പ് നോക്കിയപ്പോൾ ആ റൂട്ടിലെ കുറെ ഉൾവഴികളിലൂടെ പോയാൽ പാണിയേലി പോര് എത്തിച്ചേരാമെന്നു മനസ്സിലായി. അങ്ങനെ കാലടിയിൽ നിന്നു ഞങ്ങൾ ഇടത്തോട്ടു തിരിഞ്ഞു. കാലടിയിൽ നിന്ന് കോടനാടിന്നടുത്തൂടെ, മലയാറ്റൂർ - ചെട്ടിനട - ക്രാരിയേലി (ഓരോരോ പേരുകളേയ്) റൂട്ടിലൂടെ ഞങ്ങൾ ചോദിച്ചു ചോദിച്ചു പോയി. ഈ വഴിയിലെ ചെറു കവലകളും, കലുങ്കുകളും, മലയാറ്റൂര് കഴിഞ്ഞുള്ള പാലവുമെല്ലാം നല്ല കാഴ്ചകളാണ്. കോടനാടിന്റെ സാമീപ്യമുള്ളത് കൊണ്ട്, അതിന്റെയൊരു ഇരുട്ടും തണുപ്പും അത് വേറെ. പാണിയേലി കവല കാണാൻ ഒരു പ്രത്യേക ചന്തമാണ്‌. ആളുകൾക്ക് സൊറ പറഞ്ഞിരിക്കാനുള്ള കുറച്ചു കൽകെട്ടുകളും നല്ല 2 ചായക്കടകളും ഉണ്ടവിടെ. ആ കവലയിൽ നിന്നു നേരെ പോയാൽ പാണിയേലി പോര്, വലത്തോട്ടു പോയാൽ ഓടക്കാലി. തിരിച്ച് അങ്കമാലി പോകുന്നവർക്ക്, ഈ വഴി പോയി അല്പം കഴിഞ്ഞു കുറുപ്പംപടി ഭാഗത്തേക്കു തിരിയുന്നതായിരിക്കും നല്ലത്. പാണിയേലി കവലയിൽ നിന്ന് ഏകദേശം 2 കിമി കാണും പോരിലേക്ക്. ഒരു Y കവല കാണാം. അവിടുന്ന് താഴേക്ക് മണ്ണിട്ട റോഡിലൂടെ ഇറങ്ങി വേണം പോരിലേക്ക് പോകാൻ. വലതുഭാഗത്ത് മുകളിലേക്കുള്ള റോഡ് മലയാറ്റൂർ വനം ഡിവിഷൻറെ ഉൾപ്രദേശങ്ങളിലേക്കാണ്. ആ പരിസരം ആകെമൊത്തത്തിൽ വളരെ മനോഹരമാണ്. കാട്ടിനുള്ളിലേക്കുള്ള വഴികൾ ഇടയ്ക്കിടെ കാണാം, എന്ന് വെച്ച് കേറിച്ചെല്ലാൻ നിൽക്കരുത്. പോരിലേക്കുള്ള പ്രവേശന ഫീസ് ആളൊന്നിന് 10 രൂപയാണ്. ഏകദേശം 4.30 വരെ പ്രവേശനം അനുവദിക്കും. പോരിലെ പോരാട്ടമൊക്കെ കഴിഞ്ഞപ്പോഴേക്കും ചെറിയ വിശപ്പൊക്കെ തോന്നിത്തുടങ്ങിയിരുന്നു. രാവിലെ കഴിച്ച മസാലദോശയും ഉഴുന്നുവടയും ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നു. പാണിയേലി കവലയിൽ തിരിച്ചെത്തി ചായയും പഴംപൊരിയും കഴിച്ചു. അപ്പപ്പോൾ ഉണ്ടാക്കിക്കിട്ടിയ ചൂടു പഴംപൊരികൾ ഏകദേശം 15 എണ്ണം ഞങ്ങൾ 4 പേരുംകൂടെ കഴിച്ചു. മാവ് തീർന്നൂന്ന് ഉറപ്പാക്കിയിട്ടാണ് ഞങ്ങൾ അവിടം വിട്ടത്. നേരെ ഓടക്കാലിക്ക്.

അന്ന് ഇടുക്കി ജില്ലയിൽ ഹർത്താലായിരുന്നു. പക്ഷേ ഞങ്ങൾ ഇടുക്കി ജില്ലയിൽ പ്രവേശിക്കുമ്പോഴേക്കും ഹർത്താൽ സമയം കഴിഞ്ഞിരുന്നു. തൊമ്മൻകുത്തിലേക്ക് അന്നേ ദിവസം ഇനി പോകാൻ പറ്റില്ല, അപ്പോ ഇനി അന്ന് രാത്രി തങ്ങാനുള്ള സെറ്റപ്പ് നോക്കാമെന്നു തീരുമാനിച്ചു. തൊമ്മന്കുത്തിനു ഏറ്റവും അടുത്തുള്ള പ്രധാന പട്ടണം തൊടുപുഴയാണ്, ഏകദേശം 20 കിമി. ഫാമിലി ഒക്കെ ആയിട്ട് പോകുമ്പോൾ തൊടുപുഴയായിരിക്കും നല്ല ഓപ്ഷൻ. ആദ്യം ഞങ്ങളുടെ പ്ലാൻ ഓടക്കാലി - കോതമംഗലം വഴി തൊടുപുഴ പോകാനായിരുന്നു. പിന്നെയോർത്തു, തൊമ്മൻകുത്തിനു ഏറ്റവും അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് ചെറിയ സെറ്റപ്പിൽ വല്ലോം തങ്ങാമെന്ന്. അങ്ങനെ കോതമംഗലത്തു നിന്നു, തൊടുപുഴ വഴിക്ക് പോകാതെ, കാളിയാർ റൂട്ടിലേക്ക് വണ്ടി തിരിച്ചു. പോകുന്ന വഴിക്കൊന്നും ലോഡ്‌ജുകളുടെ ലക്ഷണമൊന്നും കണ്ടില്ല. അഥവാ ഒന്നും കിട്ടിയില്ലെങ്കിൽ തൊടുപുഴക്ക് പോകാം എന്നുള്ളത് കൊണ്ട് പ്രശ്നമില്ലായിരുന്നു. പോത്താനിക്കാട് തീരെ ചെറുതല്ലാത്തൊരു അങ്ങാടിയാണ്. അവിടെ ചോദിച്ചപ്പോൾ കുറച്ചു മുന്നോട്ട് പോയാൽ പൈങ്ങോട്ടൂർ എന്ന സ്ഥലത്ത് നല്ലൊരു ഹോട്ടൽ ഉണ്ടെന്നു പറഞ്ഞു. പൈങ്ങോട്ടൂര് ഒരു കവലയുണ്ട്, നേരെ പോയാൽ കാളിയാർ/തൊമ്മൻകുത്ത്, വലത്തോട്ട് പോയാൽ തൊടുപുഴ, ഇടത്തോട്ട് പോയാൽ തലക്കോട്/അടിമാലി/മൂന്നാർ. അവസാനം പറഞ്ഞ മൂന്നാർ റൂട്ടിൽ നല്ലൊരു ഹോട്ടൽ (കാഴ്ച്ചയിൽ മാത്രം) കണ്ടു. കയറിച്ചെന്നു ചോദിച്ചപ്പോൾ റൂമൊന്നിനു 3000 രൂപ. അതിൽ പരമാവധി മൂന്നു പേരെയേ കയറ്റു, അപ്പോൾ ബാക്കിയുള്ളവനെ എന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ മറ്റൊരു റൂം കൂടി എടുക്കണമെന്നായി. അപ്പോൾ ആകെമൊത്തം 6000 രൂപ, അതും രാവിലെ നേരത്തെ എണീറ്റ് പോകാനുള്ള ഞങ്ങളോട്. റൂം കാണിച്ചു തരാൻ പറഞ്ഞപ്പോൾ, അയാൾ പ്രാർത്ഥിച്ചു കഴിയുന്നവരെ കാത്തിരിക്കണമത്രേ. അതും കഴിഞ്ഞു വീണ്ടും അര മണിക്കൂർ കാത്തിരിക്കണമത്രേ റൂം വൃത്തിയാക്കി കിട്ടാൻ. അവിടെ ഒരൊറ്റ അതിഥികളും ഇല്ലാത്തതിന്റെ കാര്യം മനസ്സിലായി. വില്ലേജ് ഓഫീസിലൊക്കെ പോയി അപേക്ഷയൊക്കെ കൊടുത്തിട്ട്, കുറെ കാലം കഴിഞ്ഞൊക്കെ കാര്യം സാധിച്ചു കിട്ടില്ലേ? ആ ഒരു രീതിയാണ്, ഈ സ്വർണത്തിൽ പണിഞ്ഞ രാജകൊട്ടാരത്തിനും, അവിടിരിക്കുന്ന മഹാമന്ത്രിക്കും (രാജാവ് സ്ഥലത്തില്ല). സലാം പറഞ്ഞ് അവിടുന്നിറങ്ങി. 

പിന്നെയും മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ വണ്ണപുറം എന്ന സ്ഥലത്തെത്തി. അവിടെ അന്വേഷിച്ചപ്പോൾ ഒരു അരിക്കട നടത്തുന്ന ഇക്കാക്കയുടെ അടുത്തേക്ക് വിട്ടു. അങ്ങേരോട് റൂമുണ്ടോന്നു ചോദിച്ചു മുഴുമിപ്പിക്കേണ്ടി വന്നില്ല, അപ്പോഴേക്കും തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി. ഇടനാഴിയിലൂടെ നടന്നു റൂമിന്റെ മുൻപിലെത്തി. പുറത്തേക്ക് നോക്കിയപ്പോൾ ഒരമ്പലവും, പാടവും പിന്നെ ഒരു മലയുടെ നല്ല ഉഗ്രൻ വ്യൂ ഉം. റൂമിൽ 2 ഡബിൾകോട്ടു ബെഡ്, വാഷ് ബേസിൻ, വർക്ക് ഏരിയ, ഷെൽഫ്, ബാത്ത്റൂം, പിന്നെയും കുറെ സ്ഥലം ബാക്കി. എത്രയാ വാടകയെന്നു ചോദിച്ചപ്പോൾ 500 രൂപ എന്ന് പറഞ്ഞു. കേട്ടത് 500 എന്ന് തന്നെയാണെന്ന് ഉറപ്പിക്കാൻ ഒന്നൂടെ ചോദിച്ചു. അപ്പോൾ തൊട്ടടുത്ത റൂമാണെങ്കിൽ 300 മതി എന്നായി. അത് കുറച്ചൂടെ ചെറുതായിരുന്നു. അങ്ങനെ 500 ൻറെ റൂം ഉറപ്പിച്ചു. ഒരാൾക്ക് ചിലവ് വെറും 125 രൂപ, അതൊരു ലോട്ടറി തന്നെയായിരുന്നു. ഇനി അടുത്ത ചടങ്ങിലേക്ക്; രാത്രിഭക്ഷണം. ചുറ്റുമുള്ള ചെറിയ തട്ടുകടകളിലൊന്നും കാര്യമായിട്ട് ഒന്നുമില്ല. ഒരു സ്ഥലത്തു പൊറോട്ടയും സാമ്പാറും, വേറൊരു സ്ഥലത്തു കപ്പ മാത്രം, കറിയൊന്നുമില്ല, അങ്ങനെ അങ്ങനെ. കാര്യമെന്താന്നു ചോദിച്ചാൽ ഒന്നുമില്ല, ഹർത്താൽ തന്നെ. അങ്ങനെ വന്നവഴിക്ക് കുറച്ചു പോയി നോക്കിയപ്പോൾ ഒരു തട്ടുകട കണ്ടു. ചോദിച്ചപ്പോൾ നല്ല ചൂട് ദോശയും, പോത്തിറച്ചിയും ഉണ്ടെന്നു പറഞ്ഞു. 4 പ്ലേറ്റ് ഇറച്ചി നിരനിരയായിട്ട് വന്നുപോയി. കട അടക്കാറായോണ്ട് ബാക്കി വന്ന അര പ്ലേറ്റ് ഇറച്ചി സൗജന്യമായും തന്നു. അതും പോരാഞ്ഞു ഓംലെറ്റും ബുൾസൈയും ചായയും വാങ്ങിത്തകർത്തു, ആകെമൊത്തം ബഹളം. വളരെ നിസ്സാര തുകയെ ബില്ലായുള്ളു. ആ സ്ഥലത്തങ്ങു കൂടിയാലോന്നു ആലോചിച്ചുപോയി. തിരിച്ചു പോകുന്ന വഴിക്ക്, പഴയ സിനിമ ടാക്കീസുകളെ അനുസ്മരിപ്പിക്കുന്ന ഒരു ബിയർ പാർലർ കണ്ടു, അവിടെയും കേറി (അല്ലാ, ചുമ്മാ ആ വഴി പോയപ്പോ... ഇങ്ങനെ) തിരിച്ചു റൂമിൽ വന്നു, കുറച്ചു നേരം സംസാരിച്ചിരുന്നു, 12 മണിയോടെ എല്ലാരും ഉറങ്ങി.

രാവിലെ എണീറ്റു തൊട്ടടുത്തുള്ള (തലേന്ന് അടച്ചിട്ടിരുന്ന) ഒരു കടയിൽ കേറി ഭക്ഷണം കഴിച്ചു. നല്ല വൃത്തിയുള്ള സ്ഥലവും, രുചികരമായ ഭക്ഷണവും, ഉഗ്രൻ സർവീസും. 4 പേരും കൂടെ കഴിച്ചിട്ടും 200 രൂപയിൽ താഴെയേ ആയുള്ളൂ. അവിടുന്ന് അല്പം മുന്നോട്ട് പോയാൽ കാളിയാറിലേക്കും, മുള്ളരിങ്ങാടേക്കും, തൊമ്മൻകുത്തിലേക്കുമുള്ള വഴികൾ കാണാം. ഏകദേശം 15 മിനിട്ടുകൾ കൊണ്ട് ഞങ്ങൾ തൊമ്മൻകുത്തിന്റെ കവാടത്തിലെത്തി. കവാടത്തിനരികെ തന്നെ കാണുന്ന വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത്. അതിന്റെ മുകളിലേക്കുള്ള മറ്റു കുത്തുകൾ (വെള്ളച്ചാട്ടങ്ങൾ) കാണാൻ വനംവകുപ്പിന്റെ പാസ്സ് എടുക്കണം; ഒരാൾക്ക് 20 രൂപ. നല്ല ഇരുട്ടു വീണു കിടക്കുന്ന ഒരുഗ്രൻ നടപ്പാതയാണ് അവിടെ നമ്മളെ കാത്തിരിക്കുന്നത്. ആ വഴി, മലയാറ്റൂർ ഡിവിഷനിലെ ഉൾക്കാട്ടിലുള്ള ഉറവകളിൽ നിന്ന് രൂപം കൊണ്ട പുഴയുടെ തീരത്തൂടെയാണ്. പുഴ ഒഴുകി മൂവാറ്റുപുഴയിൽ ചേരുകയും, പിന്നെ തൊടുപുഴയോടൊപ്പം പെരിയാറിൽ ചെന്നുചേരുകയും ചെയ്യുമെന്ന് അറിയാൻ കഴിഞ്ഞു. ഈ പുഴയിൽ തൊമ്മന്കുത്ത് കൂടാതെ, 9 വെള്ളച്ചാട്ടങ്ങൾ കൂടെയുണ്ട്. അവയിൽ 2 എണ്ണം വരെയേ നമുക്ക് സാധാരണ ഗതിയിൽ പ്രവേശനമുള്ളൂ. കൂടുതൽ മുകളിലേക്ക് പോകണമെങ്കിൽ ട്രെക്കിങ്ങ് പാക്കേജ് എടുക്കണം. ആ യാത്രയിൽ ധാരാളം മൃഗങ്ങളെ കാണാമെന്നു അവിടെയുള്ള ഗാർഡ് പറഞ്ഞു. ഒരിടത്തു പോലും പുഴയിലേക്കിറങ്ങാൻ അനുവാദമില്ല (30 ഓളം പേർ മരിച്ചിട്ടുണ്ട് ഇവിടെ). വേനൽക്കാലമൊഴികെയുള്ള സമയങ്ങളിൽ പുഴത്തീരത്ത് ഭക്ഷണം പാകം ചെയ്തു കഴിക്കാവുന്നതാണ്.  വഴിയിലുടനീളം അതിമനോഹരങ്ങളായ തീരങ്ങൾ കാണാം, അവിടെയൊക്കെ പോയിരിക്കാൻ നല്ല രസമാണ്. ആ വഴിയിലെ ആദ്യത്തെ കുത്തായ ഏഴുനിലക്കുത്ത് എത്തുന്നതിനു മുൻപായി വനംവകുപ്പിന്റെ ഒരു ഏറുമാടം ഉണ്ട്. അതിൽ നമുക്ക് കയറിയിരിക്കാം (ഒരു സമയത്തു പരമാവധി 3 പേർ).  ഏഴുനിലക്കുത്തിൽ വെള്ളം ഏഴുനിലകളായിട്ടാണ് ചാടുന്നത്. നിലകൾ തീരെ ചെറുതായതിനാൽ, ഏഴെണ്ണമുണ്ടെന്നു കണ്ടാൽ മനസ്സിലാവില്ല. ഒരകലത്തിൽ നിന്ന് കാഴ്ച കാണാം, കമ്പിവേലിക്കുള്ളിലൂടെ കയറാൻ നോക്കിയാൽ ഗാർഡുമാർ വെടിവെച്ചിടും (ചുമ്മാ, പക്ഷെ നല്ല പോലെ പോയി വന്നാൽ, അതല്ലേ നല്ലത്. വെള്ളത്തിൽ പലയിടത്തും കണ്ണിൽപ്പെടാത്ത ആഴമുള്ള കുഴികളുണ്ട്.) പ്രവേശനകവാടത്തൂന്ന്, ഒരു കിമി ഇൽ താഴെ ദൂരമേ ഈ കുത്തു വരെയുള്ളൂ. അടുത്ത കുത്തായ തേൻകുഴിക്കുത്തിലേക്ക് ഏകദേശം ഒരു കിമി കൂടെ. ആ കുത്തിലേക്ക് നടന്നു പോകവേ ഒരു ഗാർഡിനെ പരിചയപ്പെട്ടു. അദ്ദേഹം ഞങ്ങളെ സാധാരണ വഴിയിൽ നിന്ന് താഴേക്കിറക്കി പുഴയുടെ തൊട്ടടുത്തുള്ള പാറകളിലൂടെ കൊണ്ടുപോയി. അത് നല്ലൊരു അനുഭവമായിരുന്നു (വഴുക്കൽ ശ്രദ്ധിക്കണം; ഞാൻ 2 വട്ടം വീണു). നമ്മൾ അവിടുന്ന് കയറിയെത്തുക തേൻകുഴിക്കുത്തിനു തൊട്ടടുത്താണ്. അവിടുന്ന് കാഴ്ച കണ്ടിട്ട് പിന്നെ തിരിച്ചിറങ്ങണം. അവിടുന്ന് അപ്പുറത്തേക്ക് പ്രവേശനമില്ല (ട്രക്കിങ്ങുകാർ ഒഴികെയുള്ളവർക്ക്). വഴി അടച്ചിട്ടിരിക്കുന്നയിടം വരെ ഒന്ന് പോയി കണ്ടു. പിന്നെയങ്ങോട്ട് ശരിക്കുള്ള വഴിയൊന്നുമില്ല. ആനകൾ ആ അടച്ചിരിക്കുന്ന ഭാഗം വരെയൊക്കെ വരാറുണ്ടെന്ന് പറഞ്ഞു. പണ്ടൊരിക്കൽ വന്നിട്ട് നേരത്തെ പറഞ്ഞ ഏറുമാടം വരെയെത്തുകയും, അത് അടിച്ചുപൊളിക്കുകയും ചെയ്തുവത്രേ. ഞങ്ങൾ തിരിച്ചിറങ്ങി, ഒരു കാപ്പിയും കുടിച്ചോണ്ട് റോഡിലൂടെ നടന്നു തൊമ്മന്കുത്ത് വെള്ളച്ചാട്ടം കുറച്ചു നേരം കണ്ടിരുന്നു. അവിടുന്ന് അടുത്ത ലക്ഷ്യമായ കാൽവരിമൗണ്ടിലേക്ക് തിരിച്ചു.

തൊടുപുഴ - ചെറുതോണി വഴി പോയാൽ മതി ശരിക്കും. പോകാത്ത റൂട്ടിൽ യാത്ര ചെയ്യണമെന്ന ആഗ്രഹമുള്ളോണ്ട് മറ്റൊരു വഴി തപ്പിപ്പിടിച്ചു. ആ വഴിയെ കുറിച്ച് അവിടെയുള്ളൊരു ചേട്ടനോട് ചോദിച്ചപ്പോൾ പറഞ്ഞത് വളരെ സമയലാഭം ഉണ്ടാകുമെന്നായിരുന്നു. അങ്ങനെ തൊമ്മൻകുത്ത് നിന്ന് വെണ്മണി - കഞ്ഞിക്കുഴി - ചേലച്ചുവട് റൂട്ട് ഞങ്ങൾ ഫിക്സ് ചെയ്തു. ആ വഴിയെ പറ്റി ഇപ്പൊ എന്താ പറയുക; പ്ലാനിങ്ങിൽ ഒരു 7 - 8 ഹെയർപിൻ ഉണ്ടായിരുന്നത്, സമയവും പണവും ലാഭിക്കാൻ വേണ്ടി നേരെ കുത്തനെ ആക്കിയാൽ എങ്ങനെയിരിക്കും, ആ അത് തന്നെ. പക്ഷെ, ജനവാസം കുറവുള്ള ആ മേഖലയിലൂടെയുള്ള ഡ്രൈവ് രസകരമായിരുന്നു. പണ്ടൊരിക്കൽ മൂന്നാർ പോകവെ, നേർവഴി പോകാതെ മുള്ളരിങ്ങാട്ടേക്ക് തിരിഞ്ഞു കയറി ഈ റൂട്ടിലെ വെണ്മണിയിലെങ്ങാനും എത്തിയിരുന്നതായി ഓർക്കുന്നു. ചേലച്ചുവടും ചെറുതോണിയും കടന്നു കട്ടപ്പന പോകുന്ന വഴിയിൽ, കുറച്ച് ഹട്ടുകൾ ഒക്കെയുള്ള നല്ലൊരു കടയിൽ നിന്ന് ഊണ് കഴിച്ചു. ചോറും മോരുകറിയും പോത്തിറച്ചിയും മീൻ പൊരിച്ചതും എല്ലാം ഉഷാറായിരുന്നു. അവിടുന്ന് കുറച്ചു ദൂരം കൂടെ പിന്നിട്ടു ഞങ്ങൾ കാൽവരി മൗണ്ടിലെത്തി. (ഒരാൾക്ക് ടിക്കറ്റിനു 20 രൂപ, പാർക്കിംഗ് ഫീസ് 20 രൂപ.) നല്ല ചുട്ട വെയിലത്തായിരുന്നു ഞങ്ങളവിടെ എത്തിയത്. അവിടെ 3 ദിശകളിലും കാഴ്ചകളുണ്ട്. നേരെ പോയാൽ ഇടുക്കി ഡാമിന്റെ സംഭരണിയുടെ നല്ല ഉഗ്രൻ വ്യൂ കിട്ടും. അവിടെ കുന്നിന്റെ ചെരുവിലൂടെ കുറച്ചു ദൂരം ഇറങ്ങി തിരികെ കയറിയപ്പോഴേക്കും ക്ഷീണിച്ച് ഒരു വഴിയായിരുന്നു. പിന്നെ  ഇടത്തോട്ട് കുരിശുമല ഭാഗത്തേക്ക് നടന്നു. ആ വഴിക്ക് കുന്നിന്റെ ഏറ്റവും മുകളിലായി കുരിശുകൾ കാണാം. കുറെ ദൂരം കയറിയിട്ട് തിരിച്ചിറങ്ങി. അവിടെ വലതുഭാഗത്തേക്ക് നടന്നാൽ കോട്ടേജുകൾ ഒക്കെ കാണാം. വെയിലാറിയപ്പോൾ കോട്ടേജുകൾക്കടുത്തുള്ള പാറപ്പുറത്ത് കിടന്നു കുറച്ചു നേരം ഉറങ്ങി. പിന്നെ വീണ്ടും സംഭരണിയുടെ സൈഡിലേക്ക് നടന്നു. അവിടെ പുൽത്തകിടികൾക്കിടയിലുള്ള നടപ്പാതയിൽ കുറെ മഞ്ഞ ബെഞ്ചുകൾ ഇട്ടിട്ടുണ്ട്. നല്ല കാറ്റത്ത് അതിൽ കിടന്നു ഞാൻ കുറച്ചു നേരം മയങ്ങി. അങ്ങനെയൊരു 4 മണിയോടെ കാൽവരി മൗണ്ടിൽ നിന്ന് ഇറങ്ങി. അവിടുന്ന് കട്ടപ്പന പരിസരത്ത് പോകാതെ അഞ്ചുരുളിക്ക് ഒരു കുറുക്കുവഴിയുണ്ട്. ചോദിച്ചു ചോദിച്ചു പോണം.

സായാഹ്നത്തിലെ, നല്ല താഴ്ന്നു തുടങ്ങിയ വെയിലിൽ ഞങ്ങൾ അഞ്ചുരുളിയിൽ എത്തി. കാഞ്ചിയാർ സംഭരണിയുടെ കാഴ്ച്ച അതിമനോഹരമാണ് (കാൽവരി മൗണ്ടിൽ നിന്ന് വിദൂരതയിൽ കണ്ട സംഭരണിയുടെ ഒരു ഭാഗം). അതിവിശാലമായ ആ സംഭരണിയിൽ ആകെ ഒരേയൊരു വഞ്ചിയും അതിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പ്രായമായ ഒരു മനുഷ്യനെയും കണ്ടു. അവിടുന്ന് വലത്തോട്ട് പോയാൽ അഞ്ചുരുളിയിലെ പ്രശസ്തമായ ആ ടണൽ കാണാം. ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കുന്ന സ്രോതസ്സുകളിൽ ഒന്ന് ഇവനാണ്. ടണലിലൂടെ വരുന്ന വെള്ളം ഒരു വെള്ളച്ചാട്ടത്തിലൂടെ സംഭരണിയിലെത്തുന്നു. ദയവായി ഇവിടെ പോകുന്നവർ വളരെയധികം ശ്രദ്ധിക്കുക; ടണൽ കാണുന്നതിനു വേണ്ടി കയറി നിൽക്കാൻ ആകെയൊരു ചെറിയ പാറയെ ഉള്ളൂ. അവിടുന്ന് തെല്ലൊന്നനങ്ങിയാൽ വെള്ളച്ചാട്ടത്തിലേക്ക് വീണേക്കാം. യാതൊരു ശ്രദ്ധയും ഇല്ലാതെ ആളുകൾ ഓടിക്കേറി പാറയിലേക്ക് ചാടുന്നത് കാണാം, ചിലർ കൊച്ചുകുഞ്ഞുങ്ങളെയൊക്കെ പിടിച്ചോണ്ട്. അതിനടുത്തായി സൂചനാ ബോർഡുകളോ, സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ല. കുറെ പേര് ഇവിടെ വീണു മരിച്ചിട്ടുമുണ്ട്. അവിടുത്തെ കാഴ്ചകളൊക്കെ കണ്ടു കഴിഞ്ഞപ്പോഴേക്കും ഏകദേശം ഇരുട്ട് വീണു തുടങ്ങിയിരുന്നു. കൊച്ചിക്ക് ഏതു വഴി തിരിച്ചിറങ്ങുമെന്നുള്ള ചർച്ച തുടങ്ങി (തങ്ങൾപാറ - ഇല്ലിക്കൽ കല്ല് പ്ലാൻ ഇതിനിടെ ഉപേക്ഷിച്ചിരുന്നു). അങ്ങനെ നേരെ വിട്ടു, കുട്ടിക്കാനം റോഡിന് . കാഞ്ചിയാറൊക്കെ പിന്നിട്ട് അല്പദൂരം കഴിഞ്ഞു ഉപ്പുതറ എന്ന സ്ഥലത്തെത്തി വഴി ചോദിച്ചു, അവിടുന്നൊരു കുറുക്കുവഴിയും കിട്ടി, എങ്ങോട്ടാ, വാഗമൺ തന്നെ. വഴി അല്പം മോശമായിരുന്നു, പോരാത്തതിനു പെരും മഴയും. ഏത് നേരത്താണെലും വാഗമണിലെ വിശാലവും വിജനവുമായ റോഡുകളിൽ ചുമ്മാ നില്ക്കാൻ ഒരു രസം തന്നെയാ. വാഗമൺ പരിസരത്തൂന്ന് ചായയും കുടിച്ചു ഞങ്ങൾ ടീക്കോയ് - ഈരാറ്റുപേട്ട റൂട്ട് പിടിച്ചു. ഈരാറ്റുപേട്ട - പാലാ - കൂത്താട്ടുകുളം - മൂവാറ്റുപുഴ ആയിരുന്നു റൂട്ട്. പാലായിൽ എത്തിയപ്പോൾ നല്ല വിശപ്പായിരുന്നു. അവിടെ രാജധാനിയിൽ കയറി, നല്ല പൊറോട്ടയും, പോർക്കും, ബീഫും അടിച്ചു ഞങ്ങൾ വെച്ച് പിടിച്ചു, കൂരക്ക് ചേരാൻ.

ശുഭം!














Tuesday, October 18, 2016

ഇക്കരെ അക്കരെ ഇക്കരെ

 നട്ടെല്ലു വെള്ളമാക്കികൊണ്ടിരിക്കുന്ന ഒരു സോളോ ട്രിപ്പിന്റെ അവസാനദിനങ്ങളിൽ ആയിരുന്നു ഞാൻ അന്ന് - 2016 - സെപ്റ്റംബർ 17 ശനിയാഴ്ച്ച. ഇപ്പോ ഉള്ളത് കേരള - തമിഴ്‌നാട് അതിർത്തി പട്ടണമായ കുമളിയിൽ (ഇടുക്കി ജില്ല). മധുരയിൽ നിന്നാണ് ഇവിടെയെത്തിയത്. മധുരയിൽ നിന്ന് തേനി വന്നിട്ട് കുമളി (ചിന്നമാനൂർ - ഉത്തമപാളയം - കമ്പം വഴി) പോണോ, അതോ സൂര്യനെല്ലി/കോട്ടഗുഡി റൂട്ടിൽ കയറി ബോഡിനായ്ക്കന്നൂർ (കൊടങ്ങിപട്ടി വഴി) പോണോ എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. എന്റെ ഒറ്റയ്ക്കുള്ള ഈ യാത്രയുടെ അവസാനഘട്ടത്തിൽ എന്റെയൊപ്പം ചേരാൻ വേണ്ടി ഒരു സുഹൃത്ത് ചെന്നൈയിൽ നിന്നു മധുരയിൽ വന്നിരുന്നു. അവന് അന്ന് വൈകീട്ട് കുമളിയിൽ നിൽക്കാനാണ് താല്പര്യം എന്നെന്നോട് പറഞ്ഞിരുന്നു. അങ്ങനെ കുമളിക്ക് പോകാൻ തീരുമാനിച്ചു.

>>> നോട്ട്: തേനിയിൽ നിന്ന് കമ്പം വന്നിട്ട്, സുരുളി എന്നൊരു വെള്ളച്ചാട്ടം കാണാൻ പോകാവുന്നതാണ്. 15 കിമി കമ്പത്തു നിന്ന്. സമയപരിമിധി മൂലം പോകാൻ പറ്റിയില്ല.<<<

തേനിയിൽ നിന്ന് കമ്പം വന്നു, അവിടത്തെ ബസ് സ്റ്റാൻഡിൽ നിന്ന് എരിവുള്ള കുറെ പലഹാരങ്ങളൊക്കെ വലിച്ചുവാരി തിന്നു. ഇതിനിടെ ഒരു അമ്മൂമ്മ വന്നിട്ട് എന്തേലും കൊടുക്കാൻ പറഞ്ഞു. അവരെ ഒരു ചായക്കടയിൽ കൊണ്ടുപോയി എന്താണ് വേണ്ടതെന്നു ചോദിച്ചപ്പോൾ അവർ ഓറഞ്ച് ഫ്ലേവർ വണ്ടർ കേക്ക് ചൂണ്ടി കാണിച്ചു. അവർക്ക് അതെടുത്തു കൊടുത്തപ്പോൾ അവരൊന്നു കൈകൂപ്പിയിട്ട് നടന്നകന്നു. കുറച്ച് പലഹാരങ്ങൾ കയ്യിലെടുത്തു നടന്നിട്ട് കുമളിക്കുള്ള ബസിൽ കയറി.ഒരു മുക്കാൽ മണിക്കൂർ യാത്രയെ ഉള്ളൂ അവിടുന്ന് കുമളിക്ക്. കുമളിക്ക് 2 ടിക്കറ്റ് പറഞ്ഞിട്ട് കാഴ്ചകളൊക്കെ കണ്ടങ്ങനെ ചാരിയിരുന്നു യാത്ര ചെയ്തു. അല്പദൂരം കഴിഞ്ഞപ്പോൾ റോഡ് സൈഡിൽ കുറെ ആളുകളെ കണ്ടു. അടുത്തെത്തിയപ്പോൾ കാര്യം മനസ്സിലായി, അവിടത്തെ മുന്തിരിത്തോപ്പുകൾ കാണാൻ വന്നവരാണ്. സുഹൃത്തിനെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവൻ തല പുറത്തിട്ട് ഈ കാഴ്ച കണ്ടോണ്ടിരിക്കുകയായിരുന്നു. അടുത്ത ഷോട്ട് എന്താന്ന് വെച്ചാൽ, മുന്തിരിത്തോപ്പിലൂടെ നടക്കുന്ന ഞങ്ങളുടെ ക്ലോസ് അപ്പ് ആണ്. മുന്തിരിത്തോപ്പുകൾക്കിടയിലൂടെ കുറെ നടന്നു, അവിടുത്തെ മുന്തിരികളിൽ നിന്നുണ്ടാക്കിയതെന്നു പറയപ്പെടുന്ന ഫ്രഷ് വീഞ്ഞ് കുടിച്ചു (സത്യം പറയാലോ, നല്ല തല്ലിപൊളിയാണ്). കമ്പത്തു നിന്ന് കുമളിക്ക് പോകുന്ന അടുത്ത ബസിനായി കാത്തിരുന്നു. ഒരൊറ്റ ബസും ആ സ്റ്റോപ്പിൽ നിർത്തില്ല എന്ന് പതിയെ മനസ്സിലായി തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ ഒരു ഓട്ടോക്കാരൻ ആളൊന്നിന് പത്തു രൂപ വാങ്ങി ഞങ്ങളെ അടുത്ത കവലയിൽ വിട്ടു. അവിടുന്ന് ഉടനെ തന്നെ കുമളിക്ക് ബസും കിട്ടി. അവിടത്തെ ലോവർ ക്യാമ്പ് മുതൽ കുമളി വരെയുള്ള ചുരം കിടിലമാണ്. അങ്ങനെ ഞങ്ങൾ അക്കരെ നിന്ന് കുമളി ചെക്ക്പോസ്റ്റ് വഴി ഇക്കരെയെത്തി (കേരളത്തിൽ എത്തി, അയിനാണ് :D).

കുമളിയിൽ നിന്നു തേക്കടിക്കു പോകുന്ന വഴിയിലുള്ള ആ മനോഹരമായ റിസോർട്ടിന്റെ (800 രൂപക്ക്, 2 പേർക്ക് താമസിക്കാൻ നല്ലൊരു കിടിലൻ റൂം) പിറകിലായുള്ള പുൽത്തകിടിയിൽ ചാരിയിരുന്നു, നടന്നുകൊണ്ടിരിക്കുന്ന ആ യാത്രയെ കുറിച്ചോർത്തു. കുടിച്ചുക്കൊണ്ടിരുന്ന ചൂടുകാപ്പിയുടെ ഓരോ കവിളും യാത്രയുടെ ഫ്ലാഷ്ബാക്കിനു കൂടുതൽ ഉന്മേഷം പകർന്നു. ശരിക്കും സുഖമുള്ള അനുഭവം, പ്രത്യേകിച്ചും തമിഴ്‍നാട്ടിലെ ചൂടിൽ നിന്ന് ഇടുക്കിയിലെ തണുപ്പിലെത്തിയപ്പോൾ.
സെപ്റ്റംബർ 9 നു രാത്രി തൃശൂർ ന്നു വിട്ടതാ, 8 - 9 ദിവസങ്ങളായി ഈ കറക്കം തുടങ്ങിയിട്ട്. പോയ ദിവസങ്ങളിലെ അനുഭവങ്ങളിങ്ങനെ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു. തെങ്കാശിയിലെ ചന്തകളും, തൂത്തുക്കുടിയിലെ ഭക്ഷണശാലകളും, ഏർവാടിയിലെ ദർഗയും, രാമേശ്വരത്തെ സൂര്യോദയവും, ധനുഷ്കോടിയിലെ ഇടിഞ്ഞു പൊളിഞ്ഞ പള്ളിയും, തഞ്ചാവൂരിലെ ക്ഷേത്രത്തിനടുത്ത്, ഞാൻ തളർന്നു കിടന്നുറങ്ങിപ്പോയ പാർക്കിംഗ് സ്പേസിലെ ബെഞ്ചും, കുംഭകോണത്തെ ചുട്ടുപൊള്ളുന്ന വെയിലത്തു തിളച്ചു മറിയുന്ന കുമ്പതീർത്ഥവും, വേളാങ്കണ്ണിയിൽ സുനാമി ദുരന്തബാധിതരെ താമസിപ്പിച്ചേക്കുന്ന ഇടുങ്ങിയ ആ കോളനിയും, നാഗപട്ടണത്തെ കടലോര ഗ്രാമങ്ങളും, പോണ്ടിച്ചേരിയിലെ ആ മനോഹരമായ നാലുകെട്ട് സ്റ്റൈലിൽ ഉള്ള റിസോർട്ടും, മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്ന് പ്രഭാതത്തിൽ കേട്ട ഓം നമഃ ശിവായ ധ്വനികളും, ഉസിലാംപട്ടി യിലെ വഴിയോര കച്ചവടക്കാരും അങ്ങനെ ഓരോന്നോരോന്നും, ഒരു ഫിലിം പോലെ അങ്ങനെ ഓർത്തു തണുപ്പത്ത് കിടക്കാൻ നല്ല രസമായിരുന്നു. പിറ്റേന്നു ഞായറാഴ്ച, യാത്ര അവസാനിക്കുകയാണ്, അത് കൊണ്ട് തന്നെ ആ ദിവസം അവിസ്മരണീയമാക്കണമെന്നു മനസ്സിലുറപ്പിച്ചു. എഴുന്നേറ്റു പുറത്തിറങ്ങി ഭക്ഷണം കഴിച്ചു, സുഹൃത്തിനു ചെന്നൈയിലേക്ക് തേനിയിൽ നിന്നുള്ള ബസ് ബുക്ക് ചെയ്തു. (കുമളിയിൽ നിന്നുള്ള ഡയറക്റ്റ് ബസിൽ സീറ്റില്ലാരുന്നു, പക്ഷേ കുമളിയിൽ നിന്ന് തേനി വരെ ഡ്രൈവർ സീറ്റിനടുത്തുള്ള സീറ്റിൽ കൊണ്ടുപോയിട്ട്, അവിടുന്ന് ചെന്നൈ ബസിൽ കയറ്റി വിടാമെന്ന് പറഞ്ഞു.) അപ്പോൾ ഞായറാഴ്ചത്തെ പ്ലാൻ എന്തായാലും, സുഹൃത്തിനെ 6 മണിക്കു മുൻപ് കുമളിയിൽ തിരിച്ചെത്തിക്കണം. 6.30 നു കുമളിയിൽ നിന്ന് കേറി 8.30 നു  തേനിയിൽ എത്തി, അവിടുന്ന് 9.15 നു ചെന്നൈ ബസ് കേറുക എന്നതാണ് അവന്റെ പരിപാടി. ചോദിച്ച സംശയങ്ങളൊക്കെ വീണ്ടും വീണ്ടും ചോദിച്ചു ടൂർ ഓപ്പറേറ്ററെ നല്ലോണം വെറുപ്പിച്ചു. ഇത്രയൊക്കെ കളിച്ചിട്ടും കുമളി തിരിച്ചെത്താനാവാതെ വേറൊരു വഴിക്ക് തേനിയിൽ പോയി ചെന്നൈക്ക് ബസ് കേറേണ്ടി വന്നു അവന്; ആ കഥ വഴിയേ വായിക്കാം.

വിചാരിച്ചതിനെക്കാളും വൈകിയാണ് ഞായറാഴ്ച ഉണർന്നത്. എണീറ്റയുടനെ തന്നെ പ്ലാനിംഗ് തുടങ്ങി. ഇടുക്കിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന പ്രധാന വഴികൾ നോക്കി. തലേന്നു യാത്ര ചെയ്ത കുമളി - കമ്പം, പിന്നെ മൂന്നാർ - മറയൂർ - ചിന്നാർ - ഉദുമൽപേട്ട, പൂപ്പാറ - ബോഡിമെട്ടു - ബോഡിനായ്ക്കന്നൂർ, വണ്ടൻമേട് - കമ്പംമെട്ട് - കമ്പം. ഇതിൽ അവസാനം പറഞ്ഞ 2 റൂട്ടുകളിൽ മുൻപ് പോയിട്ടില്ല. അതോടെ പ്ലാൻ തീരുമാനമായി.
കുമളിയിൽ നിന്ന് കട്ടപ്പന അല്ലെങ്കിൽ വണ്ടൻമേട് പോകുന്നു, അവിടുന്ന് കമ്പംമെട്ട് വഴി തമിഴ്‍നാട്ടിൽ കേറുന്നു, അവിടുന്ന് കമ്പം - ബോഡിനായ്ക്കന്നൂർ പോയി, ബോഡിമെട്ടു വഴി കേരളത്തിൽ കയറി പൂപ്പാറ എത്തുന്നു, പൂപ്പാറയിൽ നിന്നു സുഹൃത്ത് കുമളിക്ക് തിരിച്ചു വരുന്നു, ഞാൻ പൂപ്പാറയിൽ നിന്ന് ഉടുമ്പൻചോല - നെടുങ്കണ്ടം - കട്ടപ്പന - തൊടുപുഴ വഴിയോ, അല്ലെങ്കിൽ  മൂന്നാറോ രാജാക്കാടോ പോയി മലയിറങ്ങി അടിമാലി വഴിയോ, തൃശ്ശൂർക്കോ കൊച്ചിക്കോ പോകുന്നു. ഇതായിരുന്നു പ്ലാൻ.

കുമളിയിൽ നിന്ന് കട്ടപ്പനക്ക് പല വഴികളുണ്ട്; ആനവിലാസം - കാഞ്ചിയാർ വഴി, അണക്കര - പുറ്റടി - വണ്ടൻമേട് വഴി(അതാണ് കുമളി - മൂന്നാർ ഹൈവേ), പിന്നെയും ഒന്നോ രണ്ടോ വഴികൾ വേറെയുമുണ്ട്.  ഞങ്ങൾ രണ്ടും കുമളിയിൽ നിന്നു വണ്ടൻമേട് വഴി കട്ടപ്പനക്കുള്ള പ്രൈവറ്റ് ബസ് കയറി. സുഹൃത്തിനു ഒരു വിന്ഡോ സീറ്റ് തരപ്പെട്ടു. ഞാൻ, ഒരു പയ്യനോട് കെഞ്ചി കെഞ്ചി അവന്റെ വിന്ഡോ സീറ്റ് സംഘടിപ്പിച്ചെടുത്തു, സന്തോഷത്തിനു വേണ്ടി അവനു കുറച്ചു കപ്പലണ്ടിയും കൊടുത്തു. നേരിയ മഴയുണ്ടായിരുന്നത് യാത്രയുടെ മാറ്റു കൂട്ടി. ഈ വഴിക്ക് ഒരു കിടിലൻ പള്ളിയുണ്ട്, സ്ഥലപ്പേര് ഓർക്കുന്നില്ല. തമിഴ്‍നാട്ടിൽ കയറിയും ഇറങ്ങിയുമൊക്കെയാണ് ഈ റൂട്ട് പോകുന്നത് എന്ന് തോന്നുന്നു. കണ്ടക്ടറുമായി സൗഹൃദം സ്ഥാപിച്ചതിലൂടെ, കട്ടപ്പനയോ വണ്ടൻമേടോ പോകേണ്ടതില്ലെന്നും, പുറ്റടി എന്ന സ്ഥലത്ത് ഇറങ്ങിയിട്ട് പിറകെ വരുന്ന നെടുങ്കണ്ടം ബസിൽ കയറിയാൽ കമ്പംമെട്ട് എത്താമെന്നും അറിയാൻ കഴിഞ്ഞു. നെടുങ്കണ്ടം പോകുന്ന ബസ് എന്തിനു കമ്പംമെട്ട് വഴി ചുറ്റി പോകണമെന്ന് ഞാനോർത്തു; എന്തായാലും അങ്ങനൊരു റൂട്ടിൽ ബസ് സർവീസ് ഉണ്ട്. പുറ്റടി ബസ് സ്റ്റോപ്പിൽ ഇറങ്ങി നിവരുമ്പോഴേക്കും നെടുങ്കണ്ടം ബസ്സെത്തി, വലത്തോട്ടുള്ള വഴിയിൽ തിരിച്ചു നിർത്തി. റോഡ് ക്രോസ്സ് ചെയ്തു ഓടിപ്പോയി ബസിൽ കയറി. വിൻഡോ സീറ്റ് കിട്ടിയില്ല. സുഹൃത്തിന്റെ അടുത്തിരുന്ന ചേട്ടൻ അല്പദൂരം കഴിഞ്ഞപ്പോൾ അവനു വിൻഡോ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് കണ്ടു. പുറ്റടിയിൽ നിന്ന് നെറ്റിത്തൊഴു - തങ്കച്ചൻ കട വഴിയാണ് ബസ്. നല്ല ഉഗ്രൻ മലയാളം - തമിഴ് ചുവയുള്ള ആ റൂട്ട് അതിമനോഹരമായിരുന്നു. കമ്പംമെട്ട് ചെക്ക്പോസ്റ്റിനടുത്ത് ഞങ്ങളെ ഇറക്കി, ബസ് ഇടത്തോട്ട് തിരിഞ്ഞു. നേരെ പോയാൽ ചെക്ക്പോസ്റ് കടന്നു തമിഴ്‌നാട്, ഇടത്തോട്ട് പോയാൽ കൂട്ടാർ - തൂക്കുപാലം വഴി നെടുങ്കണ്ടം. (തൂക്കുപാലം കവല, നമുക്ക് രാമക്കൽമേട്‌ നിന്ന് കട്ടപ്പന പോകുമ്പോ കാണാം. പണ്ടൊരിക്കൽ ആ കവലയിൽ വെച്ച്  ഇടത്തോട്ട് കമ്പംമെട്ട് എന്നും വലത്തോട്ട് കട്ടപ്പന എന്നും ബോർഡ് കണ്ടത് ഓർക്കുന്നു). ചെക്ക്‌പോസ്റ്റിൽ പോലീസുകാരുടെ ചെക്കിങ്ങ് മാമാങ്കം, കമ്പത്തു നിന്ന് ഇടുക്കിക്കും തിരിച്ചും, കഞ്ചാവ് കൊണ്ടുപോകുന്നവരെ പൊക്കാനുള്ള നിൽപ്പാണ്. കമ്പത്തേക്കു അവിടുന്ന് ബസ് സർവീസ് ഇല്ലാന്ന് പറഞ്ഞു കേട്ടു. സർവീസ് ജീപ്പുണ്ട്; കൊള്ളാം, കമ്പംമെട്ട് നിന്ന് ജീപ്പിൽ ചുരമിറങ്ങി കമ്പത്തെത്താം. ജീപ്പിനുള്ളിൽ ഞങ്ങൾ ബാഗ് വെച്ച് പുറത്തിറങ്ങി. ശങ്ക മൂത്തിട്ട്, അവിടെയൊരു കുറ്റിക്കാട്ടിൽ മൂത്രമൊഴിക്കാൻ പോയ എന്നെ ഒരു അമ്മച്ചി ഓടിച്ചു തിരിച്ചു ജീപ്പിൽ കയറ്റി, നല്ല തെറിയുടെ അകമ്പടിയോടെ. പിന്നെ വേറൊരു വഴിക്ക് കുറച്ച് നടന്നു കാര്യം സാധിച്ചൂന്നു വരുത്തി തിരിച്ചു ജീപ്പിൽ കയറി.

ജീപ്പ് പുറപ്പെട്ടു. അതിമാരക റൂട്ട് തന്നെ! ഹെയർപിന്നുകൾ ഇറങ്ങുമ്പോൾ, കമ്പം ടൗണിന്റെ വിദൂര ദൃശ്യങ്ങൾ തെളിഞ്ഞു വരും. അധികം ബഹളമൊന്നുമില്ലാത്ത നല്ല ഭംഗിയുള്ളൊരു ചുരം. ആളൊന്നിന് ഇരുപത് രൂപ, കമ്പം വരെ. അവിടുന്ന് ജീപ്പ് ആളെ കയറ്റി തിരിച്ചു കമ്പംമെട്ട് വരും. ജീപ്പിറങ്ങി നടന്ന് ഒരു ബസ് സ്റ്റോപ്പിലെത്തി. വയറ് കത്തിത്തുടങ്ങിയിരുന്നു. ഏതായാലും ബോഡിനായ്ക്കന്നൂരെത്തിയിട്ട് (ബോഡി എന്നും പറയും) കഴിക്കാമെന്നു വെച്ചു. കമ്പത്തൂന്നു പ്രധാനമായും 2 വഴികളാണ് ബോഡിക്കുള്ളത്. കമ്പം - തേനി റൂട്ടിൽ പോയിട്ട് ഏകദേശം തേനി എത്താൻ നേരം, ഇടത്തോട്ട് തിരിഞ്ഞു, തേനി - മൂന്നാർ റൂട്ടിൽ കയറിയാണ് ഒരു വഴി. ഇതാണെങ്കിൽ ഈ യാത്രയുടെ ഒരു 75 % ഇന്നലെ ഇങ്ങോട്ട് വന്ന വഴി (തേനി - കമ്പം) തന്നെയാകും  പിന്നെയുള്ളത് കമ്പത്തൂന്നു കോമ്പയി - തേവാരം വഴിയുള്ള ഒരുൾനാടൻ റൂട്ട്. ബസ് വന്നപ്പോൾ ഓടിക്കയറി. തേവാരം വഴിയാകണേന്നു ശരിക്കും ആശിച്ചു പോയി. അല്പദൂരം കഴിഞ്ഞു ഉത്തമപാളയം എന്ന ഒരു ചെറുപട്ടണത്തിനു മുൻപായി ഒരു Y കവലയുണ്ട്. അവിടുന്ന് ഇടത്തോട്ട് പോയാൽ തേവാരം, വലത്തോട്ട് പോയാൽ തേനി. മോഹഭംഗം വരുത്തിക്കൊണ്ട് ബസ് വലത്തോട്ട് തിരിഞ്ഞു. ചെറിയൊരു നിരാശ തോന്നിയെങ്കിലും, ഇതൊക്കെ എന്ത്, നമുക്ക് ബോഡി - പൂപ്പാറ ചുരം എന്ന മാസ്മരിക ഐറ്റം വരാനുണ്ടല്ലോ എന്നോർത്ത് ആശ്വസിച്ചു. ഉത്തമപാളയം ബസ് സ്റ്റാൻഡിൽ നിന്ന് ആളെക്കയറ്റിയ ബസ് കമ്പം ദിശയിലേക്ക് തന്നെ തിരിച്ചു പോകുന്നതറിഞ്ഞ നിമിഷം മനസ്സിൽ തണുപ്പടിച്ചു. Y കവലയിലെത്തി ഏകദേശം ഒരു യൂ-ടേൺ എടുക്കുന്ന പോലെ തേവാരം റൂട്ടിലേക്ക് തിരിച്ചു. കോമ്പയി - തേവാരം റൂട്ട് മിക്കയിടത്തും വരണ്ടുണങ്ങിയിട്ടാണ്. അല്പദൂരം അങ്ങനേ പോയാൽ കാറ്റാടി യന്ത്രങ്ങളൊക്കെ കാണാം. വിചാരിച്ചതിനേക്കാൾ നേരത്തെ ബോഡി എത്തി. ബസ് സ്റ്റാൻഡിൽ എത്തിയിട്ട് ആദ്യം ചെയ്ത കാര്യം പൂപ്പാറയ്ക്കു ബസ്സുണ്ടോ എന്ന് അന്വേഷിക്കലായിരുന്നു. സ്റ്റാൻഡിന്റെ ഒരൊഴിഞ്ഞ കോൺ ചൂണ്ടിക്കാണിക്കപ്പെട്ടു. അവിടത്തെ ഏറ്റവും അറ്റത്തെ 2 പ്ലാറ്റ് ഫോമുകളിൽ  ഒന്നിൽ എഴുതിയത് കോട്ടഗുഡി എന്നും മറ്റേതിൽ സൂര്യനെല്ലി എന്നും ആയിരുന്നു. കോട്ടഗുഡി സ്റ്റാൻഡിലാണ് കുരങ്ങിണി, കോട്ടഗുഡി ബസുകൾ വരിക. സൂര്യനെല്ലി സ്റ്റാൻഡിലാകട്ടെ, സൂര്യനെല്ലി, പൂപ്പാറ, മൂന്നാർ  ബസുകളും. തമിഴ് നടി മനോരമയെ അനുസ്മരിപ്പിക്കുന്ന ഒരു അമ്മച്ചി അവിടെ ചായക്കട നടത്തിയിരുന്നു. അവിടുന്ന് എന്തൊക്കെയോ വലിച്ചുവാരി കഴിച്ചു. പുറത്തിറങ്ങി ഊണ് കഴിക്കാൻ തോന്നിയില്ല; ബസ്സെങ്ങാനും പോയാലോന്നു പേടിച്ചിട്ട്. ചോദിച്ചപ്പോഴെല്ലാം ബസ് ഉടനെ വരുമെന്നായിരുന്നു മറുപടി. പൂപ്പാറ എത്തിയിട്ട് വിശദമായിട്ട് കഴിക്കാമെന്നുറപ്പിച്ചു ബസും കാത്തങ്ങനെയിരുന്നു.

ഏകദേശം 1.30 ആയപ്പോഴാണ് ഞങ്ങൾ കാത്തിരിപ്പു തുടങ്ങിയത്. അര മണിക്കൂർ കഴിഞ്ഞു, ഒരു മണിക്കൂർ കഴിഞ്ഞു, ബസ് വന്നില്ല. ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ പറക്കുംതളിക സിനിമയിൽ ചെടിയും മരങ്ങളും കൊണ്ടലങ്കരിച്ച ദിലീപിന്റെ ബസ് കല്യാണവീട്ടിലേക്ക് വന്ന പോലെ, നിറയെ ആളുകളും, കുട്ടയും, വട്ടിയും, ചാക്കുകെട്ടുകളുമൊക്കെയായിട്ട് ഒരു കേരള സ്റ്റേറ്റ് ബസ് വന്നു (തേനി - മൂന്നാർ ബസ്). അതിൽ കേറുന്നത് പോട്ടെ, ഉള്ളോട്ടൊന്നു നോക്കാൻ പോലും പറ്റുമായിരുന്നില്ല. തേനിയിൽ നിന്ന് അവധി കഴിഞ്ഞു വരുന്ന പൂപ്പാറ, മൂന്നാർ ഭാഗങ്ങളിൽ ജീവിക്കുന്ന തമിഴന്മാരായിരുന്നു ബസ് മുഴുവൻ. ഒന്നോ രണ്ടോ പേർ എങ്ങനൊക്കെയോ ആ ബസിൽ തൂങ്ങിപ്പിടിച്ചു പോയി. ഫുൾ ടെൻഷൻ, ഇനിയുള്ള ബസുകൾ അതിനേക്കാൾ ഭീകരമായിരിക്കാനാണ് ചാൻസ്. മൂന്നാറിലേക്കുള്ള ബസ് കയറാൻ കാത്തിരിക്കുന്നവരുടെ എണ്ണമാണെങ്കിൽ മിനിട്ട് വെച്ചു കൂടിക്കൊണ്ടിരിക്കുന്നു. കാത്തിരിപ്പു പിന്നെയും നീണ്ടു. അവസാനം ഒരു അതിബുദ്ധി വരെ ആലോചിച്ചു. തേനിയിൽ പോയി മൂന്നാർ ബസ് കയറുക; അവിടുന്നാണല്ലോ ബസ് എടുക്കുന്നത്, അതുകൊണ്ട് സീറ്റ് കിട്ടാൻ ചാൻസുണ്ട്. അങ്ങനെ ഓർത്തോർത്തിരുന്നപ്പോ ദേ വരുന്നു പൂപ്പാറ വഴിയുള്ള ബസ്. നോക്കിയപ്പോൾ മൂന്നാറിലേക്കല്ല, ഖജനാപ്പാറ എന്ന് ഒരുവിധം വായിച്ചെടുത്തു. ബസിലാണെങ്കിൽ ഒടുക്കത്തെ തിരക്ക്. എങ്ങനെയോ വലിഞ്ഞു കയറി സ്റ്റെപ്പിന്റെ മുകളിൽ നിന്നു. അപ്പോ ഏറ്റവും പിറകിലെ സീറ്റിലിരിക്കുന്ന ഒരമ്മാവൻ (അദ്ദേഹത്തെ പിന്നീട് പരിചയപ്പെട്ടു - റഹീം സർ) അല്പം കഴിഞ്ഞാൽ മൂന്നാർ ബസ് വരുമെന്നും, അതില് ഇത്ര തന്നെ തിരക്കുണ്ടാകില്ലെന്നും പറഞ്ഞു. അതിന്റെ കാരണമെന്താന്നു വെച്ചാൽ, ഈ ബസിൽ യാത്ര ചെയ്യുന്നവർ മിക്കവരും ഖജനാപ്പാറയിലെ ആദിവാസിക്കുടികളിലേക്കുള്ളവരാണ്, എന്ന് അറിയാൻ കഴിഞ്ഞു. എന്നോട് എങ്ങോട്ടാന്നു ചോദിച്ചപ്പോൾ തൃശ്ശൂർക്കാണെന്നു ഞാൻ പറഞ്ഞു. കുമളി - പൊൻകുന്നം വഴി പോകാലോ എന്നദ്ദേഹം ചോദിച്ചപ്പോൾ ഈ വഴി കാണാനുള്ള കൊതി കൊണ്ടു വന്നു പെട്ടതാണെന്ന് പറഞ്ഞു. അങ്ങനെ മനസ്സില്ലാമനസ്സോടെ ആ ബസിറങ്ങി.

ഇതിനിടക്ക് വേറൊരു ചർച്ച പുരോഗമിക്കുന്നുണ്ടായിരുന്നു. പൂപ്പാറ പോയാൽ 6 മണിക്ക് തിരിച്ചു കുമളി എത്തില്ലാന്നു ഏതാണ്ടുറപ്പായിരുന്നു. എങ്കിൽ നമ്മുടെ സുഹൃത്ത് അവിടുന്ന് നേരിട്ട് തേനിക്കു പോയി ചെന്നൈക്കുള്ള രാത്രിവണ്ടി പിടിക്കാമെന്നു പറഞ്ഞു. അവസാനം കുറച്ചു നേരം നോക്കിയിട്ട്, പൂപ്പാറ ബസ് വരുവാണെങ്കിൽ, പൂപ്പാറ ഇറങ്ങിയ ഉടനെ അടുത്ത ബസ് കയറി തിരിച്ചു ബോഡി വഴി തേനിക്കു പോകാമെന്നായി. ടൂർ ഓപ്പറേറ്ററെ വിളിച്ചു, കുമളിയിൽ നിന്നു തേനിക്കുള്ള ബസിൽ, ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ ഇരിക്കാൻ താനുണ്ടാകില്ലെന്നും തേനിയിൽ നേരിട്ടു പോയി ചെന്നൈ ബസ് കേറിക്കോളാമെന്നും അവൻ വിളിച്ചു പറഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ മൂന്നാർ ബസെത്തി. ഓടിക്കയറിയെങ്കിലും സീറ്റൊന്നുമില്ലായിരുന്നു. പുറത്തേക്കു കുറച്ചെങ്കിലും കാണാവുന്ന രീതിയിൽ വളഞ്ഞു നിന്നിട്ട് ആ യാത്ര തുടങ്ങി. പശ്ചിമഘട്ടത്തിലെ ഏറ്റവും ഭംഗിയുള്ള ചുരങ്ങളിൽ ഒന്നായ ബോഡി - പൂപ്പാറ ചുരം അങ്ങനെ പശുവിനെ പോലെ നിന്ന് കണ്ടങ്ങനെ പോയി. ഒരൊറ്റ ഫോട്ടോ പോലും എടുക്കാൻ പറ്റിയില്ല. ബസ് വളരെ പതുക്കെയാണ് പോയത്. കേരള അതിർത്തിയോട് അടുക്കുംതോറും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ മാരക ഫീൽ ആയിരുന്നു. തണുപ്പിങ്ങനെ മൂക്കിലടിച്ചു കയറും. അതിർത്തിയായ ബോഡിമെട്ടിൽ കുറെ നേരം പിടിച്ചിടുമെന്നു പറയുന്നത് കേട്ടതോടെ പ്ലാൻ വീണ്ടും മാറ്റേണ്ടിവരുമെന്നു ബോധ്യമായി. അങ്ങനെ എന്റെ സുഹൃത്ത് ബോഡിമെട്ടിൽ ഇറങ്ങിയിട്ട്, തിരിച്ചു ബസിൽ കയറി ബോഡി വഴി തേനിക്ക് പോകാമെന്നു തീരുമാനമായി. ഞരങ്ങിയും മൂളിയും ബസ് ബോഡിമെട്ടിലെത്തി.

സുഹൃത്തുക്കളെ, ഈ ബോഡിമെട്ട് എന്നു പറഞ്ഞാൽ ഒരു സംഭവം തന്നെയാണ്. അതൊരു മലയുടെ ഉച്ചിയാണ്, അവിടുന്ന് കുറച്ചു ചുരമിറങ്ങിയാൽ മതികെട്ടാൻ ചോല നാഷണൽ പാർക്കിന്റെ ഓരത്തൂടെ പൂപ്പാറ എത്താം. ബോഡിമെട്ടിലിറങ്ങിയ ഞങ്ങൾ ഓരോ ചായ കുടിച്ചു. ഒരു തേനി ബസ് ഏകദേശം പുറപ്പെടാറായി നിൽപ്പുണ്ടായിരുന്നു. അതിൽ സീറ്റുണ്ടെന്നു കണ്ടപ്പോൾ സുഹൃത്ത് അതിൽ തിരിച്ചു പോകാമെന്നു പറഞ്ഞു. ചെക്ക്പോസ്റ്റിനപ്പുറം വരെ നടന്നു കുറച്ചു ഫോട്ടോസൊക്കെ എടുത്തു. യാത്രാമൊഴിയായി ഞാൻ സുഹൃത്തിനോട്, ഫേസ്ബുക്കിൽ കവർ ഫോട്ടോ ആക്കാൻ വേണ്ടി ചാർളി സ്റ്റൈലിൽ ഒരു ഫോട്ടോ എടുത്തുതരാൻ പറഞ്ഞു. ചെക്ക്പോസ്റ്റിനടുത്ത് നിന്ന് കൈയ്യൊക്കെ വിരിച്ചു ഞാൻ പോസ് ചെയ്തു. ചാർളി ആയോ എന്നുള്ളത് വേറെ കാര്യം, ഹുഹുഹു. അങ്ങനെ ആ മലമുകളിൽ വെച്ചു ഞങ്ങൾ വഴിപിരിഞ്ഞു. ബോഡിമെട്ടിൽ നിന്ന് മതികെട്ടാൻ ചോല വഴിയുള്ള യാത്ര പറഞ്ഞറിയിക്കാൻ പറ്റില്ല; നല്ല ഉഗ്രൻ കാലാവസ്ഥയും. സുഹൃത്തിനെ പറഞ്ഞു വിട്ടു കഴിഞ്ഞപ്പോളാണ് ഇനി ഞാനെന്തു ചെയ്യുമെന്ന ചിന്ത വന്നത്. ശരിയാണല്ലോ, പൂപ്പാറ ഇറങ്ങിയിട്ട് അടിമാലിക്കോ കട്ടപ്പനക്കോ ബസ് കിട്ടിയില്ലെങ്കിലോ? 6 മണി ആവാറായ സ്ഥിതിക്ക് കട്ടപ്പനക്ക് ബസ് കിട്ടില്ലെന്ന്‌ എനിക്ക് ബോധ്യമായി. കാരണം, പൂപ്പാറ - കട്ടപ്പന റൂട്ടിലുള്ള ഉടുമ്പന്ചോലയിൽ വെച്ച്, പണ്ടൊരിക്കൽ ഞാൻ 5.30 നുള്ള ലാസ്‌റ് ബസ് മിസ്സായിട്ട് നെടുങ്കണ്ടം വരെ ഓട്ടോയിൽ പോയിട്ടുണ്ട്. നെടുങ്കണ്ടത്തൂന്നാണ് പിന്നെ കട്ടപ്പനക്ക് ബസ് കിട്ടിയത്. (ആ യാത്രയെ പറ്റി എഴുതണമെന്നുണ്ട്, പിന്നീടാവട്ടെ). പൂപ്പാറ ഇറങ്ങാതെ മൂന്നാർക്കു പോയാൽ അവിടുന്ന് ഏതേലും ബസ് കിട്ടാൻ ചാൻസുണ്ട്. പക്ഷെ, ബ്ലോക്കിൽ പെട്ട് ഞാൻ തുലയും. ആരോടേലും ഒന്ന് ചോദിച്ചാലോ എന്നോർത്തു തിരിഞ്ഞു നോക്കിയപ്പോൾ, ദേ നല്ലൊരു പുഞ്ചിരിയുമായി ഒരു ചേട്ടൻ. പരിചയപ്പെട്ടപ്പോൾ, അദ്ദേഹം അടിമാലിക്കടുത്തുള്ള ഏതോ ഉൾഗ്രാമത്തിലെ പള്ളിയിലെ പാസ്റ്ററാണ്, ഇപ്പോൾ തിരുനെൽവേലിയിൽ നിന്ന് വരികയാണെന്ന് പറഞ്ഞു. ഞാനും ഏതാനും ദിവസങ്ങൾക്കു മുൻപ് തിരുനെൽവേലിയിൽ ഉണ്ടായിരുന്നെന്നു ഞാൻ പറഞ്ഞു. അദ്ദേഹത്തോട് ഞാനെന്റെ പ്ലാൻ അവതരിപ്പിച്ചു (ഒന്നുകിൽ പൂപ്പാറ - ഉടുമ്പൻചോല - നെടുങ്കണ്ടം - കട്ടപ്പന - തൊടുപുഴ - പെരുമ്പാവൂർ, അല്ലെങ്കിൽ പൂപ്പാറ - രാജകുമാരി - രാജാക്കാട് - അടിമാലി - പെരുമ്പാവൂർ). രണ്ടായാലും ഇനി ബസുണ്ടാകാൻ ചാൻസില്ലെന്നു അദ്ദേഹം പറഞ്ഞു. പൂപ്പാറയിൽ നിന്ന് രാജാക്കാട് പോകുന്ന വഴിയിൽ കുരുവിള സിറ്റി എന്ന സ്ഥലത്ത് അദ്ദേഹത്തിൻറെ ബൈക്ക് ഉണ്ടെന്നും, പൂപ്പാറയിൽ നിന്ന് കുരുവിള സിറ്റിക്ക് സർവീസ് ജീപ്പ് കാണുമെന്നും ബൈക്കിൽ എന്നെ അടിമാലി ഇറക്കാമെന്നും അദ്ദേഹം പറഞ്ഞു. ആ പ്ലാൻ ഉറപ്പിച്ചിട്ട് ഞാൻ വീണ്ടും കാഴ്ച കാണലിലേക്ക് മടങ്ങി. കൃത്യം ആറുമണിക്ക് പൂപ്പാറയെത്തി.

പൂപ്പാറ ഇറങ്ങിയപ്പോൾ അവിടെയൊരു പ്രൈവറ്റ് ബസ് നിൽക്കുന്നത് കണ്ടു. ഞാനതിന്റെ ബോർഡ് നോക്കാൻ വേണ്ടി മുൻവശത്തേക്ക് നടക്കുമ്പോൾ, മോനേ ഇങ്ങു വാ, ഓടി വാ എന്നൊക്കെ ആരോ ഉറക്കെ വിളിക്കുന്നത് കേട്ടു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, ഖജനാപ്പാറ ബസിൽ വെച്ചു കണ്ട ആ അമ്മാവൻ (റഹീം സർ). ആ ബസ് രാജാക്കാടേക്കുള്ള ലാസ്റ്റ് ബസാണെന്നും, 7 മണിക്ക് രാജക്കാടെത്തിയാൽ അവിടുന്ന് അടിമാലിക്കുള്ള ലാസ്റ്റ് ബസ് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ അതിൽ കയറാൻ വേണ്ടി ഒരുങ്ങിയപ്പോഴാണ് പാസ്റ്ററുടെ കാര്യമോർത്തത്. അദ്ദേഹത്തെ എങ്ങും കാണുന്നില്ല, ജീപ്പ് സ്റ്റാൻഡിൽ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഞാൻ ബസിൽ കയറി റഹീം സാറിന്റെ അടുത്തിരുന്നു. ഇതിനിടയിലും ഞാൻ പാസ്‌റ്റർ ചേട്ടനെ നോക്കുകയായിരുന്നു. മുന്നോട്ട് നോക്കിയപ്പോൾ ഒരാൾ ബസിൽ നിന്ന് തല മുഴുവനായി പുറത്തേക്കിട്ട് വെപ്രാളത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നത് കണ്ടു, ആരാ, നമ്മുടെ പാസ്റ്റർ! ഞാനദ്ദേഹത്തെ തട്ടിവിളിച്ചു, ഞാൻ കയറിയിട്ടുണ്ടെന്ന്  അറിയിച്ചു. ഞാൻ തിരിച്ചു റഹീം സാറിന്റെ അടുത്ത് വന്നിരുന്നു. അദ്ദേഹവും അടിമാലിക്കായിരുന്നത്രെ. ലാസ്റ്റ് ബസ് കിട്ടിയില്ലെങ്കിൽ രാജാക്കാട് നിന്ന്  നിന്ന് അടിമാലിക്ക് ജീപ്പിൽ പോകാമെന്നും അദ്ദേഹം പറഞ്ഞു. അടിമാലി എത്തിയാൽ 8 മണി കഴിഞ്ഞു ആലുവ വഴി എറണാകുളത്തേക്കുള്ള ഒരു ഓർഡിനറി ബസും പിന്നെ രാത്രി എപ്പോഴോ കോട്ടയം വഴിയുള്ള ഒരു തിരുവനന്തപുരം ബസും (അതിനങ്ങനെ സമയമൊന്നുമില്ല) ആണ് ഓപ്ഷൻസ് എന്നദ്ദേഹം പറഞ്ഞു.  പാസ്റ്ററും റഹീം സാറും; ഏതൊരു യാത്രയുടെയും ഭാഗ്യമാണ് ഇത് പോലുള്ള നല്ല മനുഷ്യർ. പാസ്റ്റർ ചേട്ടൻ എനിക്കും കൂടെ ടിക്കറ്റ് എടുത്തു, കുരുവിള സിറ്റിക്ക്. എനിക്ക് 7 മണിക്കുള്ള രാജാക്കാട് - അടിമാലി ബസ് കിട്ടുമോന്നു നോക്കാമായിരുന്നെങ്കിലും ഞാൻ കുരുവിള സിറ്റിയിലിറങ്ങി പാസ്റ്റർ ചേട്ടൻറെ കൂടെ ബൈക്കിൽ പോകാമെന്നു തീരുമാനിച്ചിരുന്നു. ഞാൻ റഹീം സാറിനോട് എന്തൊക്കെയോ സംസാരിച്ച് അങ്ങനേയിരുന്നു. അദ്ദേഹം പഴയ കാലത്തെ ഉഗ്രൻ സഞ്ചാരിയായിരുന്നു. ഇപ്പോ ബോഡിയിലുള്ള പഴയ ജോലിസ്ഥലം സന്ദർശിച്ചിട്ട് വരുന്ന വഴിയാണ്. ഞാനും തരക്കേടില്ലാത്ത ഒരു യാത്രാപ്രേമിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.  അപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യാത്രയെ പറ്റിയും കുറച്ചു സംസാരിച്ചു. കുരുവിള സിറ്റി എത്തിയപ്പോൾ ഞാനും പാസ്റ്ററും ഇറങ്ങി. അവിടെ ഇടത്തോട്ട് പോയാൽ രാജാക്കാട്, നേരെ പോയാൽ ഖജനാപ്പാറ എന്ന് ബോർഡ് കണ്ടു. നേരത്തെ പറഞ്ഞ ഖജനാപ്പാറ - തേനി ബസും കൂടെ മുന്നിൽ കണ്ടായിരിക്കണം പാസ്റ്റർ ചേട്ടൻ ബൈക്ക് പൂപ്പാറയിൽ വെക്കുന്നതിനു പകരം കുരുവിള സിറ്റിയിൽ വെച്ചത്. ഒരു പക്ഷേ അദ്ദേഹം തിരുനെൽവേലി പോകുമ്പോ, ആ ബസായിരിക്കണം കയറിയത്. (ഖജനാപ്പാറ എന്ന സ്ഥലം ഞാനെന്റെ ചെക്ക് ലിസ്റ്റിൽ അപ്പോഴേക്കും കയറ്റിയിരുന്നു, എന്തായാലും അടുത്തു തന്നെ പോണംന്നു കരുതുന്നു)  പാസ്റ്റർ ചേട്ടൻ ബൈക്ക് എടുത്തു രാജാക്കാട് ഭാഗത്തേക്ക് തിരിച്ചു. അല്പം കഴിഞ്ഞപ്പോൾ, ഞങ്ങൾ വന്ന രാജാക്കാട് ബസിനെ ഓവർടേക്ക് ചെയ്തു. ഞാൻ റഹീം സാറിനെ കൈവീശി കാണിച്ചു. എന്ത് രസാന്നോ അദ്ദേഹത്തിന്റെ ചിരി കാണാൻ!

ഇരുട്ട് വീണുതുടങ്ങിയിരുന്നു. രാജകുമാരി പള്ളി ഒരു കിടിലം കാഴ്ചയാണ്. ഇറങ്ങാനുള്ള സമയമില്ലാത്തോണ്ട് പള്ളിയെ വെറുതെ വിട്ടു. ഒരു 6.50 ആയപ്പോൾ രാജക്കാടെത്തി. അടിമാലിക്കുള്ള ബസിന്റെ സമയമൊന്നു ചോദിക്കാമെന്ന് ഞങ്ങൾക്ക് 2 പേർക്കും തോന്നി. ചോദിച്ചപ്പോൾ തേനി - മൂന്നാർ ബസ് കാത്താണ് നേരത്തെ പറഞ്ഞ രാജാക്കാട് ബസ്, പൂപ്പാറയിൽ നിൽക്കുന്നതെന്നും, ആ രാജാക്കാട് ബസ് കാത്താണ് അടിമാലിക്കുള്ള ഈ ബസ് നിൽക്കുന്നതെന്നും അറിയാൻ കഴിഞ്ഞു. ആ സെറ്റ് അപ്പ് ശരിക്കും ഉപകാരപ്രദം തന്നെ. അപ്പോൾ റഹീം സർ രക്ഷപ്പെടുമെന്ന് ഉറപ്പായി. ബസുകാർക്ക് നന്ദി പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. പാസ്റ്റർ ചേട്ടൻ അധികം സംസാരിച്ചൊന്നുമില്ല. ഒരുപക്ഷേ ഞാൻ യാത്ര ആസ്വദിച്ചോട്ടെ എന്നു വെച്ചിട്ടാവാം. രാജാക്കാട് - അടിമാലി റൂട്ടിലെ സഞ്ചാരം ഇരുട്ടത്തായിരുന്നെങ്കിലും വലിയ വിഷമം തോന്നിയില്ല. കാരണം വർഷങ്ങൾക്ക് മുൻപ്, ഒരിക്കൽ  മൂന്നാർ - ബൈസൺവാലി - വെള്ളത്തൂവൽ ഒക്കെ കറങ്ങിത്തിരിഞ്ഞു രാജാക്കാടായിരുന്നു എത്തിപ്പെട്ടത്. അവിടുന്ന് അടിമാലിക്കുള്ള റൂട്ടിന്റെ മനോഹാരിത അന്നനുഭവിച്ചതാണ്. കല്ലാറുകുട്ടി ഡാം, പിന്നെയൊരു തൂക്കുപാലം (ചെറിയ വാഹനങ്ങൾക്ക് വേണ്ടി) അങ്ങനെ കുറച്ചു ആകർഷണങ്ങൾ ഉണ്ട് ആ പരിസരത്ത്. ഒരു 8 മണിക്ക് മുൻപ് പാസ്റ്റർ ചേട്ടൻ എന്നെ അടിമാലിയിലെത്തിച്ചു. അദ്ദേഹത്തിന് നന്ദി പറഞ്ഞോണ്ട് ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ആലുവ - എറണാകുളം ബസ് കിട്ടിയാൽ പെരുമ്പാവൂർ ഇറങ്ങിയിട്ട്, കോട്ടയം ഭാഗത്തൂന്നു വരുന്ന ഏതേലും ബസ് കയറി അങ്കമാലി വഴി തൃശൂർ പോകാം. കോട്ടയം - തിരുവനന്തപുരം ബസ് ആണ് കിട്ടുന്നതെങ്കിൽ കോതമംഗലം വഴി മൂവാറ്റുപുഴ ഇറങ്ങിയാലും കോട്ടയം ഭാഗത്തൂന്നു വരുന്ന ഏതേലും ബസ് കിട്ടും.

<<നോട്ട്: പൂപ്പാറയിൽ നിന്ന് രാജക്കാടേക്കുള്ള ലാസ്റ്റ് ബസ് 6 മണിക്ക്. ആ ബസ് രാജാക്കാട് എത്തിയിട്ടു അതിലെ യാത്രക്കാരെ കയറ്റിയിട്ടേ അടിമാലി ബസ് പോകുള്ളൂ (ഏകദേശം 7 മണിക്ക്)>>

<<നോട്ട്: 8 മണി കഴിഞ്ഞാൽ അടിമാലിയിൽ നിന്ന് രക്ഷപ്പെടാൻ 2 ഓപ്ഷൻസ് ആണുള്ളത്. ആലുവ  - എറണാകുളം ബസ് (ഏകദേശം 8 മണി), അല്ലെങ്കിൽ കോട്ടയം -  തിരുവനന്തപുരം ബസ് (അതിന്റെ സമയം അറിയണമെങ്കിൽ മൂന്നാർ ഡിപ്പോയിൽ വിളിച്ചു ചോദിക്കണം. എന്തായാലും രാത്രി ആ ബസ് പോകുമെന്ന് ഉറപ്പാണ്, എത്ര വൈകിയാലും). കോതമംഗലം എത്തിയിട്ട് പ്രയോജനമില്ല, എങ്ങനെയെങ്കിലും പെരുമ്പാവൂർ, അല്ലെങ്കിൽ മൂവ്വാറ്റുപുഴ എത്തിയാലേ അങ്കമാലി മുതൽ വടക്കോട്ടുള്ള യാത്രക്കാർക്ക് കാര്യമുള്ളൂ>>

അടിമാലി സ്റ്റോപ്പിൽ കുറച്ചുപേർ നില്കുന്നത് കണ്ടു. എന്തോ ഓർത്തങ്ങനെ നിൽക്കുമ്പോൾ ഒരാൾ വന്നു പുറത്തു തട്ടി; ആരാ, റഹീം സർ. അദ്ദേഹം അപ്പൊ വന്നിറങ്ങിയതായിരുന്നു. ഞാൻ എത്തിയിട്ട് അല്പനേരമായെന്നു പറഞ്ഞു. വീണ്ടും കാണാമെന്നു പറഞ്ഞു അദ്ദേഹം എന്നെ അനുഗ്രഹിച്ചു. ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു.  അദ്ദേഹം ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്കു പോയി. അല്പം കഴിഞ്ഞപ്പോൾ അതാ വരുന്നു ആലുവ - എറണാകുളം ബസ്, ഏകദേശം 8.10 നു. അവിടെ മുൻപേ കാത്തിരുന്നവരുടെ ഉള്ളിലൂടെ ഊളിയിട്ടു ഞാൻ ബസിൽ ആദ്യം കയറി സീറ്റ് പിടിച്ചു. അവന്മാര് ശപിച്ചു കാണും. 9 - 10 ദിവസങ്ങൾ നീണ്ടു നിന്ന യാത്ര, തീരാൻ പോകുകയാണെന്ന യാഥാർഥ്യം അംഗീകരിക്കാൻ ശ്രമിച്ചു കൊണ്ട് ചാരിയിരുന്നു. അൽപനേരം കഴിഞ്ഞ് ഉറങ്ങിപ്പോയി, പിന്നെ ഏകദേശം ഓടക്കാലി എത്തിയപ്പോഴാണ് എണീറ്റത്. പെരുമ്പാവൂർ എത്തിയ ഉടനെ തന്നെ തൃശൂർക്കുള്ള ബസ് കിട്ടി. വിശപ്പിന്റെ വിളി ശക്തമായതിനാൽ അങ്കമാലിക്കുള്ള ടിക്കറ്റെടുത്തു, അവിടത്തെ ബസ് സ്റ്റാൻഡിൽ നിന്നു നല്ല ചിക്കൻ നിറച്ച ദോശ കഴിച്ചു. അടുത്ത ബസ് കയറി വീട്ടിലേക്ക് തിരിച്ചു.

ശുഭം


























  

Wednesday, October 12, 2016

ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വ്യത്യസ്‍തമായ ഒരു യാത്ര

ബാംഗ്ലൂർ - ഓഗസ്റ്റ് 16

കോഴിക്കോട്ടേക്കായാലും കൊച്ചിക്കായാലും നേർവഴിക്ക് തിരിച്ചു പോരില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ബാംഗ്ലൂർ - കോയമ്പത്തൂർ - പാലക്കാട് - കൊച്ചി റൂട്ടും ബാംഗ്ലൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് റൂട്ടും ആദ്യമേ പടിക്ക് പുറത്തായി. ബാംഗ്ലൂർ ലെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും ഏത് വഴി പോകണം എന്ന് തീരുമാനിച്ചില്ലായിരുന്നു. ഇന്ദിരാനഗറിൽ നിന്ന് മെട്രോ ട്രെയിൻ കയറി സാറ്റലൈറ്റ് ബസ് സ്റ്റേഷന്റെ അടുത്ത് ഇറങ്ങി. ചെന്ന് കയറിയ ഉടനെ ദേ കിടക്കുന്നു ബാംഗ്ലൂർ - വിരാജ്‌പേട്ട ബസ്. ആ ബസിൽ കയറി ഗോണിക്കുപ്പ ഇറങ്ങിയാൽ ഇരുപ്പ് - കുട്ട - മാനന്തവാടി വഴി കേരളത്തിലെത്താം. പെട്ടെന്ന് ഒരു കുപ്പി വെള്ളവും കുറച്ചു ബിസ്കറ്റും ഒരു ചോക്ലേറ്റും വാങ്ങി ബസിൽ കയറി. മുൻപൊരിക്കൽ പോയ വഴി ആണെങ്കിലും ആ റൂട്ട് തന്നെ മതി എന്ന് ഉറപ്പിച്ചു ബസിൽ കയറി ഗോണിക്കുപ്പക്ക് ടിക്കറ്റ് എടുത്തു (360 രൂപ - എസി ബസ്).

ബാംഗ്ലൂർ - മാൻഡ്യാ - മൈസൂർ - ഹുൻസൂർ - ഗോണിക്കുപ്പ - വിരാജ്‌പേട്ട; ഇതാണ് ബസിന്റെ റൂട്ട്. മുൻപൊരിക്കൽ പോയ വഴിക്ക് ഒരിക്കൽ കൂടെ പോണോ എന്ന് വീണ്ടും വീണ്ടും മനസ്സിൽ ചോദിച്ചിരുന്നു. അങ്ങനെ കുറച്ചു വഴികളൊക്കെ മാപ്പിൽ തപ്പുകയും അച്ഛനോടും ചില കൂട്ടുകാരോടും അന്വേഷിക്കുകയും ചെയ്തപ്പോൾ ഗോണിക്കുപ്പക്കു മുൻപേ ഹുൻസൂർ ഇറങ്ങിയാൽ നാഗർഹോളെ വനത്തിന്റെ ഉള്ളിലൂടെ കുട്ടയിലെത്തുന്ന ഒരു വീതി കുറഞ്ഞ വഴി ഉണ്ടെന്നറിഞ്ഞു. ഇങ്ങനൊരു വഴി മുൻപ് കേട്ടിരുന്നെങ്കിലും പാടെ മറന്നുപോയിരുന്നു. ഹുൻസൂർ വഴി തന്നെ അല്ലെ ബസ് പോകുക എന്ന് കണ്ടക്ടറോട് ഒരിക്കൽ കൂടെ ചോദിച്ചു. ഏകദേശം 5.30 ആകുമ്പോൾ ഹുൻസൂർ എത്തും, അവിടുന്ന് കുട്ടക്കോ മാനന്തവാടിക്കോ ബസ് കിട്ടിയാൽ അർദ്ധരാത്രിയിൽ കേരളത്തിൽ എത്തും, അതായിരുന്നു പ്ലാൻ. കുട്ട എത്തി കിട്ടിയാൽ ഒന്നുമില്ലെങ്കിലും തോൽപ്പെട്ടി വഴി മാനന്തവാടി വരെ സർവീസ് നടത്തുന്ന ജീപ്പുകൾ എങ്കിലും കിട്ടും, അങ്ങനെ ഓരോന്ന് ഓർത്തങ്ങനെ ബസിൽ ഇരുന്നു.

നോട്ട്: ഗോണിക്കുപ്പ - ഇരുപ്പ് വഴിയും  ഹുൻസൂർ - നാഗർഹോളെ വഴിയും കുട്ടയിൽ ആണ് ഒത്തു ചേരുക.


മൈസൂർ എത്തിയപ്പോൾ ഒരു ധൈര്യത്തിന് പോയി കുട്ടക്ക് അവിടുന്ന് ബസ് ഉണ്ടോ എന്ന് ചോദിച്ചു, അപ്പോൾ ഗോണിക്കുപ്പ വഴി ഉണ്ട് എന്ന് പറഞ്ഞു. നാഗർഹോളെ റൂട്ടിൽ ബസ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർക്ക് വലിയ പിടി ഇല്ല.അപ്പോഴേക്കും ബസ് ഹോണടി തുടങ്ങി. കണ്ടക്ടർ എന്നോട് മൈസൂർ ആണോ, ഹുൻസൂർ ആണോ, ഗോണിക്കുപ്പ ആണോ എവിടെ എങ്കിലും ഒന്ന് ഉറപ്പിക്കാൻ പറഞ്ഞു. അവസാനം ഞാൻ ഹുൻസൂർ ഇറങ്ങും എന്ന് പറഞ്ഞു ബസിൽ തിരിച്ചു കയറി. മൈസൂർ - ഹുൻസൂർ റൂട്ട് മനോഹരമാണ്. മൈസൂർ നിന്നും HD കോട്ടെ - ബാവലി വഴി മാനന്തവാടിക്ക് മറ്റൊരു റൂട്ട് ഉണ്ട്. അതും മുൻപൊരിക്കൽ പോയതിനാൽ വേണ്ടെന്നു വെച്ചിരുന്നു. സായാഹ്‌ന സൂര്യന്റെ വെളിച്ചത്തിൽ ഹുൻസൂർ റൂട്ടിന്റെ ഭംഗി ഒക്കെ ആസ്വദിച്ച് അങ്ങനെ പോയി. 5.45 ആയപ്പോൾ ഹുൻസൂർ എത്തി.

ഹുൻസൂർ ബസ് സ്റ്റാൻഡിലെ അന്വേഷണ കൗണ്ടറിൽ ഓടി ചെന്ന് കുട്ടക്കോ മാനന്തവാടിക്കോ നാഗർഹോളെ വഴി ഇനി ബസ് എപ്പഴാ എന്ന് ചോദിച്ചു. ഡെസ്പ് ഉത്തരമാണ് കിട്ടിയത്. ലാസ്റ്റ് ബസ് 4.30 ക്ക് പോയത്രേ; ഇനി അടുത്ത ദിവസം രാവിലെ 7.30 നെ ഉള്ളുവത്രേ. വൈകീട്ട് 6 മുതൽ രാവിലെ 6  വരെ വനപാത അടച്ചിടും, അതാണ് കാര്യം. രാത്രി ഹുൻസൂർ തങ്ങേണ്ടി വരും. ചുറ്റും നോക്കിയപ്പോൾ പൊളിഞ്ഞു വീഴാറായ കുറച്ച് ലോഡ്ജുകൾ കണ്ടു. വിഷമം തീർക്കാൻ ഒരു റെസ്റ്റോറണ്ടിൽ കയറി 3 പൊറോട്ടയും ഒരു പീസ് തണ്ടൂരി ചിക്കനും കട്ടൻ ചായയും ഓർഡർ ചെയ്തു. 80 രൂപക്ക് കാര്യം കഴിഞ്ഞു. അവിടത്തെ കാഷ്യർ ഒരു കൊള്ളാവുന്ന ലോഡ്ജിനെ പറ്റി പറഞ്ഞു. VAM Arcade - സിംഗിൾ റൂമിനു 450 രൂപ. റൂമിൽ കയറിയിട്ടും വിഷമം അങ്ങ് മാറിയില്ല; 4.30 ന്റെ ബസിൽ പോയിരുന്നെങ്കിൽ ഇപ്പൊ നാഗർഹോളെ കാട്ടിലെ മൃഗങ്ങളെ ഒക്കെ കണ്ടു അങ്ങനെ പോകാമായിരുന്നു. നാഗർഹോളെ വനത്തിൽ കടുവ, കരടി, പുലി, കാട്ടുപോത്ത്, ആന, തുടങ്ങി ധാരാളം മൃഗങ്ങൾ ഉണ്ട്. ഒന്ന് കുളിച്ചിട്ട് ഹുൻസൂർ അങ്ങാടി ഒക്കെ ഒന്ന് ചുറ്റി കണ്ടു. ആളുകളൊക്കെ ചെറുതായിട്ട് ശ്രദ്ധിക്കുന്നതായി തോന്നി. ഹുൻസൂരിൽ അങ്ങനെ യാത്രികർ ഒന്നും അധികം ഉണ്ടാവാറില്ല. ലോഡ്ജിൽ മുറിയെടുക്കുന്നവർ തടി കച്ചവടക്കാർ ആയിരിക്കും മിക്കവാറും, എന്റെ അച്ഛന് അങ്ങനെ ആണ് ഈ സ്ഥലം പരിചയം. നാഗർഹോളെ ട്രെക്കിങ്ങിനു പോകുന്നവർ വനത്തിനടുത്ത് റൂം എടുക്കാറാണ് പതിവ്. ഒന്ന് ചുറ്റി വന്നിട്ട് നേരത്തെ തന്നെ കിടന്നുറങ്ങി.

ഹുൻസൂർ  - ഓഗസ്റ്റ് 17

രാവിലെ നേരത്തെ എഴുന്നേറ്റ്‌ റെഡി ആയി ബസ് സ്റ്റാൻഡിലേക്ക് പോയി.
പെട്ടെന്ന് 2  ഇഡ്‌ഡലിയും കട്ടൻ ചായയും കഴിച്ചു. കൃത്യം 7.30 ക്ക് ബസ് എത്തി. ഹുൻസൂരിൽ നിന്ന് നാഗർഹോളെ വനത്തിന്റെ തുടക്കം വരെ ഏകദേശം 20 കി.മി ദൂരമുണ്ട്. യാത്രയുടെ തുടക്കത്തിൽ ആകെ 3 - 4 പേരെ ബസിൽ ഉണ്ടായിരുന്നുള്ളു. ഞാൻ ഡ്രൈവറുടെ തൊട്ടു പിറകിലുള്ള സീറ്റിൽ മുന്നോട്ടേക്കു നന്നായി കാണുന്ന വിധത്തിൽ ഇരുന്നു. ലേഡീസ് സീറ്റ് ആയതിനാൽ ചെലപ്പോ എഴുന്നേൽക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. അങ്ങനെ വന്നാൽ മുൻപിൽ ഡോറിന്റെ അടുത്ത് നിൽക്കാം എന്ന് വിചാരിച്ചു. കാണാൻ നല്ല ചന്തമുള്ള ഒരു യുവതിയായിരുന്നു ബസിന്റെ കണ്ടക്ടർ. സ്ഥലങ്ങൾ കാണാൻ വേണ്ടിയാണു ഞാൻ മുന്പിലിരിക്കുന്നത് എന്നും വേണ്ടി വന്നാൽ എഴുന്നേൽക്കാം എന്നും ഞാൻ അവരോട് പറഞ്ഞു. തിരക്ക് ഉണ്ടാവില്ലെന്നും എഴുന്നേൽക്കേണ്ടി വരില്ലെന്നും അവരുടെ മറുപടി. അവരെ പരിചയപ്പെട്ടപ്പോൾ അവർ ഏതാനും മാസങ്ങളായി ഈ റൂട്ടിലെ ബസ് കണ്ടക്ടർ ആണെന്നും, ധാരാളം മൃഗങ്ങളെ അടുത്ത് കണ്ടിട്ടുണ്ടെന്നും പറഞ്ഞു. ശരിക്കും പേടിച്ച നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ ശീലമായി എന്നും അവർ പറഞ്ഞു. ഹുൻസൂർ - നാഗർഹോളെ റൂട്ടിലുള്ള വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ ആണ് അവരുടെ വീട്. നല്ല ഉയരം ഉണ്ടായിരുന്ന ആ സ്ത്രീ ശരിക്കും വളരെ സുന്ദരിയായിരുന്നു.

ടിക്കറ്റ് ചാർജ് - 60 രൂപ.

ഹുൻസൂർ നിന്നും നങ്ങ്യ വഴി നല്ലൂർ പാലാ എന്ന സ്ഥലത്തു എത്തി. അവിടുന്ന് ഇടത്തോട്ട് പോയാൽ HD കോട്ടെ, വലത്തോട്ട് പോയാൽ നാഗർഹോളെ (12 കിമി). ഈ സ്ഥലത്തു കുറച്ചു റിസോർട്ടുകൾ ഒക്കെ കണ്ടു. റോഡിലൂടെ കുറെ മയിലുകൾ നടക്കുന്നതും കാണാമായിരുന്നു. വഴിയിൽ നിന്നൊക്കെ കുറച്ചു ആദിവാസികൾ ബസിൽ കയറുന്നുണ്ടായിരുന്നു. മുൻപിൽ തന്നെ ഫോൺ  കാമറ പിടിച്ച് ഒരുത്തൻ ഇരിക്കുന്നതിലെ കൗതുകം അവർ മറച്ചുവെച്ചില്ല. എനിക്ക് അങ്ങനെ നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ല എന്നത് വേറെ കാര്യം. ഒരു ബസിനു മാത്രം കടന്നു പോകാൻ വീതിയുള്ള റോഡിലൂടെ ഡ്രൈവർ പറപ്പിച്ചു വിടുകയാണ്. ഒപ്പമോ എതിരെയോ പോകാൻ മറ്റു വാഹനങ്ങൾ ഒന്നും തന്നെ ആ വഴിക്ക് ഇല്ല. കടകളും ഒന്നും കാര്യമായി കണ്ടില്ല. പോകെ പോകെ വഴിയുടെ വന്യതയും സൗന്ദര്യവും കൂടി കൂടി വന്നു. പതിയെ പതിയെ റോഡരികിൽ മാനുകളെ കണ്ടു തുടങ്ങി, ശരിക്കും വല്ല സമ്മേളനവും നടക്കുന്ന പോലെ. വീരനഹോസഹള്ളി ചെക്ക്പോസ്റ്റിനു മുൻപായി ഒരു തട്ടുകട കണ്ടു - ഹോട്ടൽ അജ്‌മീർ. വനത്തിനുള്ളിൽ കയറും മുൻപ് ഭക്ഷണം കഴിക്കണമെങ്കിൽ ഇത് പരിഗണിക്കാവുന്നതാണ്. ഇതേ സമയം ഒരു ജീപ്പ് ഓവർടേക്ക് ചെയ്തു മുൻപിൽ കയറി. ആദിവാസികളായിരുന്നു അതിൽ മുഴുവൻ. ജീപ്പിൽ വിറക് ശേഖരവും അരിച്ചാക്കുകളും വാഴക്കുലകളും ഉണ്ടായിരുന്നു. അല്പദൂരം പിന്നിട്ടപ്പോൾ മൂർക്കൽ എന്ന സ്ഥലത്തു എത്തി. അവിടെ ഒരു ഫോറസ്റ്റ് ഓഫീസ് പോലുള്ള കെട്ടിടം കണ്ടു. അവിടുന്ന് ഇടത്തോട്ട് ഇരുണ്ട ഘോരവനത്തിലേക്കെന്ന പോലെ തോന്നിക്കുന്ന ഒരു വഴി കണ്ടു. കണ്ടക്ടർ ചേച്ചിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞതും അത് തന്നെ. അവിടുന്ന് കുറച്ചു സ്കൂൾ കുട്ടികൾ ബസിൽ കയറി. അന്നേരം വരെ ഒഴിഞ്ഞു കിടന്നിരുന്ന എന്റെ സീറ്റിൽ, അവിടുന്ന് കയറിയ ഒരാൾ വന്നു വിൻഡോ സൈഡിൽ ഇരുന്നു. അവിടെയും ഒരു  മാൻകൂട്ടത്തെ കണ്ടു. വീരനഹോസഹള്ളിക്കു ശേഷം, മൂർക്കൽ ഒഴികെ ഉള്ള സ്ഥലങ്ങൾ ഒട്ടുമിക്കതും ഇരുണ്ട, യഥാർഥ വനത്തിന്റെ പ്രതീതി ഉളവാക്കുന്നതായിരുന്നു.

റോഡരികിലെല്ലാം മാനുകളുടെ അയ്യരുകളി ആയിരുന്നു. വൈകാതെ കാട്ടുപോത്തുകളെയും റോഡിൽ നിന്നും അല്പം മാറി കണ്ടു. അകലത്തിൽ ആനകൾ നിൽക്കുന്നത്  കണ്ടെങ്കിലും റോഡിൽ ഒന്നിനെയും കണ്ടില്ല. ഇടക്കൊക്കെ മുൻപിലായി നേരത്തെ പറഞ്ഞ ജീപ്പ് കാണാമായിരുന്നു. അല്പദൂരം കഴിഞ്ഞപ്പോൾ വലത്ത് വശത്തേക്ക് ഒരു റോഡ് കണ്ടു; കുറച്ചു ഇരുട്ട് പിടിച്ചതും കയറ്റം ഉള്ളതുമായ ആ  കാട്ടുപാത കാർമാട് എന്ന സ്ഥലത്തേക്കാണെന്നു മനസ്സിലായി. നേരത്തെ പറഞ്ഞ ജീപ്പ് അങ്ങോട്ട് തിരിഞ്ഞു. നാഷണൽ പാർക്ക് എത്തുന്നതിനു മുൻപായി കുറച്ച് സ്കൂൾ കുട്ടികൾ ബസിൽ കയറി. കൂട്ടത്തിൽ ഏറ്റവും ചെറിയവൻ എൻറ്റടുത്ത് വന്നിരുന്നു. ഫോൺകാമറ കണ്ട ആശാൻ പിന്നെ വിട്ടില്ല. അവസാനം അവനു കുറെ ഫോട്ടോസൊക്കെ കാണിച്ചു കൊടുക്കേണ്ടി വന്നു, അവന്റെ കുറച്ചു ഫോട്ടോസും എടുത്തു. അത് കഴിഞ്ഞപ്പോൾ അടുത്ത ആവശ്യം എത്തി; ഫോണിൽ ഗെയിം കളിക്കണം. എന്റെ ഫോണിൽ ഗെയിം ഇല്ലെന്നു പറഞ്ഞു ഒരുവിധം ഊരി. അവന്റെ കയ്യിലുള്ള ബാഗ് കൊടുക്കാമോന്ന് ചോദിച്ച് കണ്ടക്ടർ ചേച്ചി അവനെ കളിയാക്കുന്നുണ്ടായിരുന്നു. ഇടക്ക് അവൻ ചേച്ചിയെ ഇടിക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് കണ്ടു. അല്പദൂരം കഴിഞ്ഞു ഒരു ട്രെക്കിങ്ങ് ക്യാമ്പ് കണ്ടു. അവിടെയാണ് കുറെ നേരത്തിനു ശേഷം കുറച്ചു വാഹനങ്ങൾ കണ്ടത്. ബസ് കുറച്ചുനേരം അവിടെ നിർത്തി. അവിടെ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. അവിടുന്ന് കുറച്ച മുന്നോട്ടു പോയാൽ പിന്നെ വാഹനങ്ങൾ നിർത്താനോ പുറത്തിറങ്ങാനോ പാടില്ല. ദൂരെ ആനക്കൂട്ടത്തെയും കാട്ടുപോത്തുകളെയും മാനുകളെയും ഒക്കെ കണ്ടു. കടുവകൾക്കു പേരുകേട്ട സ്ഥലമാണെങ്കിലും ഒന്നിനെയും കണ്ടില്ല. നാഷണൽ പാർക്ക് കഴിഞ്ഞു വളരെ കുറച്ചു ദൂരമേ കുട്ടക്ക് ഉള്ളു. യാത്ര തീരാറായതിന്റെ ഒരു വിഷമം തോന്നി. അങ്ങനേ പോയി  ഒരു ഒൻപതര മണിയോടെ ബസ് കുട്ട സ്റ്റാൻഡിൽ എത്തി.കുട്ട കുടക് ജില്ലയിലുള്ള ഒരു അതിർത്തി ഗ്രാമമാണ്. ഒരു കുഞ്ഞു ബസ് സ്റ്റാൻഡും ഒരു സ്കൂളും കുറച്ചു കടകളും അവിടെ ആ കവലയിൽ കണ്ടു. ആ സ്കൂളിലേക്കുണ്ടായിരുന്ന പിള്ളേരെയാണ് ഞാൻ ബസിൽ കണ്ടത്. അവിടെന്നു തോൽപ്പെട്ടി വഴി കേരളത്തിൽ കടക്കാൻ 5 മിനിറ്റ് യാത്രയേ ഉള്ളു. ഞാൻ ബസ്റ്റാൻഡിന്റെ അടുത്തുള്ള കടയിൽ നിന്ന് ഒരു കട്ടൻചായയും സവാളവടയും കഴിച്ചു.

കുട്ട ബസ്റ്റാന്റിൽ നിൽക്കുന്നവരോട് അന്വേഷിച്ചപ്പോൾ മാനന്തവാടിക്കുള്ള ബസ് അല്പം കഴിഞ്ഞേ ഉള്ളുവെന്ന് അറിയാൻ കഴിഞ്ഞു. ഞാൻ അവിടെയൊക്കെയൊന്ന് ചുറ്റിനടന്നു, കുറച്ചു ഫോട്ടോസൊക്കെ എടുത്തു. പെട്ടെന്നാണ് തിരുനെല്ലി എന്ന ആശയം തലയിൽ ഉദിച്ചത്. പെട്ടെന്ന് തന്നെ തിരുന്നെല്ലിക്ക് വല്ല ജീപ്പും ഉണ്ടോയെന്ന് അന്വേഷിച്ചു. ആ സമയത്ത് ജീപ്പൊന്നുമില്ലാന്നും തിരുന്നെല്ലി പോണമെങ്കിൽ മാനന്തവാടി ബസിൽ കയറി തന്നെ പോണമെന്നും അറിയാൻ കഴിഞ്ഞു. 10 മണിയോടെ മാനന്തവാടിക്കുള്ള കേരള സ്റ്റേറ്റ്  ബസ് എത്തി. ഞാൻ അതിൽ കയറി തെറ്റ് റോഡിലേക്കുള്ള ടിക്കറ്റ് എടുത്തു - 18 രൂപ. ബസ് തോൽപ്പെട്ടി എത്തിയപ്പോൾ ഒരു excise ഉദ്യോഗസ്ഥൻ ബസിൽ കയറി ചിലരുടെ സഞ്ചികളൊക്കെ പരിശോധിക്കാൻ തുടങ്ങി. എന്റെ ബാക്ക്പാക്ക് ഗിയർബോക്സിന്റെ അരികിലായിരുന്നു. അതിനടുത്തെത്തിയ ഉദ്യോഗസ്ഥൻ അതാരുടേതാണെന്നു ചോദിച്ചപ്പോൾ ഞാൻ എണീറ്റ് ചെന്നു. ബാഗിൽ തുണികളാണെന്നും ബാംഗ്ലൂർ നിന്നും കൊച്ചിക്ക് പോകുകയാണെന്നും ഞാൻ അയാളോട് പറഞ്ഞു. അയാൾ വീണ്ടും ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ഞാൻ സ്ഥലങ്ങൾ കണ്ടു പതുക്കെ പോകാൻ വേണ്ടി ഇറങ്ങിയതാണെന്നു പറഞ്ഞു. ഒന്ന് ചിരിച്ചിട്ട് അയാൾ ഇറങ്ങിപ്പോയി. അല്പം കഴിഞ്ഞു ഒരു കൂട്ടം ബസിൽ കയറി. കൂട്ടുകുടുംബം ആണെന്ന് തോന്നുന്നു. കുറെ പെണ്ണുങ്ങളും പാത്രവും ഒച്ചയും ബഹളവും എല്ലാം കൂടി മുഴുവൻ ഓളമായി. ആരാണീ ബസിന്റെ ഉള്ളിൽ കൂളിംഗ് ഗ്ലാസ് ഇട്ടു ഇരിക്കുന്നത് എന്നൊരു കമന്റും കൂട്ടച്ചിരിയും കേട്ടു. അത് എന്നെ തന്നെ ഉദ്ദേശിച്ചാണെന്നു എനിക്ക് മനസ്സിലായി. പിന്നെയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് കേട്ടു, ഞാൻ ഒന്നും കേൾക്കാത്ത മട്ടിൽ പുറത്തേക്ക് നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞു കണ്ടക്ടർ തെറ്റ് റോഡ് എന്ന് വിളിച്ചു പറഞ്ഞപ്പോ ഞാൻ എണീറ്റു. അപ്പോൾ ദേ കൂളിംഗ് ഗ്ലാസ് പോകുവാണല്ലോ എന്നൊക്കെ പറയുന്നത് കേട്ടു. ഞാനൊരു ഇളിഞ്ഞ ചിരിയും ചിരിച്ച് ബസിറങ്ങി.

തെറ്റ്റോഡിലെത്തി ആദ്യം ചെയ്ത കാര്യം ഉണ്ണിയപ്പം കഴിക്കലാണ്. ഉള്ളത് പറയാലോ ഇത്രയും രുചിയുള്ള ഉണ്ണിയപ്പം വേറെ കഴിച്ചിട്ടില്ല. പണ്ടത്തെ അതേ രുചി ഇപ്പോഴും നിലനിൽക്കുന്നു, കൂടിയൊന്നേ സംശയം ഉള്ളു. ഈ ഉണ്ണിയപ്പക്കട വളരെ പ്രസിദ്ധമാണ്. ചൂട് ഉണ്ണിയപ്പങ്ങൾ ഇങ്ങനെ വലിയൊരു കുട്ടകത്തിൽ കൊണ്ട് വന്നിടും. ആവശ്യമുള്ളത് കഴിച്ചു അവിടൊക്കെ ചുറ്റി നടന്നു കണ്ടു, പോകുമ്പോ നമ്മൾ തന്നെ എണ്ണം പറഞ്ഞു കാശ് കൊടുത്താൽ മതി. ഒന്നിന് 6 രൂപയാണ് ഇപ്പോൾ. ഇരുന്നു കഴിക്കാൻ ബെഞ്ചുകളും സിമന്റ് കെട്ടും ഉണ്ട്. ഞാൻ സിമന്റ് കെട്ടിൽ, റോഡിലേക്ക് കാലും നീട്ടിയാണ് ഇരുന്നത്. ഒരു ഉണ്ണിയപ്പം കഴിച്ചോണ്ട് അവിടെയൊക്കെ ഒന്ന് ചുറ്റിനടക്കുകയും ചെയ്തു. അവിടുന്ന് ഒരു വയസ്സായ ഇക്കാക്കയെയും ഒരു സ്വാമിയെയും പരിചയപ്പെട്ടു, കുറച്ചു നേരം സംസാരിച്ചിരുന്നു. അവർ കുട്ടിക്കാലം മുതലേ സുഹൃത്തുക്കൾ ആയിരുന്നത്രേ. അവരുടെ അടുത്ത സുഹൃത്തായിരുന്നത്രെ ഉണ്ണിയപ്പക്കട തുടങ്ങിയ നായര് ചേട്ടൻ. ആ കടയിൽ ടോയ്ലറ്റ് സൗകര്യം ഒക്കെ ഇപ്പോളുണ്ട്. അടുത്തു തന്നെ ഒരു കരകൗശല വസ്തുക്കൾ വിൽക്കുന്ന കടയും ഉണ്ട്. 11 മണിയോടെ തിരുനെല്ലിക്കുള്ള ബസ്സെത്തി. ടിക്കറ്റ് ചാർജ് - 14 രൂപ. ഞാൻ ഏറ്റവും പിറകിലുള്ള സീറ്റിൽ ആയിരുന്നു.

തിരുനെല്ലി പോകുന്ന വഴിക്ക് അപ്പപ്പാറ പരിസരത്ത് കനത്ത ആന ശല്യമാണെന്നു കണ്ടക്ടർ പറഞ്ഞു. ഒരു തകർന്ന ഓല മേഞ്ഞ കെട്ടിടം തെളിവായി നിന്നിരുന്നു. തിരുനെല്ലി എത്തുമ്പോഴേക്കും സാമാന്യം നല്ല മഴ ഉണ്ടായിരുന്നു. ബസ്സിറങ്ങി ക്ഷേത്രത്തിന്റെ വഴിയേ നടന്നു. നടയ്ക്കു മുൻപിൽ നിന്ന് കുറച്ചു നേരം കണ്ണടച്ചു നിന്നു. പിന്നെ പടികളിറങ്ങി പാപനാശിനി വഴിയിലേക്കു  തിരിച്ചു. വലിയ വഴുക്കൊന്നുമില്ലായിരുന്നെങ്കിലും സൂക്ഷിച്ചാണു നടന്നത്. ഭാര്യാഭർത്താക്കന്മാരായും കുടുംബങ്ങളായും കുറെ പേരെ കണ്ടു. മഴ കനത്തു തുടങ്ങിയെങ്കിലും പതിയെ പാറകളൊക്കെ അള്ളിപ്പിടിച്ചു പാപനാശിനിയിലേക്ക് കയറി. അപ്പോൾ മാത്രം ബാക്ക്പാക്കിന്റെ ഭാരം ശരിക്കുമൊരു ഭാരമായി തോന്നി. വലിയ ബാഗും കൊണ്ട്, 4 കാലിൽ, കുടയൊന്നുമില്ലാതെ, പാറപുറത്തൂടെ നടക്കുന്ന എന്നെ നോക്കി ചിലരൊക്കെ ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ നല്ല ഭംഗിയായിട്ട് നനഞ്ഞു കുതിർന്നു. പാപനാശിനിയിലെ തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകി. പിന്നെ അവിടുന്ന് തിരിച്ചു നടന്നു ഗണ്ഡികാ ശിവ ക്ഷേത്രത്തിലും പോയി. തിരിച്ചു വരുന്ന വഴി പഞ്ചതീർത്ഥത്തിന്റെ അടുത്ത് കുറച്ചു നേരം ഇരുന്നു. ക്ഷേത്രത്തിനു സമീപത്തു നിന്ന് കുറച്ചു ചെമ്പക തൈലവും മുല്ലപ്പൂ തൈലവും വാങ്ങി. ബസ് സ്റ്റോപ്പിലെത്തിയപ്പോഴേക്കും ഒരു മാനന്തവാടി ബസ് കണ്ടു. അതിൽ കയറി ബാക്ക്പാക്ക് അതിൽ വെച്ചു. പുറത്തിറങ്ങി ഒരു കട്ടൻ ചായ കൂടെ കുടിച്ചു. ഒരു 45 മിനിട്ട് യാത്രയിൽ ബസ് മാനന്തവാടി എത്തി. അപ്പോഴേക്കും വിശന്നിട്ട് ഒരു വഴി ആയിരുന്നു. ബിരിയാണി ഒഴികെ മറ്റൊന്നിനും എന്നെ തൃപ്തിപ്പെടുത്താൻ പറ്റില്ല എന്ന് ഉറപ്പായിരുന്നതിനാൽ, നല്ലൊരു ചിക്കൻ ബിരിയാണി തന്നെയങ്ങു കഴിച്ചു. അവിടത്തെ സോഫയിൽ ഇരുന്നു കുറച്ചു നേരം ഞാൻ മയങ്ങി പോയി. എഴുന്നേറ്റപ്പോഴേക്കും ആർത്തലച്ചു പെയ്യുന്ന മഴ. മഴ ഒന്നു കുറയുന്ന വരെ കടകളിലൊക്കെ കയറിനിന്നു സമയം കളഞ്ഞു. പിന്നെയും ഇറങ്ങി നടന്നു.

കോഴിക്കോട്ടേക്ക് ബസ് കയറിയാലോ എന്ന ചിന്തയിൽ നിൽക്കുമ്പോൾ ആണ് പെരിക്കല്ലൂരോ പാടിച്ചിറയോ പോയാലോന്ന് മറ്റൊരു ചിന്ത വന്നത്. പാതിരി കാട് വഴി ഒരു റൂട്ടും കണ്ടു. വൈകുന്നേരം ആവുന്നേയുള്ളു. ഇത്ര നേരത്തെ കോഴിക്കോട്ടേക്ക് പോയിട്ട് വലിയ വിശേഷം ഒന്നുല്ല. പിന്നെ ഒന്നും ആലോചിച്ചില്ല പുൽപ്പള്ളിക്ക് ബസ് കയറി. പാതിരി വഴിയുള്ള യാത്ര അതിമനോഹരമായിരുന്നു. ഏകദേശം ഒരു മണിക്കൂറിലധികമെടുത്തു പുൽപ്പള്ളി എത്താൻ. പുൽപ്പള്ളി എത്തിയ ഉടനെ സീതാമൗണ്ട് എന്ന സ്ഥലത്തേക്ക് പോകുന്ന ബസ് കണ്ടു. പേര് കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു, ഓടി ബസിൽ കയറി. കയറുമ്പോൾ തന്നെ കണ്ടക്ടർ പറഞ്ഞു, തിരിച്ചു പുൽപ്പള്ളിക്ക് വരാനാണെങ്കിൽ ആ ബസിൽ തന്നെ വരേണ്ടി വരുമെന്ന്. എന്തായാലും വഴിയൊക്കെ ഒന്ന് കാണാമെന്നു വെച്ച് ബസിൽ കയറി. ആ റൂട്ടിൽ മുള്ളൻകൊല്ലി വരെ മുൻപൊരിക്കൽ പോയിട്ടുണ്ട്; നല്ല ഭംഗിയുള്ള പാതയാണ്. അവിടെ ശിശുമല എന്ന സ്ഥലത്ത് കുന്നിന്റെ മുകളിൽ ഒരു പള്ളിയുമുണ്ട്. അങ്ങനെ മുള്ളൻകൊല്ലി - പാടിച്ചിറ വഴി സീതാമൗണ്ട് എത്തി. ശരിക്കും വയനാടിന്റെ ഗ്രാമീണത്തനിമ ആസ്വദിക്കാം ആ യാത്രയിൽ. സീതാമൗണ്ടിൽ എത്തിയപ്പോൾ കണ്ടക്ടർ പറഞ്ഞു, 5 - 10 മിനിട്ടുകൾക്കുള്ളിൽ ബസ് തിരിച്ചു പോകുമെന്ന്, അല്ലെങ്കിൽ പിന്നെ പാടിച്ചിറ വരെ ഓട്ടോയിൽ പോയാൽ, അവിടുന്ന് ബസ് കിട്ടുമെന്ന്. ഞാനൊന്നു നടന്നിട്ട് തിരിച്ചുവരാമെന്നു പറഞ്ഞു ബസിറങ്ങി. സീതാമൗണ്ട് കർണാടകയോട് ചേർന്ന് നിൽക്കുന്ന സ്ഥലമാണ്. കവലയിൽ ഒന്ന് ചുറ്റിക്കറങ്ങി നടന്നു, തിരിച്ചു ബസിൽ കയറി.

തിരിച്ചു പുൽപ്പള്ളി എത്തി ബസിറങ്ങിയപ്പോൾ ദേ കിടക്കുന്നു കോട്ടയത്തേക്കുള്ള സൂപ്പർ ഡീലക്സ് ബസ്. പെരിക്കല്ലൂരിൽ നിന്ന് വന്നു പുല്പള്ളിയിൽ നിർത്തിയിട്ടേക്കുന്ന ബസ്സാണ്. ടിക്കറ്റ് ഉണ്ടോന്നു ചോദിച്ചപ്പോ ഇഷ്ടം പോലെ ഉണ്ടെന്നു പറഞ്ഞു.ഒരു വിന്ഡോ സീറ്റിൽ കയറി ബാഗ് വെച്ചിട്ട് പുറത്തിറങ്ങി വെള്ളവും, ഒരു ചോക്കലേറ്റും, കപ്പലണ്ടിയും വാങ്ങി. പുൽപ്പള്ളി യിൽ നിന്ന് സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് വഴിയാണ് ബസ്. പുൽപ്പള്ളി - ബത്തേരി റൂട്ട് മാരകമാണ്‌. പ്രത്യേകിച്ചും ബത്തേരി എത്താറാകുമ്പോ ഉള്ള കുപ്പാടി (ഒരു തടികൂപ്പ് ഉണ്ടിവിടെ) എന്ന സ്ഥലവും പരിസരവും. അങ്ങനെ വിന്ഡോ സീറ്റിലിരുന്നു, നേരിയ ചാറ്റൽമഴയൊക്കെ കണ്ടു, തണുപ്പൊക്കെ കൊണ്ട് രാത്രിയോടെ കോഴിക്കോടെത്തി. അവിടുന്ന് ചില സുഹൃത്തുക്കളെയൊക്കെ മുഖം കാണിച്ചു അർദ്ധരാത്രിക്കു കൊച്ചിക്കും ബസ് കയറി.

ശുഭം!!!


ഈ യാത്ര പോയപ്പോൾ കണ്ടതും, മുൻപൊരിക്കൽ കണ്ടതും, കേട്ടറിഞ്ഞതുമായ ചില സ്ഥലങ്ങൾ റെക്കമൻഡ് ചെയ്യുന്നു:

കുട്ട പരിസരത്ത് - കുട്ട, ഇരുപ്പു വെള്ളച്ചാട്ടം, തോൽപ്പെട്ടി
മാനന്തവാടി പരിസരത്ത് - കാട്ടിക്കുളം, അപ്പപ്പാറ, തിരുന്നെല്ലി, ബാവലി
പുൽപ്പള്ളി പരിസരത്ത് - മുള്ളൻകൊല്ലി, ശിശുമല, സീതാമൗണ്ട്
ബത്തേരി പരിസരത്ത് - കുപ്പാടി, പിന്നെ ദേവർഷോല (ബത്തേരി - ഗുഡല്ലൂർ റോഡ്)














Monday, September 19, 2016

ഞാനൊഴുകിയ വഴി

അമ്മേ, എനിക്ക് കടല് കാണണം...

മകളുടെ ആഗ്രഹം ചെറിയൊരു ഉൾക്കിടിലത്തോടെയാണ് ആ അമ്മ കേട്ടത്. ആ അമ്മയ്ക്കറിയാമായിരുന്നു തന്നെ പോലുള്ള ഏതൊരമ്മയ്ക്കും മക്കളുടെ ആ ആഗ്രഹം കേൾക്കേണ്ടി വരുമെന്ന്. തന്റെ മറ്റു മക്കളെല്ലാം കടലു കാണണമെന്നുള്ള ആഗ്രഹം നിറവേറാതെ അകാലമൃത്യു വരിച്ചതും ആ അമ്മ ഓർത്തു. മകളെ ചേർത്തിരുത്തി അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അമ്മ മനസ്സിലുറപ്പിച്ചു, തന്റെ ഈ മകളെയെങ്കിലും കടല് കാണിക്കണമെന്ന്.

എന്റെ മോള് കുറച്ചൂടെ വലുതാവട്ടെ, എന്നിട്ട് ഞാനെന്റെ മോളെ കടല് കാണാൻ വിടാം കേട്ടോ?

അപ്പോ അമ്മ വരില്ലേ എന്റെ കൂടെ?

അമ്മയ്ക്ക് വന്നൂടല്ലോ മോളെ. അമ്മ ഇവിടുണ്ടായേ പറ്റൂ.

മകൾ നിരാശയോടെ അമ്മയുടെ മടിയിൽ മുഖമമർത്തി. പക്ഷെ കുറച്ചു കാലം കഴിഞ്ഞാൽ കടല് കാണാൻ പോകാമെന്ന പ്രതീക്ഷ അവളുടെ കുഞ്ഞുമനസ്സിൽ സന്തോഷത്തിന്റെ വിത്ത് പാകിയിരുന്നു. അതെ, പ്രതീക്ഷകളാണല്ലോ ജീവിതങ്ങളെ മുന്നോട്ട് നയിക്കുന്നത്.

ആ അമ്മയുടെ അതിരില്ലാത്ത വാത്സല്യങ്ങളേറ്റ് അവൾ വളർന്നു. അവൾ അവിടെയുള്ള എല്ലാ അമ്മമാരുടെയും കണ്ണിലുണ്ണിയായിരുന്നു. അമ്മമാരുടെ മടിത്തട്ടുകളിൽ കൂട്ടുകാരികളോടൊപ്പം അവൾ ആടിത്തിമിർത്തു. ഈ കാഴ്ചകളെല്ലാം അമ്മമാരുടെ മനസ്സിൽ ആനന്ദലഹരി നിറച്ചുവെങ്കിലും, ഈ മക്കളെയെല്ലാം  എന്നെങ്കിലും ഒരിക്കൽ പറഞ്ഞു വിടണമല്ലോ എന്ന ചിന്ത അവരുടെയെല്ലാം മനസ്സിനുള്ളിൽ ഒരു നെരിപ്പോട് പോലെ എരിഞ്ഞിരുന്നു; കുളിർമയാർന്ന ആ അന്തരീക്ഷത്തിലും ആ ചൂട് അവരറിഞ്ഞിരുന്നു. ആ മക്കളെല്ലാം അമ്മമാരെ വിട്ടുപോകും, ചുരുക്കം ചിലർ മാത്രം ജീവിതാവസാനം വരെ അമ്മയുടെ അരികിലും പരിസരങ്ങളിലുമായി ജീവിക്കും. അതു പക്ഷേ അവരുടെ ദുർവിധിയാണ്, ഒരമ്മയും അതാഗ്രഹിച്ചിരുന്നില്ല.

ഇന്നാണ് അവളുടെ ദിവസം! ഇന്നാണ് അവൾ അവളുടെ യാത്ര ആരംഭിക്കുന്നത്, കടല് കാണാൻ...അവളുടെ ആഴമേറിയ സൗന്ദര്യം അവളുടെ കൂട്ടുകാരികളിലും അവരുടെ അമ്മമാരിലും അസൂയ പടർത്തിത്തുടങ്ങി എന്ന് തോന്നിയ നിമിഷം, ആ അമ്മ മനസ്സിലുറപ്പിച്ചതാണ് ഇന്നേ ദിവസം അവളെ അവിടുന്ന് പറഞ്ഞയക്കണമെന്നു. അവളിന്നൊരു നിറഞ്ഞ പെണ്ണായി; തെളിമയുടെയും തേജസ്സിന്റെയും ആൾരൂപമായി. അവളിലേക്ക് നോക്കിയാൽ അവളുടെ മനസ്സ് കാണാമായിരുന്നു, അത്രയ്ക്കും സുതാര്യതയും നിഷ്കളങ്കതയുമായിരുന്നു അവൾക്ക്. അവളുടെ ശബ്ദമാണെങ്കിലോ, അങ്ങറ്റം കാതിനു ഇമ്പമുള്ളതും. ഇനി അവൾ പോട്ടെ, അവളുടെ ജീവിതം വെട്ടിപ്പിടിക്കട്ടെ. ഉള്ളിലെ എല്ലാ നന്മകളുമെടുത്തു ആ അമ്മ മകളെ ആശീർവദിച്ചു. മറ്റാരുടെയും വഴികൾ പിന്തുടരുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും സ്വന്തം വഴികൾ സ്വയം കണ്ടുപിടിച്ചു മുന്നേറുന്നവരാണ് വിജയികൾ എന്നും ആ അമ്മ ഓർമിപ്പിച്ചു. അഭയം തേടി വരുന്നവരെ കൈവിടരുതെന്നും കഴിയുന്നത്ര കാലം സംരക്ഷിക്കണമെന്നും ഒരു യാത്രാമൊഴി പോലെ ആ അമ്മ മകളുടെ കാതിലോതി. അമ്മമാരുടെയെല്ലാം അനുഗ്രഹങ്ങളേറ്റുവാങ്ങി, കൂട്ടുകാരികളെയെല്ലാം വാരിപ്പുണർന്നു യാത്രാമംഗളങ്ങൾ ചൊല്ലി, അവൾ യാത്ര ആരംഭിച്ചു. തന്റെ മകളുടെ ഗമനം നിറകണ്ണുകളോടെ ആ അമ്മ നോക്കി നിന്നു. കൂട്ടുകാരികൾ കുറച്ച് ദൂരം അവളെ അനുഗമിച്ചു. അവൾക്ക് ധൃതിയായി, കടല് കാണാൻ. അവൾ അവളുടെ നടത്തത്തിനു വേഗം കൂട്ടി, അവളുടെ ഒപ്പമെത്താനാകാതെ കൂട്ടുകാരികൾ ഓരോരുത്തരായി യാത്ര അവസാനിപ്പിച്ചു. അവരിൽ പലരും അവളുടെ ഒപ്പം പോകാൻ ആഗ്രഹിച്ചിരുന്നു. അവസാനത്തെ കൂട്ടുകാരിയും യാത്ര അവസാനിപ്പിച്ചു പിറകിൽ ഒരു പൊട്ടു പോലെ മാഞ്ഞു പോകുന്നത് അവൾ കണ്ടു. അവൾ അവളുടെ പ്രയാണം ആരംഭിച്ചിരിക്കുന്നു.

തന്റെ മകൾക്ക് പ്രായം തികഞ്ഞെന്നു തോന്നിയപ്പോ പല അമ്മമാരും അവരുടെ മക്കളെ ലോകത്തിന്റെ വിശാലതയിലേക്ക് തുറന്നുവിട്ടു. അവർ ഒറ്റയ്ക്കും കൂട്ടായും യാത്ര തിരിച്ചു. മാർഗ്ഗമദ്ധ്യേ പലരും തളർന്നു വീണു, അതിൽ ചിലർ എന്നെന്നേക്കുമായി ലോകത്തോട് വിട പറഞ്ഞു, ചിലർ തിരികെ അമ്മമാരുടെ അടുത്തേക്കോടി, ഒരു അവസാന ആശ്രയം തേടും പോലെ. തന്റെ മകളുടെ തോഴിമാരുടെ കുതിപ്പുകളും കിതപ്പുകളും ആ അമ്മ നോക്കിക്കാണുന്നുണ്ടായിരുന്നു. തന്റെ മകളിപ്പോ എങ്ങനെയിരിക്കുന്നുണ്ടാവും എന്നവർ ഓർത്തു. കൂട്ടുകാരികളിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്, തന്റെ മകൾ  കൂടുതൽ സുന്ദരിയായെന്നും, നിറഞ്ഞു തുളുമ്പുന്ന സ്ത്രീത്വമായി അവൾ വിളങ്ങി നിൽക്കുകയാണെന്നും. കാലം മുന്നോട്ടു പോകുന്തോറും അവൾ കൂടുതൽ കൂടുതൽ ശോഭിക്കട്ടെ, അവളുടെ അസുലഭ സൗന്ദര്യം എങ്ങും പരക്കട്ടെ, ആ അമ്മ മനസ്സുതൊട്ട് പ്രാർത്ഥിച്ചു. മഴയോടുള്ള മകളുടെ അഭിനിവേശം അമ്മ ഓർത്തു. മഴയത്ത് നൃത്തം ചെയ്യാൻ അവൾക്ക് വല്ലാത്ത താല്പര്യമായിരുന്നു. തന്റെ വളർച്ചയും സൗന്ദര്യവും അതിന്റെ പൂർണ്ണത പ്രാപിക്കുന്നത് മഴയിലൂടെ ആണെന്ന് അവളെപ്പോഴും പറയുമായിരുന്നു. ആദ്യമായി കടല് കാണുന്ന വേളയിൽ മഴയുടെ അകമ്പടി വേണമെന്ന് അവളാഗ്രഹിച്ചിരുന്നു.
തന്റെ മകൾ കടല് കണ്ടുകാണുമോ?

കോരിത്തരിപ്പിക്കുന്ന ഒരു തുലാവർഷ പ്രഭാതത്തിൽ ആ അമ്മയറിഞ്ഞു, തന്റെ മകൾ കടല് കണ്ട കാര്യം. കടലുമായുള്ള അവളുടെ സമാഗമം അതിമനോഹരമായിരുന്നത്രെ. തന്റെ മക്കളിൽ ഒരാളെങ്കിലും ആ ലക്‌ഷ്യം സാധിച്ചതിൽ ആ അമ്മ ഒരുപാട് സന്തോഷിച്ചു, എല്ലാവരുമായും ആ സന്തോഷം പങ്കിട്ടു. പിന്നങ്ങോട്ട് മകളെ പറ്റി നല്ല വാർത്തകൾ മാത്രമേ ആ അമ്മ കേട്ടുള്ളൂ. മകൾക്ക് സുന്ദരികളായ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടായി. അവളൊരുപാട് പേർക്ക് അഭയവും സംരക്ഷണവും നൽകി പോന്നു. അവളുടെ ആശ്രിതരെയെല്ലാം അല്ലലില്ലാതെ ജീവിക്കാൻ അവൾ സഹായിച്ചു. അവളെ എല്ലാരും ഒരുപാട് സ്നേഹിച്ചു. അവളെ എല്ലാവരും പ്രകീർത്തിച്ചു, വാഴ്ത്തിപ്പാടി. ആ അമ്മ മകളെയോർത്ത് അഭിമാനം കൊണ്ടു. അവളെ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, അത്യധികം കർമനിരതയായി ജീവിക്കുന്ന അവൾ സമയവും സന്ദർഭവും ഒത്തുവരുമ്പോൾ തന്നെ വന്നു കാണുമെന്നോർത്ത് ആ അമ്മ ആശ്വസിച്ചു. പിന്നീടങ്ങോട്ടുള്ള ഒരുപാട് കാലം ആ മകളുടെ ജൈത്രയാത്രയുടേതായിരുന്നു. അത് ആ നാടിന്റെയും വിജയമായിരുന്നു.

വർഷങ്ങൾ പോയിമറഞ്ഞു. അമ്മയുടെ മകൾ കൂടുതൽ രൂപഭംഗിയാലും വിഭവസമൃദ്ധിയാലും പ്രശോഭിച്ചു. അവളുടെ സമകാലീനരിലാരും തന്നെ അവളോളം സുന്ദരിയായിരുന്നില്ല. അവളുടെ മധുരതരമായ ശബ്ദത്തെ കവച്ചു വെക്കാനും ആരുമുണ്ടായിരുന്നില്ല. ശാന്തതയും സഹാനുഭൂതിയും അതിനെല്ലാം തുല്യം നിൽക്കുന്ന ദിവ്യതേജസ്സും അവളെ ഒരു സംസ്‌കൃതിയുടെ തന്നെ പര്യായമാക്കി മാറ്റി. അവളുടെ കനിവിനാൽ ഒരുപാട് ജീവിതങ്ങളിൽ നിറങ്ങൾ ചാലിക്കപെട്ടു. അവളൊരു ദൈവീക പ്രതീതി ഉളവാക്കി. മറുവശത്ത്, ഇതെല്ലാമറിഞ്ഞു അവളുടെ അമ്മ അഭിമാനപൂർണ്ണമായ ജീവിതം നയിച്ചുവെങ്കിലും, മറ്റുള്ള അമ്മമാരുടെ സ്ഥിതി തീർത്തും വ്യത്യസ്തമായിരുന്നു. കടല് തേടി പോയ അവരുടെ മക്കളിൽ ഭൂരിഭാഗം പേരും, പ്രയാണമദ്ധ്യേ പിച്ചിച്ചീന്തപ്പെട്ടു, പലരും വേരോടെ പിഴുതെറിയപ്പെട്ടു. മകളുടെ കൂട്ടുകാരികൾക്കൊന്നും അവളുടെ അടുത്തെത്താനോ അവളിൽ നിന്ന് കിട്ടിയേക്കാമായിരുന്ന സഹായങ്ങൾ സ്വീകരിക്കാനോ ഭാഗ്യമുണ്ടായില്ല. ആർക്കും അവിടെയെത്താൻ കഴിഞ്ഞില്ല, ഒരു പക്ഷെ അവരെ അതിനനുവദിച്ചില്ല, വിധിയോ അതല്ലെങ്കിൽ അവരുടെ വിധിയെഴുതാൻ സ്വയം അധികാരം കല്പിച്ചു നല്കിയവരോ.ചേതനയറ്റ മക്കളെ കണ്ടു അവരുടെ അമ്മമാർ വിലപിക്കുന്നത് ആ അമ്മയെയും അത്യധികം ആകുലപ്പെടുത്തി. സ്വന്തം മകൾക്കോ അവളുടെ തലമുറകൾക്കോ അത്തരമൊരു വിധി ഒരിക്കലും നൽകരുതേ എന്നവർ മനമുരുകി പ്രാർത്ഥിച്ചു.

ശിശിരങ്ങളും വസന്തങ്ങളും പിന്നെയും ഒരുപാട് കടന്നുപോയി. മകളെക്കുറിച്ചുള്ള വിവരങ്ങളറിയാനുള്ള, ആ അമ്മയുടെ കാത്തിരിപ്പുകളുടെ ദൈർഘ്യം കൂടിക്കൂടി വന്നു. പതിയെ പതിയെ അവളെക്കുറിച്ച് ഒന്നും കേൾക്കാതായി. ആ അമ്മ ആധി പിടിച്ചു നടന്ന ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. അമ്മ പലരോടും അന്വേഷിച്ചുവെങ്കിലും അവ്യക്തമായ മറുപടികളും മൗനങ്ങളും ഒക്കെയായിരുന്നു അവർക്ക് ലഭിച്ചു കൊണ്ടിരുന്നത്. സൂര്യഗ്രഹണം ബാധിച്ചാലെന്ന പോലെ നിശ്ചലമായൊരു ദിവസത്തിൽ ആ അമ്മ, അങ്ങ് ദൂരെ നിന്ന്, നിറം മങ്ങിയ, കൊലുന്നനെയുള്ള ഒരു രൂപം നടന്നടുക്കുന്നത് കണ്ടു. അടുത്തെത്തുന്തോറും അമ്മയുടെ മുഖത്തു സമ്മിശ്രഭാവങ്ങൾ മിന്നിമറഞ്ഞു. വന്നടുക്കുന്നത് തന്റെ മകളാണ്. യുഗങ്ങൾക്ക് ശേഷം അവർ തന്റെ മകളെ കാണുകയാണ്. പക്ഷേ, അവളുടെ ആ രൂപം അമ്മയെ വല്ലാതെ നൊമ്പരപ്പെടുത്തി. പളുങ്കു പോലെ തെളിമയാർന്ന രൂപത്തിനുടമയായിരുന്ന തന്റെ മകൾ ഇപ്പോൾ നിറം മങ്ങി ഇരുണ്ടു പോയിരിക്കുന്നു. നിറഞ്ഞ സൗന്ദര്യസമ്പത്തിൽ വിലസിച്ചിരുന്ന അവളിപ്പോ മെലിഞ്ഞു ശോഷിച്ചു പോയിരിക്കുന്നു, ഏതോ മഹാരോഗം പിടിപ്പെട്ട പോലെ. അഴുക്കുപുരണ്ട ശരീരത്തിലെ കൊത്തിവലിച്ചാലെന്ന പോലുള്ള മുറിവുകൾ ആ അമ്മ ഒരു ഞെട്ടലോടെ നോക്കികണ്ടു. അവൾക്ക് നേരെ നടക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ശോഷിച്ച അവളുടെ കൈകാലുകൾ കണ്ട് അമ്മ വിങ്ങിപ്പൊട്ടി. വീഴാറായിത്തുടങ്ങിയ അവളെ അമ്മ തന്റെ മടിയിലേക്ക് കിടത്തി. ഒഴുകിത്തുടങ്ങിയിരുന്ന കണ്ണുകൾ ഇറുകെയടച്ചു അവൾ കിടന്നു, അമ്മയ്ക്ക് നേരെ നോക്കാനാവാതെ. ദയനീയമായ കാഴ്ചകളുടെ പ്രഹരം താങ്ങാനാവാതെ വന്ന ഒരു നിമിഷത്തിൽ, മകളെ മുറുകെ കെട്ടിപ്പിടിച്ച അമ്മയുടെ വാക്കുകൾ, ഒരു നിലവിളിയായി പുറത്ത് വന്നു.

ഒടുവിൽ എന്റെ മോൾക്കും ഈ വിധി വന്നല്ലോ

എന്നെയവർ പിച്ചിച്ചീന്തി അമ്മേ. ഞാനെക്കാലവും എല്ലാവരെയും സ്നേഹിച്ചിട്ടേയുള്ളു, സംരക്ഷിച്ചിട്ടേയുള്ളു. എന്റെ ആശ്രിതരെയെല്ലാം ഞാനൂട്ടിയുറക്കി. എല്ലാരേയും വൃത്തിയോടെയും വെടിപ്പോടെയും കാത്തു. വെയിലിന്റെ കാഠിന്യമേറിയപ്പോഴും, എന്റെ മക്കളിൽ പലരും ഒരിറ്റു ജീവവായു കിട്ടാതെ പിടഞ്ഞുമരിച്ചപ്പോഴുമെല്ലാം സ്വന്തം ദുഃഖങ്ങൾ വകവെക്കാതെ ഞാനെല്ലാവരെയും പോറ്റിയിട്ടേ ഉള്ളൂ അമ്മേ. എന്നിട്ടും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി അവരെന്നെ ചതിച്ചു. രാത്രികളുടെ ഇരുളിലും, കാടിന്റെ മറവുകളിലും  അവരെന്റെ എല്ലുകൾ തച്ചുടച്ചു, മുടിയിഴകൾ പറിച്ചെറിഞ്ഞു, വിരലുകൾ വേർപെടുത്തി കൊണ്ടുപോയി, അഴുക്കുപുരണ്ട നഖങ്ങൾ കൊണ്ടെന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു .എന്റെ കുഞ്ഞുങ്ങളെ പോലും അവർ വെറുതെ വിട്ടില്ലമ്മേ...

അവൾ ഏങ്ങലടിച്ചു പോയി. അമ്മയറിഞ്ഞു, അവൾക്ക് ശബ്ദം പോലും നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

പലയിടങ്ങളിലും രക്തത്തിൽ  കുളിച്ചു കിടന്നയെന്നെ രക്ഷിക്കാൻ ആരും വന്നില്ല. ഒറ്റപ്പെട്ട ചിലർ മുന്നോട്ടു വന്നെങ്കിലും, അവരിൽ പലരും ക്രൂരമായ മർദ്ധനമേറ്റു എന്റെ മടിയിൽ കിടന്നു പിടഞ്ഞിട്ടുണ്ട്. എനിക്ക് വേണ്ടിയാരും ദുരിതങ്ങളനുഭവിക്കുന്നത് എനിക്ക് സഹിക്കാനാവില്ല. എന്നെ ഉപദ്രവിക്കുന്നവരെ തിരിച്ചടിക്കാനുള്ള ശക്തിയെനിക്കില്ല, എനിക്കതിനു ആഗ്രഹവുമില്ല. എന്നെ ജീവിക്കാൻ വിട്ടൂടെ അമ്മേ അവർക്ക്? ഞാനെക്കാലവും സ്നേഹിച്ച കടലും മഴയും എല്ലാം എനിക്ക് അന്യമായി തുടങ്ങി. ഇനിയെനിക്കൊരു ഉയിർത്തെഴുന്നേൽപ്പുണ്ടാകുമെന്നു തോന്നുന്നില്ല. അമ്മയുടെ മടിയിൽ കിടന്നു മരിക്കണമെന്നു എനിക്കാഗ്രഹമുണ്ട്. പക്ഷേ ഇപ്പോഴും എന്നെ  പ്രതീക്ഷിച്ച്‌  റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ എന്റെ വഴിത്താരകളിലേക്ക് ഉറ്റുനോക്കുന്ന ജീവിതങ്ങളുണ്ട്. അവരെ എനിക്ക് നിരാശപെടുത്താനാവില്ല. ഇനിയൊരിക്കൽ വരാൻ കഴിഞ്ഞേക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാനിന്നു എന്റമ്മയെ കാണാൻ വന്നത്. 

അമ്മയ്ക്ക് അവളോട് ഒന്നും പറയാനുണ്ടായിരുന്നില്ല. ഉണ്ടായിരുന്നതെല്ലാം ഉള്ളിലെവിടെയോ തട്ടി ചിതറിത്തെറിച്ചുപോയിരുന്നു.

മകൾ അമ്മയുടെ മടിയിൽനിന്നു ഉയർന്നു. വേച്ചു വേച്ചു അവൾ ഒരുവിധം നേരെ നില്ക്കാൻ ശ്രമിച്ചു. വാടിയ മുഖത്തോടെ അവൾ അമ്മയെ നോക്കി. സർവ്വപ്രതാപിയായി രാജകുമാരിയെ പോലെ ജീവിച്ച മകളുടെ, നല്ലകാലം വിളിച്ചോതുന്ന ഒരു നുറുങ്ങു വെട്ടം, അപ്പോഴും അവളുടെ കണ്ണുകളിൽ കാണാൻ അമ്മയ്ക്ക് സാധിച്ചു.

എന്റെ മോള് ഒരിക്കൽ കൂടെ വരുമോ ഈ അമ്മയെ കാണാൻ?

മകൾ തിരിഞ്ഞു നടന്നു. ഒരുതരം മരവിപ്പായിരുന്നു അവളുടെ മുഖത്ത്. ജീവിതവും മരണവും എല്ലാം കണ്ടുകഴിഞ്ഞതിന്റെ മരവിപ്പ്. അമ്മയ്ക്ക് മുഖം കൊടുക്കാതെ അവൾ നടന്നകന്നു. അവളുടെ മറുപടി അമ്മയ്ക്ക് ഊഹിക്കാമായിരുന്നു...

ഇനിയൊരിക്കൽ വരാൻ അവര് സമ്മതിക്കില്ലമ്മേ...



അടിക്കുറിപ്പ് 

മണലെടുപ്പിലൂടെയും മലിനീകരണത്തിലൂടെയും ആഗോളതാപനത്തിലൂടെയും പീഡിപ്പിക്കപ്പെട്ടു, ശോഷിച്ചു, ഊർദ്ധശ്വാസം വലിക്കുന്ന നിളാ നദിക്ക്, നമ്മുടെ ഭാരതപുഴക്ക്, ഈ ചിന്താശകലം സമർപ്പിക്കുന്നു. മണൽ കക്കുന്നവരുടെയും, മാലിന്യങ്ങൾ പുഴയിൽ വലിച്ചെറിയുന്നവരുടെയും, മരങ്ങൾ മുറിക്കുന്നവരുടെയും, കരണത്തടിക്കുന്ന അടികളാവട്ടെ ഇതിലെ ഓരോ അക്ഷരങ്ങളും.